'കള്ള വോട്ടുകള്‍കൊണ്ടാണ് ബി ജെ പി ജയിക്കുന്നത്; വോട്ട് മോഷണം അനുവദിക്കില്ല; ഇത് ഭരണഘടന സംരക്ഷിക്കാനുള്ള യുദ്ധം'; രാഹുല്‍ ഗാന്ധി നയിക്കുന്ന 'വോട്ടര്‍ അധികാര്‍' യാത്രക്ക് സസാറാമില്‍ തുടക്കമായി

രാഹുല്‍ ഗാന്ധി നയിക്കുന്ന 'വോട്ടര്‍ അധികാര്‍' യാത്രക്ക് സസാറാമില്‍ തുടക്കമായി

Update: 2025-08-17 09:45 GMT

സസാറാം: വോട്ടര്‍ പട്ടിക ക്രമക്കേടിനും, ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിനുമെതിരെ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നടത്തുന്ന 1300 കിലോമീറ്റര്‍ 'വോട്ടര്‍ അധികാര്‍' യാത്രയ്ക്ക് ഞായറാഴ്ച ബിഹാറിലെ സസാറാമില്‍ തുടക്കമായി. ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമാണ് താന്‍ നടത്തുന്നതെന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. സംസ്ഥാനത്തെ 13 സ്ഥലങ്ങളിലൂടെ കടന്ന് പോകുന്ന യാത്ര സെപ്റ്റംബര്‍ ഒന്നിന് പാറ്റ്‌നയില്‍ സമാപിക്കും. യാത്രയിലുടനീളം കേന്ദ്രസര്‍ക്കാരിനെയും, തെരഞ്ഞെടുപ്പ് കമ്മീഷനെയും തുറന്ന് കാട്ടാനാണ് തീരുമാനം. ഇന്ത്യ സഖ്യം നേതാക്കളും യാത്രയില്‍ അണിനിരക്കും. ബൈദാന്‍ മൈതാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പദയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.

'ബിജെപി ജയിക്കുന്നത് കള്ളവോട്ട് കൊണ്ടാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല. സിസിടിവി ദൃശ്യങ്ങളോ ഡിജിറ്റല്‍ തെളിവുകളോ കമ്മിഷന്‍ നല്‍കുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്താണ് ചെയ്യുന്നതെന്ന് വാര്‍ത്താസമ്മേളനങ്ങളിലൂടെ കോണ്‍ഗ്രസ് തുറന്നുകാട്ടി. ബിഹാറില്‍ മാത്രമല്ല, അസമിലും ബംഗാളിലും മഹാരാഷ്ട്രയിലും വോട്ട് മോഷണം നടന്നു,' രാഹുല്‍ ഗാന്ധി പറഞ്ഞു.

ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമാണിതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ട് മോഷണ ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു. ഒരു കോടി പുതിയ വോട്ടര്‍മാരെ മഹാരാഷ്രയില്‍ ചേര്‍ത്തു. ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല. കള്ള വോട്ടുകള്‍കൊണ്ടാണ് ബി ജെ പി ജയിക്കുന്നത്.സിസിടിവി ദൃശ്യങ്ങള്‍ങ്ങളോ,മറ്റ് ഡിജിറ്റല്‍ തെളിവുകളോ കമ്മീഷന്‍ നല്‍കുന്നില്ല ബിഹാര്‍ ജനത വോട്ട് മോഷണം അനുവദിക്കില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ബിഹാറിലെ തിരഞ്ഞെടുപ്പില്‍ ഒരു കാരണവശാലും വോട്ട് മോഷണം അനുവദിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി. വോട്ട് അധികാര്‍യാത്രയ്ക്ക് മുന്നോടിയായി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിലൂടെ ജനങ്ങളുടെ വോട്ടവകാശം കവര്‍ന്നെടുക്കുകയാണെന്ന് ആരോപിച്ചാണ് രാഹുലിന്റെ യാത്ര.

രണ്ടാഴ്ചയോളം രാഹുല്‍ ബിഹാറിലുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് അഖിലേഷ് പ്രസാദ് സിങ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യത്തിന് ഊര്‍ജം പകരാന്‍ യാത്രയിലൂടെ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാറിലെ 25 ജില്ലയിലാണ് പര്യടനം. ഞായറാഴ്ച ആര്‍ജെഡി നേതാവ് തേജസ്വി യാദവും രാഹുലിനൊപ്പംചേരും.

