കാത്തിരുന്ന ലോകകപ്പ് മത്സരവും കൈവിട്ട് കാര്യവട്ടം; വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരം വേദിയാകില്ല; മത്സര വേദികള്‍ ഔദ്യോഗികമായി പുറത്തുവിട്ട് ബിസിസിഐ

മത്സര വേദികള്‍ ഔദ്യോഗികമായി പുറത്തുവിട്ട് ബിസിസിഐ

Update: 2025-08-22 09:42 GMT

തിരുവനന്തപുരം: കാത്തിരുന്ന ലോകകപ്പ് മത്സരവും കാര്യവട്ടത്തിന് കയ്യെത്തും ദൂരത്ത് നഷ്ടമായി. വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം വേദിയാകില്ല. ലോകകപ്പ് വേദികള്‍ ബിസിസിഐ ഔദ്യോഗികമായി പുറത്തുവിട്ടു. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പരിഗണിച്ച മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും വേദികള്‍ മറ്റു സ്റ്റേഡിയങ്ങളിലേക്ക് മാറ്റുകയായിരുന്നു.

വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടനത്തിനടക്കം കാര്യവട്ടം സ്റ്റേഡിയം വേദിയാകുമെന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം. എന്നാല്‍, ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് ഗുവാഹത്തിയാണ് വേദിയാകുന്നത്. വിശാഖപട്ടണം, നവി മുംബൈ, ഇന്‍ഡോര്‍ തുടങ്ങിയ വേദികളിലാണ് ഇന്ത്യയുടെ മറ്റു മത്സരങ്ങള്‍ നടക്കുന്നത്.

ഐപിഎല്‍ കിരീടം നേടിയ ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്സിന്റെ ആഘോഷ പരിപാടിക്കിടെയുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ചിന്നസ്വാമിയിലെ മത്സരങ്ങള്‍ മാറ്റിയത്. മത്സര വേദികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ ലോകകപ്പിലെ ഒരു മത്സരവും കാര്യവട്ടത്തിന് നല്‍കിയില്ല. മറ്റ് വേദികളിലേക്ക് മത്സരങ്ങള്‍ മാറ്റുകയായിരുന്നു.

സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 2 വരെ എട്ട് ടീമുകള്‍ അഞ്ച് വേദികളിലായി മത്സരിക്കും.ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ്, ഓസ്ട്രേലിയ ടീമുകളാണ് മത്സരിക്കുന്നത്. ഒക്ടോബര്‍ 29, 30 തിയ്യതികളില്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. നവംബര്‍ രണ്ടിനാണ് ഫൈനല്‍. പാകിസ്താന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടക്കുക.

Similar News