ലോക ക്രിക്കറ്റിലെ അടുത്ത ഫാബ് ഫോര്‍ ആരായിരിക്കും? അതില്‍ രണ്ടുപേര്‍ ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്‌സ്വാളുമെന്ന് മൊയീന്‍ അലിയും ആദില്‍ റഷീദും; ഇരുവരുടെയും പ്രവചനം ഇങ്ങനെ

ലോക ക്രിക്കറ്റിലെ അടുത്ത ഫാബ് ഫോര്‍ ആരായിരിക്കും?

Update: 2025-08-25 08:07 GMT

ലണ്ടന്‍: ലോക ക്രിക്കറ്റിലെ അടുത്ത ഫാബ് ഫോര്‍ ആരായിരിക്കും? ഒരു പതിറ്റാണ്ടിലേറെക്കാലം ലോകക്രിക്കറ്റ് ഭരിച്ച വിരാട് കോലിയും സ്റ്റീവ് സ്മിത്തും കെയ്ന്‍ വില്യംസണും ജോ റൂട്ടും അടങ്ങുന്ന നാല്‍വര്‍ സംഘത്തിന്റെ പിന്‍ഗാമികള്‍ ആരൊക്കെയെന്ന് പ്രവചിക്കുകയാണ് ഇംഗ്ലണ്ട് താരങ്ങളായ മൊയീന്‍ അലിയും ആദില്‍ റഷീദും. വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ഫാബ് ഫോറില്‍ ഇനി മൂന്ന് പേര്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതിനിടെ ലോക ക്രിക്കറ്റിലെ അടുത്ത ഫാബ് ഫോര്‍ ആരായിരിക്കുമെന്ന് മൊയീന്‍ അലിയും ആദില്‍ റഷീദും സൂചന നല്‍കുന്നത്. ഇരുവരുടെയും ലിസ്റ്റില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടിയെന്നതും ശ്രദ്ധേയമാണ്.

ഇന്ത്യന്‍ താരങ്ങളായ ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്‌സ്വാളും ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കും ന്യൂസിലന്‍ഡ് താരം രച്ചിന്‍ രവീന്ദ്രയും അടങ്ങുന്നതാണ് മൊയീന്‍ അലി തെരഞ്ഞെടുത്ത ഫാബ് ഫോര്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ പുറത്തെടുത്ത പ്രകടനത്തെയും മൊയീന്‍ അലി പ്രകീര്‍ത്തിച്ചു. ഗില്‍ കളിക്കുന്ന രീതിയും ഷോട്ട് സെലക്ഷനും അനായാസയതും ചില ഷോട്ടുകള്‍ കളിക്കാനുള്ള പ്രത്യേക കഴിവുമാണ് ഇന്ത്യന്‍ ക്യാപ്റ്റനെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്നും മൊയീന്‍ അലി പറഞ്ഞു.

വിദേശപിച്ചുകളില്‍ മികവ് കാട്ടുന്ന യശസ്വി ജയ്‌സ്വാളിനെ താന്‍ എന്തായാലും ഫാബ് ഫോറില്‍ ഉള്‍പ്പെടുത്തുമെന്നും മൊയീന്‍ അലി വ്യക്തമാക്കി. ഇംഗ്ലണ്ടില്‍ മാത്രമല്ല കടുപ്പമേറിയ ഓസ്‌ട്രേലിയന്‍ പിച്ചുകളിലും ജയ്‌സ്വാള്‍ മികവ് കാട്ടിയെന്നും നിവലില്‍ ബലഹീനതകളൊന്നുമില്ലാത്ത കളിക്കാരനാണ് ജയ്‌സ്വാളെന്നും മൊയീന്‍ അലി പറഞ്ഞു.

ഹാരി ബ്രൂക്കും രച്ചിന്‍ രവീന്ദ്രയും അടങ്ങുന്നതാണ് തന്റെ ഫാബ് ഫോറെന്നും മൊയീന്‍ അലി പറഞ്ഞു. എന്നാല്‍ ആദില്‍ റഷീദ് തെരഞ്ഞെടുത്ത ഫാബ് ഫോറില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം രണ്ട് ഇംഗ്ലണ്ട് താരങ്ങളാണ് ഇടം നേടിയെന്നതും ശ്രദ്ധേയമാണ്. ന്യൂസിലന്‍ഡ് താരം രച്ചിന്‍ രവീന്ദ്രയെ ഒഴിവാക്കിയ ആദില്‍ റഷീദ് പകരം ഇംഗ്ലണ്ട് യുവതാരം ജേക്കബ് ബേഥലിനാണ് ഫാബ് ഫോറില്‍ ഇടം നല്‍കിയത്.

Similar News