ന്യൂയോർക്ക്: യുഎസ് ഓപ്പൺ സിംഗിൾസ് ഫൈനലിൽ കിരീടം സ്വന്തമാക്കി നൊവാക്ക് ജോക്കോവിച്ച്. ഫൈനലിൽ റഷ്യയുടെ മെദ്വെദേവിനെ തോൽപിച്ചാണ് ജോക്കോവിച്ച് കിരീടമണിഞ്ഞത്. ജോക്കോവിച്ച് യുഎസ് ഓപ്പൺചാംപ്യനാകുന്നത് ഇത് നാലാംതവണയാണ്. യുഎസ് ഓപ്പണിലെ പത്താം ഫൈനലിൽ റഷ്യയുടെ ദാനിൽ മെദ്വദേവിനെ 63,76,63 എന്ന സ്‌കോറിനാണു ജോക്കോ കീഴടക്കിയത്.

ജോക്കോവിച്ചിന്റെ ഇരുപത്തിനാലാം ഗ്രാൻഡ്‌സ്ലാം കിരീടമാണിത്. 2021ലെ ഫൈനലിൽ ഇരുവരും ഇവിടെ ഏറ്റുമുട്ടിയപ്പോൾ റഷ്യൻ താരം മെദ്വദെവിനായിരുന്നു ജയം. ജോക്കോവിച്ചിന്റെ കലണ്ടർ സ്ലാം മോഹം തകർത്താണ് അന്നു മെദ്വദെവ് ജേതാവായത്.

റോളണ്ട് ഗാരോസിൽ കാസ്പർ റൂഡിനെയും, ഓസ്‌ട്രേലിയൻ ഓപ്പണിൽ സ്റ്റെഫാനോ സിറ്റ്‌സിപാസിനെയും ജോക്കോവിച്ച് കീഴടക്കി. വിമ്പിൾഡനിൽ കാർലോസ് അൽകാരസിനു മുന്നിൽ വീണതാണ് 2023 ലെ ഗ്രാൻഡ്‌സ്‌ലാം തിരിച്ചടി. യുഎസ് ഓപ്പൺ വിജയിക്കുന്ന പ്രായം കൂടിയ പുരുഷ താരമാണ് ജോക്കോവിച്ച്.