ചിന്താശകലങ്ങള്‍: മുറിവുണങ്ങാനായി കാത്തിരിക്കാം?

ചിന്താശകലങ്ങള്‍: മുറിവുണങ്ങാനായി കാത്തിരിക്കാം?

Update: 2025-06-26 09:41 GMT

എ വി ഇട്ടി, മാവേലിക്കര

ശ്രീ ബുദ്ധന്‍, ഒരു മരച്ചുവട്ടിലിരുന്ന്, ശിഷ്യന് ഉപദേശങ്ങള്‍ നല്‍കുകയായിരുന്നു. തനിക്കു ദാഹിച്ചപ്പോള്‍, അദേഹം, ശിഷ്യനോടു കുറച്ചു വെള്ളം ആവശ്യപ്പെട്ടു. ശിഷ്യന്‍ അരുവിയുടെ സമീപത്തെത്തിയപ്പോള്‍, ഒരു കാളവണ്ടി നീരൊഴുക്കു മുറിച്ചു കടന്നു പോയതു മൂലം വെള്ളം കലണ്ടിയിരിക്കുന്നതായാണു കണ്ടതു്. വെള്ളമെടുക്കാതെ അയാള്‍ മടങ്ങി വന്നപ്പോള്‍, ബുദ്ധന്‍ പറഞ്ഞു: 'അരുവി തെളിയുന്നതുവരെ അതിന്റെ കരയില്‍ കാത്തിരിക്കുക '. തെളിഞ്ഞ വെള്ളവുമായി തിരിച്ചെത്തിയ ശിഷ്യന്‍ പറഞ്ഞു: 'വെള്ളം തെളിയുന്നതും കാത്തിരുന്നപ്പോള്‍, എന്റെ മനസ്സും തെളിഞ്ഞു!'

കലങ്ങിയ ഏതു പുഴയും തെളിയും. പക്ഷെ, കാത്തിരിക്കണമെന്നു മാത്രം. ഒരു നദിയും തെളിഞ്ഞതാക്കാന്‍ നമുക്കാവില്ല. വെറുതെ നോക്കിയിരുന്നാല്‍ മാത്രം മതി. അതു തന്നേ തെളിഞ്ഞു കൊള്ളും? എത്ര ശ്രേഷ്ഠമായ ജീവിതവും, ചിലപ്പോഴെങ്കിലും കലങ്ങി മറിഞ്ഞുവെന്നു വരും? കുറച്ചു കഴിയുമ്പോള്‍, അതു കൂടുതല്‍ ശോഭയോടെ തെളിയുകയും ചെയ്യും. മറ്റുള്ളവര്‍ ചെളിയിളക്കിയിട്ടു പോകുന്ന മനസ്സും, ശാന്തമാകാന്‍, കുറച്ചു നേരം വെറുതേയിരുന്നാല്‍ മാത്രം മതി. അതിനുള്ള സഹിഷണത നമുക്കുണ്ടാകണമെന്നു മാത്രം?

പുഴ അശുദ്ധമാകുന്നതു പുറമേ നിന്നുള്ള ചെളി വന്നു പതിക്കുന്നതു കൊണ്ടു മാത്രമല്ല. കാലാകാലങ്ങളായി അടിഞ്ഞു കൂടിക്കിടക്കുന്ന ചെളി, നദി പോലുമറിയാതെ ഇളകി വരുന്നതു കൊണ്ടുമാകാം? കുഞ്ഞൊഴുക്കും, ഉരുള്‍പൊട്ടലും കാരണങ്ങള്‍ മാത്രം. എത്ര നന്മയുള്ള മനസ്സിന്റെയും അടിത്തട്ടിലും, കുറച്ചു ചേറ് അടിഞ്ഞുകിടപ്പുണ്ടാകും? പക, വെറുപ്പു, മത്സര ബുദ്ധി ആദിയായ മാലിന്യങ്ങള്‍, നാമറിയാതെ നമ്മുടെ മനസ്സിലും അടിഞ്ഞുകൂടിക്കിടപ്പുണ്ടാകും? എല്ലാം എപ്പോഴെങ്കിലും, ഇളകി മറിഞ്ഞുവെന്നു വരാം? സാധാരണ നിലയിലാകാന്‍ ഒരേയൊരു മാര്‍ഗ്ഗമേയുള്ളു: ശാന്തരാകുക, കാത്തിരിക്കുക. എല്ലാ മുറിവുകളെയും കാലം സുഖമാക്കും. കാലം മുമ്പോട്ടു പോകുന്നതനുസരിച്ചു്, ആഘാതങ്ങളുടെ ആഴം കുറഞ്ഞു കൊള്ളും. അതിനായി, സഹിഷ്ണതയോടെ കാത്തിരിക്കണമെന്നു മാത്രം.നമുക്കതിനാകട്ടെ? സര്‍വ്വേശ്വരന്‍ തുണക്കട്ടെ? എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു. നന്ദി, നമസ്‌ക്കാരം.

94950 17850 (Mob)എ വി ഇട്ടി, മാവേലിക്കര, ശ്രീബുദ്ധന്‍

Tags:    

Similar News

രടെസ്ട്