ഭൂമിക്ക് തൊട്ടരികിലൂടെ ഛിന്നഗ്രഹം; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥത്തിനു സമീപത്തുകൂടി സഞ്ചാരം; നാസ തിരിച്ചറിഞ്ഞത് കടന്നുപോയ ശേഷം

Update: 2025-10-07 16:20 GMT

ലണ്ടന്‍: ഭൂമിക്ക് വളരെ അടുത്തായി, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥത്തിനു താഴെ 265 മൈല്‍ (428 കിലോമീറ്റര്‍) ഉയരത്തിലൂടെ ഒരു കൂറ്റന്‍ ഛിന്നഗ്രഹം കടന്നുപോയതായി റിപ്പോര്‍ട്ട്. 2025 TF എന്ന് പേരിട്ടിരിക്കുന്ന ഈ മൂന്ന് മീറ്റര്‍ (9.8 അടി) വ്യാസമുള്ള ബഹിരാകാശ ശില ഒക്ടോബര്‍ 1 ന് പുലര്‍ച്ചെയാണ് അന്റാര്‍ട്ടിക്കയ്ക്ക് മുകളിലൂടെ പറന്നത്. എന്നാല്‍, നാസയും മറ്റ് ബഹിരാകാശ ഏജന്‍സികളും ഛിന്നഗ്രഹം കടന്നുപോയി മണിക്കൂറുകള്‍ക്ക് ശേഷമാണ് അപകടത്തെക്കുറിച്ച് അറിഞ്ഞത്.

കാറ്റലീന സ്‌കൈ സര്‍വ്വേയാണ് ഈ ഛിന്നഗ്രഹത്തെ തിരിച്ചറിഞ്ഞത്. ഇത്രയും അടുത്തുവന്ന ഒരു വസ്തു ഭൂമിക്ക് ഭീഷണി സൃഷ്ടിക്കുമെന്ന ആശങ്ക ഉയര്‍ന്നെങ്കിലും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി (ESA) ഇത് ഗൗരവകരമായ അപകടമായിരുന്നില്ലെന്ന് വ്യക്തമാക്കി. ഇത്തരം വലുപ്പമുള്ള വസ്തുക്കള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ കത്തിനശിക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യുമെന്നും, വളരെ ചെറിയ ഉല്‍ക്കകള്‍ നിലത്ത് പതിയാന്‍ സാധ്യതയുണ്ടെന്നും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി അറിയിച്ചു.

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്ലാനറ്ററി ഡിഫന്‍സ് ഓഫീസിലെ ശാസ്ത്രജ്ഞര്‍ ഓസ്‌ട്രേലിയയിലെ ലാസ് കംബ്രെസ് ഒബ്‌സര്‍വേറ്ററിയുടെ സഹായത്തോടെയാണ് ഈ ഛിന്നഗ്രഹത്തെ നിരീക്ഷിച്ചത്. ഇതിലൂടെ ഇതിന്റെ കൃത്യമായ വലുപ്പവും ഭൂമിയുമായുള്ള ഏറ്റവും അടുത്ത കൂടിക്കാഴ്ചയുടെ സമയവും (01:47:26 BST) നിര്‍ണ്ണയിക്കാന്‍ സാധിച്ചു. ബഹിരാകാശത്തെ ദൂരങ്ങള്‍ക്കിടയില്‍, സ്ഥാനം അനിശ്ചിതത്വത്തിലായിരിക്കുമ്പോള്‍ ഒരു മീറ്റര്‍ വലുപ്പമുള്ള വസ്തുവിനെ കണ്ടെത്തുന്നത് വലിയ കാര്യമാണെന്ന് ESA പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ കണ്ടെത്തിയ 2025 QD8 എന്ന ഛിന്നഗ്രഹം സെപ്റ്റംബര്‍ 3ന് ഭൂമിയുടെ വളരെ അടുത്തുകൂടി കടന്നുപോയിരുന്നു. ഛിന്നഗ്രഹത്തിന് 17 മുതല്‍ 38 മീറ്റര്‍ വരെ (55 മുതല്‍ 124 അടി വരെ) വ്യാസമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഏകദേശം ഒരു വലിയ ബസിന്റെയോ ചെറിയ കെട്ടിടത്തിന്റെയോ വലുപ്പത്തിന് തുല്യമാണിത്. ഇത്ര വലുപ്പമുണ്ടായിട്ടും ഈ കടന്നുപോക്ക് ഭൂമിക്കോ ചന്ദ്രനോ യാതൊരു ഭീഷണിയും ഉയര്‍ത്തുന്നില്ലെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കിയിരുന്നു.

Similar News