വാഷ്റൂമില്‍ വെള്ളമില്ല, റോഡുകളില്‍ കുന്നുകൂടിക്കിടന്ന മാലിന്യങ്ങള്‍; സ്വീകരിക്കാന്‍ മുഖ്യമന്ത്രി എത്തിയില്ല; ബംഗാളില്‍ രാഷ്ട്രപതിക്ക് നേരിടേണ്ടി വന്നത് കൊടിയ അവഗണന; തൃണമൂലിന്റെ അഹങ്കാരം തകര്‍ക്കുമെന്ന് പ്രധാനമന്ത്രി; 5 മണിക്ക് മുമ്പ് ചീഫ് സെക്രട്ടറി മറുപടി നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി; മറുപടിയുമായി മമത; ആളിപ്പടര്‍ന്ന് കേന്ദ്ര-ബംഗാള്‍ പോര്
ആളിപ്പടര്‍ന്ന് കേന്ദ്ര-ബംഗാള്‍ പോര്
ന്യൂഡല്‍ഹി/കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ നടന്ന അന്താരാഷ്ട്ര സന്താള്‍ സമ്മേളനവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മു നേരിട്ട 'അവഗണന' കേന്ദ്രവും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള വന്‍ രാഷ്ട്രീയ യുദ്ധത്തിന് തിരികൊളുത്തിയിരിക്കുകയാണ്. രാജ്യത്തെ പരമോന്നത പദവിയെ സംസ്ഥാന ഭരണകൂടം അപമാനിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിക്കുമ്പോള്‍, രാഷ്ട്രീയ ലാഭത്തിനായി ബിജെപി രാഷ്ട്രപതിയെ കരുവാക്കുന്നു എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രത്യാക്രമണം.
വിവാദം ഇങ്ങനെ:
മാര്‍ച്ച് 7-ന് ഡാര്‍ജിലിംഗിലെ സിലിഗുരിയില്‍ നടന്ന ഒമ്പതാമത് അന്താരാഷ്ട്ര ആദിവാസി സന്താള്‍ സമ്മേളനത്തിലാണ് വിവാദങ്ങള്‍ക്ക് ആസ്പദമായ സംഭവങ്ങള്‍ അരങ്ങേറിയത്. ചടങ്ങിലെ സൗകര്യക്കുറവിലും വേദി മാറ്റിയതിലും രാഷ്ട്രപതി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ സ്വീകരിക്കാന്‍ വരാത്തതിനെക്കുറിച്ചും ദ്രൗപദി മുര്‍മു അദ്ഭുതം പ്രകടിപ്പിച്ചു.
'സാധാരണയായി രാഷ്ട്രപതി വരുമ്പോള്‍ മുഖ്യമന്ത്രി സ്വീകരിക്കേണ്ടതാണ്, മറ്റ് മന്ത്രിമാരും സന്നിഹിതരാകേണ്ടതുണ്ട്. എന്നാല്‍ അവര്‍ വന്നില്ല. ഗവര്‍ണര്‍ മാറിയതിനാല്‍ അദ്ദേഹത്തിനും വരാന്‍ സാധിച്ചില്ല. എന്നാല്‍ തീയതി നിശ്ചയിച്ചതുകൊണ്ട് ഞാന്‍ വന്നു,' രാഷ്ട്രപതി പറഞ്ഞു.
പരിപാടിയുടെ വേദി മാറ്റിയതിലും ആളുകള്‍ കുറഞ്ഞതിലും രാഷ്ട്രപതി അതൃപ്തി പ്രകടിപ്പിച്ചു. 'ആളുകള്‍ക്ക് വരാന്‍ ബുദ്ധിമുട്ടുള്ള ഒരു സ്ഥലത്താണ് ഇന്നത്തെ പരിപാടി നടക്കുന്നത്. ഒരുപക്ഷേ സംസ്ഥാന സര്‍ക്കാരിന് ഗോത്രവര്‍ഗക്കാരുടെ ക്ഷേമം വേണ്ട എന്നതുകൊണ്ടാകാം അവരെ ഇങ്ങോട്ട് വരുന്നത് തടഞ്ഞത്,' മുര്‍മു പറഞ്ഞു.
