'ഞാന്‍ ഒരു തൊഴിലാളിയെ പോലെ, പന്തെറിയുക മാത്രം ജോലി'; ഇന്ത്യന്‍ ടീമില്‍ ഇടം നേടാത്തതിനെ കുറിച്ച് ഷമി; ആഢംബരങ്ങള്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും പിന്നാലെ പോയാല്‍ അത് നമ്മുടെ ബലഹീനതയാകും

'ഞാന്‍ ഒരു തൊഴിലാളിയെ പോലെ, പന്തെറിയുക മാത്രം ജോലി'; ഇന്ത്യന്‍ ടീമില്‍ ഇടം നേടാത്തതിനെ കുറിച്ച് ഷമി

Update: 2026-04-08 14:13 GMT

കൊല്‍ക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാത്തതില്‍ പ്രതികരണവുമായി ലഖ്നൗ സൂപ്പര്‍ ജയന്റ്സ് മുഹമ്മദ് ഷമി. നമ്മള്‍ ഒരു തൊഴിലാളിയെ പോലെയാണ്, പന്തെറിയുക എന്നത് മാത്രമാണ് നമ്മുടെ ജോലി. ജീവിതത്തിലും കരിയറിലും ഉയര്‍ച്ച താഴ്ചകളും പരിക്കുകളും സ്വാഭാവികമാണ്. എന്നാല്‍ കഠിനാധ്വാനം നമ്മള്‍ ഒരിക്കലും മറക്കരുത്. ആഢംബരങ്ങള്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും പിന്നാലെ പോയാല്‍ അത് നമ്മുടെ ബലഹീനതയായി മാറുമെന്നും ഷമി വ്യക്തമാക്കി.

ബംഗാള്‍ പ്രോ ടി20 ലീഗിന്റെ മൂന്നാം സീസണ്‍ ഉദ്ഘാടന ചടങ്ങില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ അജിങ്ക്യ രഹാനെ, റിങ്കു സിങ് എന്നിവര്‍ക്കൊപ്പം സംസാരിക്കുകയായിരുന്നു ഷമി. കര്‍ഷക കുടുംബത്തില്‍ ജനിച്ച താന്‍ തന്റെ വേരുകള്‍ മറന്നിട്ടില്ലെന്നും കളിയോടുള്ള അഭിനിവേശം ഇപ്പോഴും അതേപടി നിലനില്‍ക്കുന്നുണ്ടെന്നും ഷമി പറഞ്ഞു. ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചും സാഹചര്യങ്ങളും എനിക്ക് നന്നായി അറിയാം. ലഖ്നൗവിന് വേണ്ടി കെകെആറിനെതിരെ കളിക്കുമ്പോള്‍ എനിക്ക് ആ ആനുകൂല്യം ലഭിക്കും. യുപിയിലാണ് ജനിച്ചതാണെങ്കിലും ബംഗാളാണ് തന്റെ കര്‍മ്മഭൂമിയെന്ന് ഷമി പറഞ്ഞു.

ഐപിഎല്ലില്‍ ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തില്‍ നാലോവറില്‍ 9 റണ്‍സ് മാത്രം വഴങ്ങി ഷമി രണ്ട് വിക്കറ്റെടുത്ത് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ തന്റെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനുള്ള തയാറെടുപ്പിനിടെയാണ് ഷമി മനസ്സു തുറന്നത്.

Tags:    

Similar News