'ഈ കപ്പ് ഏറ്റുവാങ്ങാന്‍ യോഗ്യന്‍'; ഡിവില്ലിയേഴ്സിനെ മറക്കാതെ കോലി; കപ്പുയര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് ഗെയ്‌ലും

കപ്പുയര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് ഗെയ്‌ലും

Update: 2025-06-04 07:35 GMT

അഹമ്മദാബാദ്: കപ്പിനും ചുണ്ടിനും ഇടയില്‍ മൂന്ന് തവണ വഴുതിപ്പോയ ഐപിഎല്‍ കിരീടം ഇക്കുറി ഉയര്‍ത്താന്‍ കോലിക്ക് സാധിച്ചു. ആവേശം വാനോളമുയര്‍ന്ന കലാശപ്പോരില്‍ പഞ്ചാബ് കിങ്സിന്റെ പോരാട്ടം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഉയര്‍ത്തിയ പ്രതിരോധത്തിന് ആറു റണ്‍സ് അകലെ അവസാനിക്കുകയായിരുന്നു. വിജയത്തെ കുറിച്ച് കോലി സംസാരിച്ചതത്രയും 18 വര്‍ഷം നീണ്ട ആ കാത്തിരിപ്പിനെക്കുറിച്ചായിരുന്നു. കിരീടം അകന്നുനിന്നിട്ടും ആര്‍സിബി ജഴ്സിയോട് കാട്ടിയ വിശ്വസ്തതയെക്കുറിച്ചായിരുന്നു. ഒപ്പം തന്റെ പഴയ പടനായകരെ കുറിച്ചും.

''ടീമിനേപ്പോലെ തന്നെ ആരാധകരും ഒരുപോലെ അര്‍ഹിച്ച കിരീടമാണിത്. 18 വര്‍ഷമാണ് കാത്തിരുന്നത്. എന്റെ യുവത്വവും നല്ല കാലവും പരിചയസമ്പത്തും ഈ ടീമിന് നല്‍കി. കളിച്ച എല്ലാ സീസണിലും കിരീടമായിരുന്നു ലക്ഷ്യം. അതിനായി സാധ്യമായതെല്ലാം ചെയ്തു. ഒടുവില്‍ ലക്ഷ്യം നേടി. ''ഇങ്ങനെയൊരു ദിവസം അവിശ്വസനീയം തന്നെയാണ്. അവസാന പന്തും എറിഞ്ഞുകഴിഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് വിങ്ങിപ്പൊട്ടിപ്പോയി. ഈ നിമിഷം വല്ലാത്ത സന്തോഷം നല്‍കുന്നു.

എ ബി. ഡിവില്ലിയേഴ്സ് ആര്‍സിബിക്കായി ചെയ്ത എല്ലാക്കാര്യങ്ങളും ഓര്‍ക്കുന്നു. ഈ കിരീടം ഞങ്ങളുടേതുപോലെ തന്നെ അദ്ദേഹത്തിന്റേതു കൂടിയാണ്. ഈ നിമിഷം അദ്ദേഹത്തിനൊപ്പം ആഘോഷിക്കണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. വിരമിച്ചിട്ട് നാലു വര്‍ഷമായെങ്കിലും ആര്‍സിബിക്കായി കൂടുതല്‍ പ്ലെയര്‍ ഓഫ് ദ് മാച്ച് നേടിയത് അദ്ദേഹമാണ്. അതാണ് ഈ ടീമിലും ലീഗിലും എന്നിലും അദ്ദേഹത്തിന്റെ സ്വാധീനം. ഇന്ന് പോഡിയത്തില്‍ വന്ന് കിരീടം ഏറ്റുവാങ്ങാന്‍ ഏറ്റവും യോഗ്യനും അദ്ദേഹമാണ്' കോലി പറഞ്ഞു.

കിരീട ദാനചടങ്ങളില്‍ ക്രിസ് ഗെയ്‌ലിനെയും എബി ഡിവില്ലിയേഴ്‌സും കോഹ്ലിക്കൊപ്പം ആഘോഷത്തില്‍ പങ്കെടുത്തു. ആര്‍സിബി ഫൈനലില്‍ പരാജയപ്പെട്ട 2011 ലും 2016 വര്‍ഷങ്ങളില്‍ ഗെയ്ല്‍, ഡിവില്ലിയേഴ്‌സ്, കോഹ്ലി എന്നിവരായിരുന്നു ടീമിന്റെ നട്ടെല്ല്. 2011 ലാണ് ഗെയ്‌ലും ഡിവില്ലിയേഴ്‌സും ആര്‍സിബിയില്‍ എത്തിയത്. 2017 വരെ ഗെയ്ല്‍ ടീമില്‍ തുടര്‍ന്നു. 2021 ല്‍ വിരമിക്കുന്നതുവരെ ഡിവില്ലിയേഴ്‌സും ക്യാമ്പിന്റെ ഭാഗമായിരുന്നു.

Tags:    

Similar News