ആർ.എസ്.എസിനെ ബി.ജെ.പിയിലൂടെ മനസ്സിലാക്കാനാണ് ശ്രമിക്കുന്നത്; സംഘത്തെ സേവന സംഘടനയായോ രാഷ്ട്രീയ വിഭാഗമായോ താരതമ്യം ചെയ്യുന്നത് തെറ്റിദ്ധാരണകളിലേക്ക് നയിക്കുമെന്നും മോഹൻ ഭാഗവത്

Update: 2025-12-21 10:37 GMT

കൊൽക്കത്ത: രാഷ്ട്രീയ സ്വയംസേവക് സംഘത്തെ (ആർ.എസ്.എസ്) ഭാരതീയ ജനത പാർട്ടി (ബി.ജെ.പി)യുമായി താരതമ്യം ചെയ്ത് മനസ്സിലാക്കുന്നത് വലിയ തെറ്റിദ്ധാരണകൾക്ക് വഴിവെക്കുമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. കൊൽക്കത്തയിൽ സംഘടിപ്പിച്ച 'ആർ.എസ്.എസ് 100 വ്യാഖ്യാന മാല' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസിനെ ബി.ജെ.പിയുടെ കണ്ണിലൂടെ മാത്രം കാണാൻ പലരും ശ്രമിക്കുന്നത് വലിയൊരു തെറ്റാണെന്ന് ഭാഗവത് ചൂണ്ടിക്കാട്ടി.

സംഘത്തെ കേവലമൊരു സേവന സംഘടനയായോ രാഷ്ട്രീയ വിഭാഗമായോ താരതമ്യം ചെയ്യുന്നത് കൂടുതൽ തെറ്റിദ്ധാരണകളിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയും ആർ.എസ്.എസും തമ്മിൽ പ്രവർത്തനരീതികളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും, അത് ഹൃദയങ്ങൾ തമ്മിലുള്ള അകൽച്ചയല്ലെന്ന് മോഹൻ ഭാഗവത് വ്യക്തമാക്കി. നിലവിലെ നരേന്ദ്ര മോദി സർക്കാരുമായും മുൻപ് ഭരിച്ചിരുന്ന സർക്കാരുകളുമായും ആർ.എസ്.എസിന് നല്ല ഏകോപനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ വികസനത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന, നിസ്വാർഥ സേവന തൽപ്പരരായ വ്യക്തികളെ വാർത്തെടുക്കുക എന്നതാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം. കേവലമായ അധികാരത്തിനുപരിയായി ധാർമ്മിക മൂല്യങ്ങളുള്ള സ്വയംസേവകരെ സൃഷ്ടിക്കുന്നതിലൂടെ ശക്തമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാനാണ് ആർ.എസ്.എസ് വിഭാവനം ചെയ്യുന്നത്. സംഘടനയുടെ നൂറാം വർഷത്തിലേക്ക് കടക്കുമ്പോൾ, ഇന്ത്യയുടെ സംസ്കാരത്തിലും പാരമ്പര്യത്തിലും ഊന്നിയുള്ള വികസന മാതൃകകൾക്കാണ് ആർ.എസ്.എസ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വ്യാഴാഴ്ച നടന്ന യുവജന സമ്മേളനത്തിലും സമാനമായ നിലപാടുകളാണ് മോഹൻ ഭാഗവത് ആവർത്തിച്ചത്.

Tags:    

Similar News