ശശി തരൂരിനെ പോലെ അസുഖകരമായ ഒരു സത്യം പറഞ്ഞതിന് സല്‍മാന്‍ ഖുര്‍ഷിദിനെതിരെയും കോണ്‍ഗ്രസ് തിരിയുമോ? കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ അനുകൂലിച്ച ഖുര്‍ഷിദിനെ പിന്തുണച്ച് ബി.ജെ.പി

ശശി തരൂരിനെ പോലെ അസുഖകരമായ ഒരു സത്യം പറഞ്ഞതിന് സല്‍മാന്‍ ഖുര്‍ഷിദിനെതിരെയും കോണ്‍ഗ്രസ് തിരിയുമോ?

Update: 2025-05-31 08:26 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച സല്‍മാന്‍ ഖുര്‍ഷിദിന് പിന്തുണയുമായി ബിജെപി. ശശി തരൂരിനെതിരെ ലക്ഷ്യമിട്ടത് പോലെ ഖുര്‍ഷിദിനെതിരെ കോണ്‍ഗ്രസ് തിരിയുമോ എന്നാണ് ബി.ജെ.പി വക്താവ് അമിത് മാളവ്യ ചോദിച്ചത്.

'മിസ്റ്റര്‍ ഖുര്‍ഷിദിന്റെ നിലപാട് ജമ്മു കശ്മീരിലെ കേന്ദ്ര നടപടികള്‍ക്കുള്ള ഉഭയകക്ഷി പിന്തുണയെ പ്രതിഫലിപ്പിക്കുന്നതാണ്. അതിര്‍ത്തി കടന്നുള്ള ഭീകരതക്കെതിരായ വിശാല ദേശീയ ഐക്യവും ഇന്ത്യയുടെ പ്രാദേശിക ഐക്യത്തിന്റെ ശക്തമായ പുനഃസ്ഥാപനവും ഇത് അടിവരയിടുന്നു. ശശി തരൂരിനോട് ചെയ്തതു പോലെ, അസുഖകരമായ ഒരു സത്യം പറഞ്ഞതിന് കോണ്‍ഗ്രസ് അദ്ദേഹത്തിനെതിരെ തിരിയുമോ. അതോ ഗാന്ധി ക്യാമ്പ് തെരഞ്ഞെടുത്ത കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ വെല്ലുവിളിക്കാന്‍ ധൈര്യപ്പെട്ടതിനാണോ തരൂര്‍ ശിക്ഷിക്കപ്പെടുന്നത്' -മാളവ്യ എക്‌സില്‍ വ്യക്തമാക്കി.

ഭീകരതക്കെതിരെ ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂരിനെ കുറിച്ച് വിദേശ രാജ്യങ്ങള്‍ക്ക് മുമ്പാകെ വിശദീകരിക്കാന്‍ സര്‍വകക്ഷി സംഘത്തിന്റെ പര്യടനം നടക്കവെയാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ മോദി സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് സല്‍മാന്‍ ഖുര്‍ശിദ് രംഗത്തുവന്നത്. ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതിലൂടെ ജമ്മു കശ്മീരില്‍ വലിയ പുരോഗതി കൈവന്നുവെന്നും ദീര്‍ഘകാലമായി അലട്ടിയിരുന്ന ഗുരുതര പ്രശ്നം അവസാനിച്ചെന്നുമാണ് മുന്‍ വിദേശകാര്യ മന്ത്രി കൂടിയായ സല്‍മാന്‍ ഖുര്‍ശിദ് പറഞ്ഞത്.

ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിനിടെ അക്കാദമിക രംഗത്തുള്ളവരുമായുള്ള കൂടിക്കാഴ്ചക്കിടെയായിരുന്നു ഖുര്‍ശിദിന്റെ പരാമര്‍ശം. ദീര്‍ഘനാളായി കശ്മീരില്‍ ഗുരുതര പ്രശ്നങ്ങളുണ്ടായിരുന്നു. രാജ്യത്തെ മറ്റു പ്രദേശങ്ങളില്‍ നിന്ന് വേറിട്ടതാണ് തങ്ങളെന്ന ചിന്ത കശ്മീരില്‍ നിഴലിച്ചിരുന്നു. ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതോടെ ആ പ്രശ്നം അവസാനിച്ചു. ഇത് മേഖലയില്‍ അഭിവൃദ്ധിക്ക് കാരണമായി.

370-ാം അനുച്ഛേദം റദ്ദാക്കിയതിനു ശേഷമുള്ള തെരഞ്ഞെടുപ്പുകളില്‍ 65 ശതമാനം പോളിങ് രേഖപ്പെടുത്തി. കേന്ദ്രഭരണ പ്രദേശത്ത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ രൂപവത്കരണവും നടന്നു. പ്രദേശത്തുണ്ടായ അഭിവൃദ്ധി ഇല്ലാതാക്കാന്‍ ശ്രമം നടക്കുകയാണെന്നും പഹല്‍ഗാം ഭീകരാക്രമണം ചൂണ്ടിക്കാട്ടി സല്‍മാന്‍ ഖുര്‍ശിദ് വ്യക്തമാക്കിയത്.

ജമ്മു കശ്മീരിന് ഭരണഘടനയുടെ 370ാം അനുച്ഛേദം പ്രകാരം നല്‍കിയ മോദി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രത്യക്ഷ സമര രംഗത്തുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ സല്‍മാന്‍ ഖുര്‍ശിദ് തന്നെ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി രംഗത്തു വന്നത്.

Tags:    

Similar News