സീറ്റിന് കോഴ ആരോപണം ഉന്നയിച്ച് ലാലുപ്രസാദ് യാദവിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധം; പൊട്ടിക്കരഞ്ഞും കുപ്പായം വലിച്ചുകീറിയും ആര്‍ജെഡി നേതാവ്; മഹാസഖ്യത്തിലെ കക്ഷികള്‍ തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം
പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിലെ ഘടകകക്ഷികള്‍ തമ്മില്‍ പോര് മൂര്‍ച്ഛിക്കുന്നു. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഒന്‍പത് മണ്ഡലങ്ങളില്‍ മത്സരത്തില്‍ നിന്ന് പിന്മാറാതെ കക്ഷികള്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിന് ഒരുങ്ങുകയാണ്. സീറ്റിന് കോഴ ആരോപണം ഉന്നയിച്ച് ഇതിനിടെ ലാലുപ്രസാദ് യാദവിന്റെ വസതിക്ക് മുന്നില്‍ ആര്‍ജെഡി നേതാവ് പൊട്ടിക്കരഞ്ഞു. നാടകീയ രംഗങ്ങളാണ് ബിഹാറില്‍ അരങ്ങേറുന്നത്.
ആര്‍ജെഡിയും കോണ്‍ഗ്രസും സിപിഐയും ജെഎംഎമ്മും തമ്മിലുള്ള പോര് 9 മണ്ഡലങ്ങളിലേക്ക്. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന തുടരുമ്പോഴാണ് തമ്മിലടിയുടെ ചിത്രം കൂടുതല്‍ തെളിയുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നാളെയാണ്. എന്നാല്‍ നേര്‍ക്ക് നേര്‍ വരുന്ന മണ്ഡലങ്ങളില്‍ നല്‍കിയ പത്രിക പിന്‍വലിക്കാന്‍ ഒരു കക്ഷിയും തയ്യാറിയിട്ടില്ല.
ലാലു പ്രസാദ് യാദവിന്റെ വസതിക്ക് മുന്നിലാണ് ഈ നാടകീയ കാഴ്ച. ലാലു വാഗ്ദാനം ചെയ്തതിന് പിന്നാലെ സഞ്ജയ് യാദവെന്ന നേതാവ് വിളിച്ച് രണ്ടേ മുക്കാല്‍ കോടി രൂപ ചോദിച്ചെന്നും പണമില്ലാത്തതിനാല്‍ സീറ്റ് പോയെന്നുമാണ് മദന്‍ഷായെന്ന നേതാവിന്റെ ആരോപണം. പിന്നീട് ഈ സീറ്റ് വിറ്റുപോയെന്ന വിവരം കിട്ടിയെന്നും ആര്‍ജെഡിയെ വെട്ടിലാക്കി മദന്‍ ഷാ ആക്ഷേപിച്ചു.
സ്ഥാനാര്‍ഥിത്വത്തിന് വേണ്ടി പണംകൊടുക്കാന്‍ തയ്യാറാകാത്തതിനാലാണ് തനിക്ക് അവസരം ലഭിക്കാത്തതെന്ന ഗുരുതര ആരോപണവും മദന്‍ ഉന്നയിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് യാദവിനു നേര്‍ക്കായിരുന്നു മദന്റെ ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് തരാമെന്ന് ലാലു പ്രസാദ് യാദവ് ഉറപ്പുതന്നിരുന്നു. എന്നാല്‍, സഞ്ജയ് യാദവ് 2.7 കോടി രൂപ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ അത് നല്‍കാതിരുന്നതോടെ മറ്റൊരാള്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കിയെന്നുമാണ് മദന്‍ ഷാ പറഞ്ഞത്. ലാലു പ്രസാദ് യാദവ് പട്നിലെ തന്റെ വസതിയിലേക്ക് കാറില്‍ പോകവേ മദന്‍ ഷാ പിന്നാലെ ഓടിച്ചെല്ലുന്നതിന്റെ വീഡിയോയും പുറത്തെത്തിയിട്ടുണ്ട്. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അവിടെനിന്ന് പിടിച്ചുമാറ്റുകയും ചെയ്തു.
മഹാസഖ്യത്തില്‍ കോണ്‍ഗ്രസും സമാന ആരോപണം നേരിടുകയാണ്. 5 കോടി രൂപക്ക് പല സീറ്റുകളും പിസിസി അധ്യക്ഷന്‍ രാജേഷ് റാം അടങ്ങുന്ന സംഘം വിറ്റെന്ന ആരോപണവുമായി സീറ്റ് നിഷേധിക്കപ്പെട്ട എംഎല്‍എമാര്‍ പ്രതിഷേധിച്ചിരുന്നു.
പാറ്റ്‌ന വിമാനത്താവളത്തില്‍ രാജേഷ് റാമിനെയും സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് കൃഷ്ണ അല്ലാവരുവിനെയും കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. അതേ സമയം മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി എന്‍ഡിഎയില്‍ നിതീഷ് കുമാര്‍ സമ്മര്‍ദ്ദം ശക്തമാക്കുകയാണ്. മുഖ്യമന്ത്രിയെ ഘടകകകക്ഷികള്‍ തീരുമാനിക്കുമെന്ന് നിലപാടടെടുത്ത അമിത് ഷായോട് സഖ്യം അധികാരത്തില്‍ വന്നാല്‍ താന്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് നിതീഷ് കുമാര്‍ അറിയിച്ചതായാണ് വിവരം. ബിഹാറിന് യുവത്വത്തിന്റെ മുഖമെന്ന മുദ്രാവാക്യമുയര്‍ത്തി ചിരാഗ് പാസ്വാന്‍ ആ കസേര ലക്ഷ്യമിടുന്നതും നിതീഷിനെ അസ്വസ്ഥനാക്കുന്നുണ്ട്.