'മമത ബാനര്‍ജി എന്റെ അനിയത്തിയെപ്പോലെയാണ്. ഞാനും ബംഗാളിന്റെ മകളാണ്... അവര്‍ക്ക് എന്തെങ്കിലും വിഷമം ഉണ്ടായതുകൊണ്ടാണോ വേദി മാറ്റിയതെന്ന് എനിക്കറിയില്ല. എന്തായാലും അത് സാരമില്ല. എല്ലാവരും സുഖമായിരിക്കുക,' രാഷ്ട്രപതി പറഞ്ഞു.
അതേസമയം, ചടങ്ങിലുണ്ടായ വീഴ്ചകളെക്കുറിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി നന്ദിനി ചക്രവര്‍ത്തിയോട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ റിപ്പോര്‍ട്ട് തേടി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി പ്രധാനമായും നാല് കാര്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്:
രാഷ്ട്രപതിയെ സ്വീകരിക്കാനും യാത്രയയക്കാനും മുഖ്യമന്ത്രിയോ, ചീഫ് സെക്രട്ടറിയോ, ഡി.ജി.പിയോ സന്നിഹിതരാകാതിരുന്നത് എന്തുകൊണ്ട്?
രാഷ്ട്രപതിക്കായി ഒരുക്കിയ വിശ്രമമുറിയില്‍ (Washroom) വെള്ളമുണ്ടായിരുന്നില്ല.
ഭരണകൂടം നിശ്ചയിച്ച യാത്രാമധ്യേയുള്ള റോഡുകളില്‍ മാലിന്യം കുന്നുകൂടിക്കിടക്കുകയായിരുന്നു.
ഡാര്‍ജിലിംഗ് ജില്ലാ മജിസ്ട്രേറ്റ്, സിലിഗുരി പോലീസ് കമ്മീഷണര്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എന്നിവര്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്തം. ഇവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചത്?
ഇന്ന് വൈകുന്നേരം 5 മണിക്കുള്ളില്‍ മറുപടി നല്‍കാനാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ രൂക്ഷവിമര്‍ശനം
ഡല്‍ഹി മെട്രോ ഉദ്ഘാടന വേളയിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലും പ്രധാനമന്ത്രി തൃണമൂല്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.'ഇത് ലജ്ജാകരവും അഭൂതപൂര്‍വവുമാണ്. ഗോത്രവിഭാഗത്തില്‍ നിന്ന് തന്നെ ഉയര്‍ന്നു വന്ന രാഷ്ട്രപതി പ്രകടിപ്പിച്ച വേദന ഇന്ത്യയിലെ ജനങ്ങളുടെ മനസ്സില്‍ വലിയ സങ്കടമുണ്ടാക്കിയിരിക്കുന്നു. തൃണമൂല്‍ സര്‍ക്കാര്‍ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ്.' - നരേന്ദ്ര മോദി പറഞ്ഞു.
'ജനാധിപത്യത്തിലും ഗോത്രവര്‍ഗ ശാക്തീകരണത്തിലും വിശ്വസിക്കുന്ന എല്ലാവരും നിരാശരാണ്. ഗോത്ര വിഭാഗത്തില്‍ നിന്ന് തന്നെ വന്ന രാഷ്ട്രപതി പ്രകടിപ്പിച്ച വേദനയും ദുഃഖവും ഭാരതത്തിലെ ജനങ്ങളുടെ മനസ്സില്‍ വലിയ സങ്കടമുണ്ടാക്കിയിരിക്കുന്നു,' അദ്ദേഹം എക്‌സില്‍ (X) കുറിച്ചു.
