ന്യൂഡൽഹി: ചന്ദ്രനിൽ നിന്ന് സാമ്പിൾ ശേഖരിക്കുകയെന്ന ലക്ഷ്യവുമായി ഐഎസ്ആർഒ ആസൂത്രണം ചെയ്യുന്ന ചന്ദ്രയാൻ 4 ദൗത്യത്തിന്റെ വിക്ഷേപണം രണ്ടു ഘട്ടങ്ങളിലായെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്. ചന്ദ്രയാൻ 4 ന്റെ പേടക ഭാഗങ്ങൾ രണ്ടു ഘട്ടങ്ങളിലായി ബഹിരാകാശത്തെത്തിച്ചശേഷം അവിടെവച്ച് സംയോജിപ്പിക്കും. തുടർന്ന് ദൗത്യം ചന്ദ്രനിലേക്ക് തിരിക്കും. നിലവിൽ ഐഎസ്ആർഒയുടെ പക്കലുള്ള ഏറ്റവും ശക്തിയേറിയ റോക്കറ്റിനു വഹിക്കാനാവുന്നതിനേക്കാൾ കൂടുതലായിരിക്കും ചന്ദ്രയാൻ 4 ദൗത്യത്തിന്റെ ഭാരം എന്നതിനാലാണ് ഇരട്ട വിക്ഷേപണമെന്നും ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ എസ്. സോമനാഥ് പറഞ്ഞു.

മുൻ പതിപ്പുകളെ പോലെ ഒറ്റ വിക്ഷേപണമായല്ല, ഇരട്ടവിക്ഷേപണമാണ് ചന്ദ്രയാൻ 4 ദൗത്യത്തിൽ നടക്കുക. ചന്ദ്രയാൻ 4 പേടകം രണ്ട് ഭാഗങ്ങളായാണ് വിക്ഷേപിക്കുക. ശേഷം ബഹിരാകാശത്ത് വെച്ച് ഈ ഭാഗങ്ങൾ തമ്മിൽ യോജിപ്പിക്കുകയും ചന്ദ്രനിലേക്ക് യാത്ര തുടരുകയും ചെയ്യും. അന്താരാഷ്ട്ര ബഹിരാകാശ നിലയം പോലെ ബഹിരാകാശത്ത് വെച്ച് വ്യത്യസ്ത പേടകങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രക്രിയ മുമ്പ് പല ദൗത്യങ്ങളിലും നടന്നിട്ടുണ്ട്. എന്നാൽ ഒരു പക്ഷെ, ഒരു ബഹിരാകാശ പേടകത്തിന്റെ ഭാഗങ്ങൾ രണ്ട് തവണയായി വിക്ഷേപിക്കുകയും ബഹിരാകാശത്ത് വെച്ച് സംയോജിപ്പിക്കുന്നതും ആദ്യമായിരിക്കും.

"രാജ്യാന്തര ബഹിരാകാശ നിലയം പോലെ വിവിധ ബഹിരാകാശ പേടകങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ദൗത്യം മുൻപും നടന്നിട്ടുണ്ടെങ്കിലും ഒരു ബഹിരാകാശ പേടകത്തിന്റെ ഭാഗങ്ങൾ ബഹിരാകാശത്തുവച്ച് സംയോജിപ്പിക്കുന്നത് ആദ്യമായിട്ടാകും. "ബഹിരാകാശ പേടകത്തിന്റെ ഭാഗങ്ങൾ ബഹിരാകാശത്തുവച്ച് സംയോജിപ്പിക്കുന്നതിനുള്ള ഡോക്കിങ് സാങ്കേതികവിദ്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്‌പെയ്‌ഡെക്‌സ് എന്നു പേരിട്ടിട്ടുള്ള ദൗത്യം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. ചന്ദ്രയാൻ 4ന്റെ ചെലവ് സംബന്ധിച്ച റിപ്പോർട്ട് ഉടൻ സർക്കാരിന്റെ അനുമതിക്കായി കൈമാറും." എസ്. സോമനാഥ് പറഞ്ഞു.

ബഹിരാകാശ പേടകത്തിന്റെ ഭാഗങ്ങൾ ബഹിരാകാശത്ത് വെച്ച് സംയോജിപ്പിക്കുന്ന ഡോക്കിങ് സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന ജോലികൾ നടക്കുകയാണെന്നും 'സ്പെഡെക്സ്' () എന്ന പേരിൽ ഈ വർഷം അവസാനത്തോടെ ഈ സാങ്കേതിക വിദ്യ പരീക്ഷിക്കുമെന്നും സോമനാഥ് പറഞ്ഞു. എൻജിഎൽവിക്ക് വേണ്ടി പുതിയ വിക്ഷേപണത്തറ നിർമ്മിച്ചുകൊണ്ടിരിക്കുകയാണെന്നും നിലവിലുള്ളത് അതിന് അനുയോജ്യമല്ലെന്നും സോമനാഥ് കൂട്ടിച്ചേർത്തു.

