ചിലപ്പോള്‍ ലഭിക്കുന്ന പന്ത് മോശമായിരിക്കും; ഇതെല്ലാം സ്ഥിരം സംഭവിക്കുന്നതല്ലേ; എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ത്തന്നെ പിഴ വരും; പന്തിനെക്കുറിച്ച് പ്രതികരിച്ച് മാച്ച് ഫീ കളയാനില്ലെന്ന് ജസ്പ്രീത് ബുമ്ര

പന്തിനെക്കുറിച്ച് പ്രതികരിച്ച് മാച്ച് ഫീ കളയാനില്ലെന്ന് ജസ്പ്രീത് ബുമ്ര

Update: 2025-07-12 09:03 GMT

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിലും മത്സരത്തിന് ഉപയോഗിക്കുന്ന പന്തുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ താരങ്ങള്‍ പരാതി ഉയര്‍ത്തിയിരുന്നു. മത്സരത്തിന്റെ രണ്ടാം ദിനം ഇന്ത്യന്‍ താരങ്ങള്‍ അംപയര്‍മാര്‍ക്കു മുന്നില്‍ തുടര്‍ച്ചയായി പരാതികള്‍ ഉന്നയിച്ചെങ്കിലും ഇനിയും പരിഹാരമായിട്ടില്ല. അതേ സമയം മത്സരത്തിന് ഉപയോഗിക്കുന്ന പന്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് എന്തെങ്കിലും പറഞ്ഞ് മാച്ച് ഫീ കളയാനില്ലെന്ന് ഇന്ത്യന്‍ താരം ജസ്പ്രീത് ബുമ്ര. അംപയര്‍മാര്‍ തരുന്ന പന്തുകൊണ്ടാണ് എറിയുന്നതെന്നും, ചിലപ്പോള്‍ ലഭിക്കുന്നത് മോശം പന്തായിരിക്കുമെന്നും ബുമ്ര പ്രതികരിച്ചു. അതേക്കുറിച്ച് എന്തെങ്കിലും പറഞ്ഞ് വിവാദത്തില്‍ ചാടി മാച്ച് ഫീ കളയാനില്ലെന്ന് ബുമ്ര വ്യക്തമാക്കി.

ഇംഗ്ലണ്ട് പര്യടനത്തില്‍ ഇത്തവണ മത്സരത്തിനിടെ പലതവണ ഇന്ത്യന്‍ താരങ്ങള്‍ പന്തുമായി ബന്ധപ്പെട്ട് അംപയര്‍മാര്‍ക്കു മുന്നില്‍ പരാതി ഉന്നയിച്ചിരുന്നു. പന്തിന് പതിവിലും വേഗം രൂപം നഷ്ടപ്പെടുന്നതായാണ് ഇന്ത്യന്‍ താരങ്ങളുടെ പരാതി. മാത്രമല്ല, പകരം നല്‍കുന്ന പന്തുകള്‍ കൂടുതല്‍ പഴകിയതാണെന്നും ആക്ഷേപമുണ്ട്. ലോഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ദിനവും മാറ്റിനല്‍കിയ പന്തുമായി ബന്ധപ്പെട്ട് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും പേസ് ബോളര്‍ മുഹമ്മദ് സിറാജും പരാതി ഉന്നയിച്ചിരുന്നു.

''പന്തിന് മാറ്റം സംഭവിച്ചുകൊണ്ടിരിക്കും. അത് നമുക്ക് നിയന്ത്രിക്കാനാകില്ലല്ലോ. കളത്തില്‍ കഠിനാധ്വാനം ചെയ്താണ് ഞാന്‍ കുറേ ഓവറുകള്‍ എറിയുന്നത്. ആ പണം നഷ്ടപ്പെടുത്തുന്നില്ല. എന്തെങ്കിലും പറഞ്ഞ് മാച്ച് ഫീ കളയാന്‍ ഞാനില്ല' ബുമ്ര പറഞ്ഞു.

''അംപയര്‍മാര്‍ തന്ന പന്തുകൊണ്ടാണ് ഞങ്ങള്‍ ബോള്‍ ചെയ്തത്. അങ്ങനയല്ലേ വേണ്ടത്. നമുക്ക് സ്വന്തം നിലയ്ക്ക് പന്തു മാറ്റാനാകില്ലല്ലോ. അതിന്റെ പേരില്‍ വഴക്കിനു പോകാനും പറ്റില്ല. ചിലപ്പോള്‍ എല്ലാം നമ്മള്‍ ആഗ്രഹിച്ച രീതിയില്‍ നടക്കും. ചിലപ്പോള്‍ ലഭിക്കുന്ന പന്ത് മോശമായിരിക്കും. ഇതെല്ലാം സ്ഥിരം സംഭവിക്കുന്നതല്ലേ' ബുമ്ര ചൂണ്ടിക്കാട്ടി.

അതേസമയം, പന്തുമായി ബന്ധപ്പെട്ട പ്രശ്‌നം ഇന്ത്യയിലാണ് സംഭവിച്ചിരുന്നതെങ്കില്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാക്കുമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍ ചോദിച്ചു.

''മാറ്റിനല്‍കിയ പന്തിന് 10 ഓവറല്ല പഴക്കമെന്നും കുറഞ്ഞത് 20 ഓവര്‍ പഴക്കമുണ്ടെന്നും ഇവിടെനിന്ന് നോക്കിയാല്‍ പോലും നമുക്കു മനസ്സിലാകും. ഇത് ഇന്ത്യയിലാണ് സംഭവിച്ചിരുന്നതെങ്കില്‍ എന്ന് ആലോചിച്ചു നോക്കൂ. മാറ്റിയ പന്തിന്റെ പഴക്കത്തിന് തത്തുല്യമായ പഴക്കമുള്ള പന്തല്ല നല്‍കുന്നതെങ്കില്‍ ബ്രിട്ടിഷ് മാധ്യമങ്ങള്‍ എന്തൊക്കെ കോലാഹലമുണ്ടാക്കുമായിരുന്നു' ഗാവസ്‌കര്‍ ചോദിച്ചു.

രൂപമാറ്റത്തിന്റെ പേരില്‍ തുടര്‍ച്ചയായി പന്തു മാറ്റുന്നത് അംഗീകരിക്കാനാകില്ലെന്ന് ഇംഗ്ലണ്ട് മുന്‍ താരം സ്റ്റുവാര്‍ട്ട് ബ്രോഡും പ്രതികരിച്ചു. ക്രിക്കറ്റ് പന്ത് നല്ലൊരു വിക്കറ്റ് കീപ്പറിനേപ്പോലെ ആയിരിക്കണമെന്ന് ബ്രോഡ് ചൂണ്ടിക്കാട്ടി. അപൂര്‍വ അവസരങ്ങളില്‍ മാത്രമാകണം അത് ചര്‍ച്ചയില്‍ വരേണ്ടത്. ഇവിടെ പന്ത് തുടര്‍ച്ചയായി മാറ്റുകയും അത് ചര്‍ച്ചയാവുകയും ചെയ്യുന്നുണ്ടെങ്കില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് തീര്‍ച്ച. അത് പരിഹരിക്കണം. ഒരു പന്തു കുറഞ്ഞത് 80 ഓവറെങ്കിലും ഉപയോഗിക്കേണ്ടേ?' ബ്രോഡ് ചോദിച്ചു.

Tags:    

Similar News