'പശ്ചിമ ബംഗാളിലെ തൃണമൂല്‍ സര്‍ക്കാര്‍ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ്. രാഷ്ട്രപതിയെ അപമാനിച്ചതിന് അവരുടെ ഭരണകൂടം ഉത്തരവാദികളാണ്. സന്താള്‍ സംസ്‌കാരം പോലുള്ള സുപ്രധാനമായ വിഷയത്തെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്തത് നിര്‍ഭാഗ്യകരമാണ്. രാഷ്ട്രപതി പദവി രാഷ്ട്രീയത്തിന് അതീതമാണ്, ആ പദവിയുടെ വിശുദ്ധി എപ്പോഴും ബഹുമാനിക്കപ്പെടണം. പശ്ചിമ ബംഗാള്‍ സര്‍ക്കാരിനും തൃണമൂല്‍ കോണ്‍ഗ്രസിനും നല്ല ബുദ്ധി തോന്നുമെന്ന് കരുതുന്നു,'പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിരോധം
ആരോപണങ്ങളെ കണക്കുകള്‍ നിരത്തിയാണ് മുഖ്യമന്ത്രി മമത ബാനര്‍ജി നേരിടുന്നത്. രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ് നല്‍കിയ ഔദ്യോഗിക പട്ടികയില്‍ (Lineup) മുഖ്യമന്ത്രിയുടെ പേര് ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് താന്‍ പോകാതിരുന്നതെന്നും മമത വ്യക്തമാക്കി. ഇതൊരു സ്വകാര്യ സംഘടന നടത്തിയ പരിപാടിയായിരുന്നു. സൗകര്യങ്ങളുടെ കുറവ് നേരത്തെ തന്നെ രാഷ്ട്രപതിയുടെ ടീമിനെ അറിയിച്ചിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റില്‍ നിന്നുള്ള അഡ്വാന്‍സ് ടീം 2026 മാര്‍ച്ച് 5-ന് സ്ഥലം സന്ദര്‍ശിക്കുകയും ക്രമീകരണങ്ങളിലെ കുറവുകളെക്കുറിച്ച് ബോധ്യപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടും നിശ്ചയിച്ചതനുസരിച്ച് പരിപാടിയുമായി മുന്നോട്ട് പോകുകയായിരുന്നു,' മുഖ്യമന്ത്രി പറഞ്ഞു.
താന്‍ എന്തുകൊണ്ട് ചടങ്ങില്‍ പങ്കെടുത്തില്ല എന്ന ചോദ്യത്തിന് മറുപടിയായി മമത ബാനര്‍ജി പറഞ്ഞത് ഇപ്രകാരമാണ്: 'സിലിഗുരി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍, ഡാര്‍ജിലിംഗ് ജില്ലാ മജിസ്ട്രേറ്റ്, സിലിഗുരി പോലീസ് കമ്മീഷണര്‍ എന്നിവര്‍ ചേര്‍ന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചതും യാത്രയയച്ചതും. ഇത് രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ് അംഗീകരിച്ച പട്ടിക (lineup) അനുസരിച്ചാണ് നടന്നത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ഈ പട്ടികയിലോ വേദിയിലോ ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായിട്ടില്ല. ബിജെപി സ്വന്തം പാര്‍ട്ടി അജണ്ടയ്ക്കായി രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവിയെ ദുരുപയോഗം ചെയ്യുകയും അനാദരിക്കുകയുമാണ്. ഇത് തികച്ചും നിര്‍ഭാഗ്യകരമാണ്.'
അഭിഷേക് ബാനര്‍ജിയുടെ വെല്ലുവിളി
കേന്ദ്ര ഏജന്‍സികളെയും ഭരണഘടനാ സ്ഥാപനങ്ങളെയും ഉപയോഗിച്ച് ബംഗാളിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും തൃണമൂല്‍ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി പ്രതികരിച്ചു.
ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, രാഷ്ട്രപതിയുടെ സന്ദര്‍ശനവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും വലിയൊരു രാഷ്ട്രീയ ആയുധമായി മാറിയിരിക്കുകയാണ്. ആദിവാസി വോട്ടുകള്‍ നിര്‍ണ്ണായകമായ ബംഗാളില്‍ ഈ വിഷയം വരും ദിവസങ്ങളില്‍ കൂടുതല്‍ വൈകാരികമായ ചര്‍ച്ചകള്‍ക്ക് വഴിതുറക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന മറുപടി എന്തായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഈ തര്‍ക്കത്തിന്റെ തുടര്‍ന്നുള്ള ഗതി. ാഷ്ട്രപതിയുടെ ഗോത്രവര്‍ഗ പശ്ചാത്തലം മുന്‍നിര്‍ത്തി ബിജെപി ഇതിനെ ഒരു വൈകാരിക വിഷയമാക്കി മാറ്റുമ്പോള്‍, ഇത് ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് തൃണമൂല്‍ തിരിച്ചടിക്കുന്നു.