ചന്ദ്രനിൽ നിന്ന് പേടകങ്ങൾ ഭൂമിയിലേക്ക് തിരിച്ചുവരുമ്പോൾ മോഡ്യൂളുകൾ തമ്മിൽ ഡോക്ക് ചെയ്യാറുണ്ട്. മോഡ്യൂളുകളുടെ ഭാരം ക്രമീകരിക്കാനും മറ്റും ഇത് ഉപകാരപ്രദമാണ്. ഉദാഹരണത്തിന് ലാന്റിങ് സമയത്ത് പ്രധാന പേടകത്തിൽ നിന്ന് ഒരുഭാഗം വേർപെട്ട് ഭ്രമണ പഥത്തിൽ തുടരും. ലാന്റർ ചന്ദ്രനിൽ ലാന്റ് ചെയ്ത് ദൗത്യം പൂർത്തിയാക്കിയശേഷം ഭ്രമണ പഥത്തിലേക്ക് ഉയരുകയും നേരത്തെ വേർപെട്ട പരിക്രമണ ഭാഗവുമായി ബന്ധിപ്പിക്കുകയും ആ ഭാഗത്തിന്റെ സഹായത്തോടെ ഭൂമിയിലേക്ക് കുതിക്കുകയും ചെയ്യും. എന്നാൽ ഒരു ചാന്ദ്രദൗത്യ വിക്ഷേപണ വാഹനത്തിന്റെ മോഡ്യൂളുകൾ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിൽ വെച്ച് സംയോജിപ്പിക്കുന്നത് ആദ്യമായാണ്.

മുമ്പ് നടത്തിയ ദൗത്യങ്ങളിലൊന്നും തന്നെ ഐഎസ്ആർഒയ്ക്ക് ഡോക്കിങ് നടത്തേണ്ടി വന്നിട്ടില്ല. സ്പെഡ്എക്സിലൂടെ നടത്തുന്ന ഡോക്കിങ് സാങ്കേതിക വിദ്യ പരീക്ഷണം ബഹിരാകാശ നിലയം ഉൾപ്പടെയുള്ള ഭാവി ബഹിരാകാശ ദൗത്യങ്ങളിൽ ഇന്ത്യക്ക് പ്രയോജനം ചെയ്യുന്നതാണ്. ഇന്ത്യ ആസൂത്രണം ചെയ്യുന്ന ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (ബിഎഎസ്) എന്ന ബഹിരാകാശ നിലയത്തിന്റെ നിർമ്മാണവും വ്യത്യസ്ത ഭാഗങ്ങൾ പലതവണയായി ബഹിരാകാശത്ത് എത്തിച്ച് കൂട്ടിചേർത്തുകൊണ്ടായിരിക്കും.

ചന്ദ്രയാൻ 4 പദ്ധതിക്കായുള്ള നിർദ്ദേശം സർക്കാരിന്റെ അനുമതിക്കായി നൽകിയിട്ടുണ്ടെന്നും ഐഎസ്ആർഒയുടെ 'വിഷൻ 47' ഉദ്യമത്തിന്റെ ഭാഗമായുള്ള നാല് പദ്ധതി നിർദ്ദേശങ്ങളിൽ ഒന്നാണിതെന്നും സോമനാഥ് പറഞ്ഞു. 2035 ഓടെ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കാനും 2040 ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനും ലക്ഷ്യമിട്ടുള്ളതാണ് വിഷൻ 47.

ബഹിരാകാശ നിലയവുമായി ബന്ധപ്പെട്ട ചില വിവരങ്ങളും സോമനാഥ് പങ്കുവെച്ചു. ബഹിരാകാശ നിലയ വിക്ഷേപണവുമായി ബന്ധപ്പെട്ട സർക്കാരിന് നൽകാനുള്ള വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന പ്രൊപ്പോസൽ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിഎഎസിന്റെ ആദ്യ ഭാഗത്തിന്റെ വിക്ഷേപണം നിലവിലുള്ള ലോഞ്ച് വെഹിക്കിൾ 3 റോക്കറ്റ് ഉപയോഗിച്ചാവും. 2028 ഓടെ ഈ വിക്ഷേപണം നടത്താനാണ് പദ്ധതി. ശേഷം പരിഷ്‌കരിച്ച എൽവി എം-3 റോക്കറ്റോ, നിർമ്മാണത്തിലുള്ള പുതിയ ഹെവി റോക്കറ്റായ നെക്സ്റ്റ് ജെനറേഷൻ ലോഞ്ച് വെഹിക്കിളോ (എൻജിഎൽവി) ഉപയോഗിച്ചായിരിക്കും നിലയത്തിന്റെ ബാക്കിയുള്ള ഭാഗങ്ങളുടെ വിക്ഷേപണമെന്നും അദ്ദേഹം പറഞ്ഞു.