സഖ്യത്തിലെ സംസ്ഥാനത്തെ ഘടകകക്ഷികളുടെ നേതാക്കളും എത്തും. യാത്രയ്ക്കു മുന്നോടിയായി ആര്‍ജെഡി പ്രചാരണഗാന വീഡിയോ പുറത്തുവിട്ടു. രാഹുലുമായി തേജസ്വി വേദി പങ്കിടുന്നതിന്റെ ദൃശ്യങ്ങളും ഉള്ളടക്കത്തിലുണ്ട്. സെപ്റ്റംബര്‍ ഒന്നിന് പട്ന ഗാന്ധി മൈതാനിയില്‍ 'ഇന്ത്യസഖ്യ' നേതാക്കള്‍ പങ്കെടുക്കുന്ന ബഹുജനറാലിയോടെ സമാപിക്കും.

16 ദിവസം കൊണ്ട് 1300 കിലോമീറ്റര്‍ താണ്ടുന്ന യാത്ര 24 ജില്ലകളിലൂടെയും 60 നിയമസഭ മണ്ഡലങ്ങളിലൂടെയും കടന്നുപോകും. സാസാറാമില്‍ നിന്ന് ഔറംഗബാദ്, നളന്ദ, ഗയ, നവാഡ, ജാമുയി, ലഖിസരായ്, ഷേഖ് പുര, മുംഗര്‍, ഭഗല്‍പുര്‍, കാതിഹാര്‍, പുര്‍ണിയ, അരാരിയ, സോപോള്‍, മധുബനി, ധര്‍ഭംഗ, മുസാഫര്‍പുര്‍, സീതാമാര്‍ഗ്, മോത്തിഹാരി, പശ്ചിമ ചമ്പാരന്‍, ഗോപാല്‍ഗഞ്ച്, സിവാന്‍, സരണ്‍, ഭോജ്പുര്‍ എന്നീ ജില്ലകളിലൂടെയാണ് യാത്ര കടന്നു പോകുന്നത്. സെപ്റ്റംബര്‍ ഒന്നിന് പട്‌നയിലെ ഗാന്ധി മൈതാനത്ത് ഇന്‍ഡ്യ സഖ്യ നേതാക്കള്‍ പങ്കെടുക്കുന്ന മഹാറാലിയോടെ പദയാത്ര സമാപിക്കും.

വോട്ടര്‍പട്ടിക തീവ്ര പരിശോധന സംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിനും വോട്ട് കൊള്ളക്കെതിരെ ജനവികാരം ഉണര്‍ത്തുന്നതിനും വേണ്ടിയാണ് കോണ്‍ഗ്രസ് 'വോട്ടര്‍ അധികാര്‍ യാത്ര' സംഘടിപ്പിക്കുന്നത്. ബിഹാറിലെ വോട്ടര്‍പട്ടികയില്‍ നിന്ന് 65 ലക്ഷം പേരുകളാണ് തെരഞ്ഞെടുപ്പ് കമീഷന്‍ നീക്കം ചെയ്യപ്പെട്ടത്. കരട് വോട്ടര്‍പട്ടികയില്‍ മരിച്ചവരെന്ന് വിലയിരുത്തി ഒഴിവാക്കിയ വോട്ടര്‍മാര്‍ക്കൊപ്പം ചായ കുടിച്ചാണ് പോരാട്ടത്തിന് രാഹുല്‍ തുടക്കം കുറിച്ചത്. ജൂലൈ ഏഴിന് വാര്‍ത്താസമ്മേളനം വിളിച്ച രാഹുല്‍ വോട്ട് കൊള്ള ആരോപണം വിശദീകരിക്കുകയും കൂടുതല്‍ ജനശ്രദ്ധയിലേക്ക് കൊണ്ടുവരുകയും ചെയ്തു.

പദയാത്രയോടെ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും തുടക്കമാകും. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് വ്യാപിപ്പിക്കാനും പാര്‍ട്ടി സംഘടനാ ശക്തി വര്‍ധിപ്പിക്കാനുമാണ് യാത്രയിലൂടെ രാഹുല്‍ ലക്ഷ്യമിടുന്നത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് അനുകൂലമാകുമെന്നാണ് കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിയ വ്യത്യാസത്തിലാണ് കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യത്തിന് ഭൂരിപക്ഷം നഷ്ടപ്പെട്ടത്.

243 അംഗ ബിഹാര്‍ നിയമസഭയിലേക്ക് 2020ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യുവിന്റെ ഉള്‍പ്പെടുന്ന എന്‍.ഡി.എ സഖ്യത്തിന് 125 സീറ്റും. കോണ്‍ഗ്രസ് -ആര്‍.ജെ.ഡി സഖ്യത്തിന് 110 സീറ്റും ലഭിച്ചു. ആര്‍.ജെ.ഡി -75, ജെ.ഡി.യു-43, ബി.ജെ.പി -74, കോണ്‍ഗ്രസ്- 19, ലോക്ജനശക്തി പാര്‍ട്ടി- 1, സ്വതന്ത്രരടക്കം മറ്റുള്ളവര്‍ 31 സീറ്റിലും വിജയിച്ചു.

Tags:    

Similar News