ആര്‍എസ്പി ബിയുടെയും എന്‍ഡിപി സെക്കുലറിന്റെയും അംഗീകാരം റദ്ദായി; രാജ്യത്തെ 334 പാര്‍ട്ടികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളത്തില്‍ രജിസ്‌ട്രേഷന്‍ റദ്ദായത് ആറുപാര്‍ട്ടികളുടെ; കമ്മീഷന്‍ ഒഴിവാക്കിയത് ആറുവര്‍ഷത്തേക്ക് ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാതിരുന്ന കക്ഷികളെ

രാജ്യത്തെ 334 പാര്‍ട്ടികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

Update: 2025-08-09 10:08 GMT

ന്യൂഡല്‍ഹി: രാജ്യത്ത് അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. 2019 മുതല്‍ ആറ് വര്‍ഷത്തേക്ക് ഒരു തിരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാതിരിക്കുകയും 1951 ലെ ആര്‍പി ആക്ടിലെ സെക്ഷന്‍ 29 എ പ്രകാരമുള്ള നിര്‍ബന്ധിത മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്തതിനാണ് ഈ രാഷ്ട്രീയ പാര്‍ട്ടികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ളതാണ് 334 അംഗീകാരമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കേരളത്തിലെ ആറ് പാര്‍ട്ടികളുടെ രജിസ്‌ട്രേഷനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു.

അംഗീകാരമില്ലാത്ത 334 രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഭൗതികമായി ഓഫീസുകള്‍ സ്ഥാപിക്കാന്‍ കഴിയില്ല. രാജ്യത്ത് ആകെ 2,854 രാഷ്ട്രീയ പാര്‍ട്ടികളാണ് ആകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇപ്പോള്‍ 334 എണ്ണത്തിന്റെ അംഗീകാരം റദ്ദാക്കിയതോടെ 2520 എണ്ണം അവശേഷിക്കുന്നു. നിലവില്‍ ആറ് ദേശീയ പാര്‍ട്ടികളും 67 സംസ്ഥാന പാര്‍ട്ടികളാണുമുള്ളത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ ആറ് വര്‍ഷത്തിലൊരിക്കലെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന മാനദണ്ഡമുണ്ട്. കൂടാതെ പാര്‍ട്ടികളുടെ പേരിലോ വിലാസത്തിലോ ഔദ്യോഗിക പദവികളിലോ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയാല്‍ ഉടന്‍ തന്നെ കമ്മീഷനെ അറിയിക്കുകയും വേണം. അംഗീകാരം റദ്ദാക്കിയതില്‍ കേരളത്തിലെ ആര്‍എസ്പി (ബി), എന്‍ഡിപി സെക്കുലര്‍ എന്നിവ ഉള്‍പ്പെടുന്നു. ആം ആദ്മി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി), ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി), സിപിഎം, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവയാണ് ദേശീയ പാര്‍ട്ടികള്‍.

Tags:    

Similar News