മികച്ച തുടക്കമിട്ട് യശ്വസ്വി ജയ്‌സ്വാള്‍; കെ എല്‍ രാഹുലിന് അര്‍ധ സെഞ്ച്വറി; അഹമ്മദാബാദ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യ ലീഡിലേക്ക്

അഹമ്മദാബാദ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യ ലീഡിലേക്ക്

Update: 2025-10-02 14:33 GMT

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ ലീഡിലേക്ക്. ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ 38 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ആദ്യ ഇന്നിങ്സില്‍ ലീഡിലെത്താന്‍ ഇന്ത്യയ്ക്ക് ഇനി 41 റണ്‍സ് കൂടി മതി. അര്‍ധ സെഞ്ചറി നേടിയ കെഎല്‍ രാഹുലും (114 പന്തില്‍ 53), ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമാണ് (42 പന്തില്‍ 18) പുറത്താകാതെ നില്‍ക്കുന്നത്.

യശസ്വി ജയ്സ്വാള്‍ (54 പന്തില്‍ 36), സായ് സുദര്‍ശന്‍ (19 പന്തില്‍ ഏഴ്) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. 68 റണ്‍സെടുത്തു നില്‍ക്കെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ജെയ്ഡന്‍ സീല്‍സിന്റെ പന്തില്‍ ഷായ് ഹോപ് ക്യാച്ചെടുത്താണ് യശസ്വി ജയ്സ്വാള്‍ പുറത്തായത്. എട്ടു റണ്‍സ് മാത്രമെടുത്ത സായ് സുദര്‍ശന്‍ റോസ്റ്റന്‍ ചെയ്സിന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആയി. കെഎല്‍ രാഹുലിനൊപ്പം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ചേര്‍ന്നതോടെ 29.4 ഓവറില്‍ ഇന്ത്യ 100 കടന്നു. 101 പന്തുകളിലാണ് രാഹുല്‍ അര്‍ധ സെഞ്ചറിയിലെത്തിയത്.

ടോസ് വിജയിച്ച് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 44.1 ഓവറില്‍ 162 റണ്‍സെടുത്ത് ഓള്‍ഔട്ടായി. 48 പന്തില്‍ 32 റണ്‍സെടുത്ത ജസ്റ്റിന്‍ ഗ്രീവ്സാണ് വെസ്റ്റിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. ഷായ് ഹോപ് (36 പന്തില്‍ 26), റോസ്റ്റന്‍ ചെയ്സ് (43 പന്തില്‍ 24) എന്നിവരാണു വിന്‍ഡീസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. പേസര്‍മാരായ മുഹമ്മദ് സിറാജിന്റെയും ജസ്പ്രീത് ബുമ്രയുടേയും തകര്‍പ്പന്‍ പ്രകടനമാണ് വിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞത്. സിറാജ് നാലും ജസ്പ്രീത് ബുമ്ര മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.

Tags:    

Similar News