പ്രധാനമന്ത്രിയുടെ ഊര്‍ജവും ഇടപെടല്‍ ശേഷിയും ആഗോളതലത്തില്‍ മുതല്‍ക്കൂട്ട്; രാജ്യത്തിന്റെ വിദേശനയം മുന്നോട്ടു വെക്കുന്നത് അത്രയും ശക്തമായ ഒരു രാഷ്ട്ര ഐക്യമാണ്; മോദിക്കും ഓപ്പറേഷന്‍ സിന്ദൂറിനും വീണ്ടും തരൂരിന്റെ പ്രശംസ; ഹൈക്കമാന്‍ഡ് നിര്‍ദേശം തള്ളി പുകഴ്ത്തല്‍

പ്രധാനമന്ത്രിയുടെ ഊര്‍ജവും ഇടപെടല്‍ ശേഷിയും ആഗോളതലത്തില്‍ മുതല്‍ക്കൂട്ട്

Update: 2025-06-23 11:41 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വവുമായി നിഴല്‍യുദ്ധം തുടരുന്ന ശശി തരൂര്‍ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി രംഗത്ത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശങ്ങള്‍ തള്ളിയാണ് തരൂര്‍ വീണ്ടും മോദി സ്തുതിയുമായി രംഗത്തുവന്നിരിക്കുന്നത്. മോദിയുടെ ഊര്‍ജവും ഇടപെടലും ഇന്ത്യക്ക് മുതല്‍ കൂട്ടാകുമെന്നും പ്രധാനമന്ത്രി കൂടുതല്‍ പിന്തുണ അര്‍ഹിക്കുന്നുണ്ടെന്നും ശശി തരൂര്‍ ഹിന്ദു പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി. 'ലെസണ്‍സ് ഫ്രം ഓപ്പറേഷന്‍ സിന്ദൂര്‍സ് ഗ്ലോബല്‍ ഔട്ട്‌റീച്ച്' എന്ന ലേഖനത്തിലാണ് ശശി തരൂര്‍ വീണ്ടും നരേന്ദ്ര മോദിയെയും ഓപ്പറേഷന്‍ സിന്ദൂറിനെയും പ്രശംസിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊര്‍ജവും ചലനാത്മകതയും ചര്‍ച്ചകള്‍ക്ക് കാണിക്കുന്ന തുറന്ന മനസും ആഗോള തലത്തില്‍ ഇന്ത്യയ്ക്ക് വലിയ മുതല്‍ക്കൂട്ടാണെന്ന് ശശി തരൂര്‍ തന്റെ ലേഖനത്തില്‍ പറയുന്നു. മോദി കൂടുതല്‍ പിന്തുണ അര്‍ഹിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂറിനെയും പ്രശംസിച്ച തരൂര്‍, സങ്കീര്‍ണമായ ആഗോള രാഷ്ട്രീയത്തില്‍- ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പ്രകടിപ്പിച്ച ഐക്യം, വ്യക്തമായ ആശയ വിനിമയം, ബലത്തിന്റെ തന്ത്രപരമായ മൃദു പ്രയോഗം, നയതന്ത്ര നീക്കവും മുന്നോട്ട് നീങ്ങാന്‍ ഇന്ത്യയെ സഹായിക്കുമെന്നും ലേഖനത്തില്‍ പറയുന്നു.

രാജ്യത്തിന്റെ വിദേശനയം മുന്നോട്ടു വെക്കുന്നത് അത്രയും ശക്തമായ ഒരു രാഷ്ട്ര ഐക്യമാണ്. ദേശീയ സുരക്ഷയ്ക്ക് വേണ്ടിയും ഭീകരവാദത്തിനെ നേരിടുന്നതിനായും രാജ്യത്തിന് ഒരേ സ്വരമാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെ എംപിമാരും, വിവിധ സംസ്ഥാനങ്ങളിലുള്ളവരും, വിവിധ മതവിശ്വാസങ്ങള്‍ ഉള്ളവരും ആ ഘട്ടങ്ങളില്‍ ഒരുമിച്ച് നില്‍ക്കുന്നു. ഗയാന പ്രസിഡന്റുമായോ യുഎസ് വൈസ് പ്രസിഡന്റുമായോ ഇടപഴകുമ്പോഴും രാജ്യത്തെ വൈവിധ്യമാര്‍ന്ന രാഷ്ട്രീയങ്ങള്‍ ഒരുമിച്ച് നിന്നത് ആഴത്തില്‍ പ്രതിധ്വനിച്ചു. രാജ്യത്തിന്റെ ഭാവി വളര്‍ച്ചയ്ക്കായി സാങ്കേതികവിദ്യ, വ്യാപാരം, പാരമ്പര്യം എന്നിവയിലൂന്നി പ്രവര്‍ത്തിക്കണമെന്നും തരൂരിന്റെ ലേഖനത്തില്‍ പറയുന്നു.

അതേസമയം, കേന്ദ്ര സര്‍ക്കാറിന്റെ താത്പര്യപ്രകാരം നയതന്ത്ര ദൗത്യത്തിന് പുറപ്പെട്ടതിന് ശശി തരൂരിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി തുടരുകയാണ്. തരൂര്‍ സ്വന്തം നിലയില്‍ തീരുമാനമെടുക്കട്ടെ എന്നാണ് നേതൃത്വത്തിന്റെ തീരുമാനം. നിലമ്പൂര്‍ തെരഞ്ഞെടുപ്പ് ദിവസം നടത്തിയ പ്രസ്താവനകളിലും തരൂര്‍ കോണ്‍?ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു. നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്നെ വിളിച്ചില്ലെന്ന് ശശി തരൂര്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

കോണ്‍ഗ്രസ് നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് തുറന്ന് സമ്മതിച്ചുകൊണ്ടായിരുന്നു ശശി തരൂരിന്റെ പ്രസ്താവന. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് മുന്‍പും നടത്തിയ പ്രസ്താവനകള്‍ സംബന്ധിച്ച് നേതൃത്വത്തിനുള്ളില്‍ തരൂരിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.

Tags:    

Similar News