ലണ്ടൻ: സെന്റർ കോർട്ടിൽ പുതിയ രാജാവ്. എട്ടാം കിരീടം മോഹിച്ചെത്തിയ സെർബിയയുടെ നൊവാക്ക ജോക്കോവിച്ചിനെ കീഴടക്കി സ്‌പെയിന്റെ കാർലോസ് അൽക്കാരസ് തന്റെ കന്നി വിംബിൾഡൺ കിരീടത്തിൽ മുത്തമിട്ടു. സ്‌കോർ: 1-6, 7-6, 6-1, 3-6, 6-4.2008 ലും, 2010 ലും റാഫേൽ നഡാലിന് ശേഷം ഓൾ ഇംഗ്ലണ്ട് ക്ലബിൽ കിരീടം ചൂടുന്നതാണ് അൽക്കാരസ് ലക്ഷ്യമിട്ടത്. ആ സ്വപ്‌നം പൂവണിഞ്ഞു. വിംബിൾഡണിൽ 2017 ന് ശേഷമുള്ള ജോക്കോവിച്ചിന്റെ ആധിപത്യമാണ് അൽക്കാരസ് അവസാനിപ്പിച്ചത്.

നേരത്തെ ലോക ഒന്നാം നമ്പർ താരത്തിന് പുൽകോർട്ടിൽ ആദ്യ സെറ്റ് ജോക്കോവിച്ചിന് അടിയറവ് വെക്കേണ്ടി വന്നു. 6-1. രണ്ടാം സെറ്റിൽ ഉജ്ജ്വലമായി തിരിച്ചുവന്ന അൽക്കാരസ് ടൈ ബ്രേക്കിലേക്ക് വലിച്ചുനീട്ടിയാണ് ജോക്കോവിച്ചിനെ കീഴടക്കിയത്. 7-6(6). മൂന്നാം സെറ്റിൽ രണ്ടുവട്ടം സെർബ് താരത്തിന്റെ സർവീസ് ബ്രേക്ക് ചെയ്ത് സെറ്റ് പിടിച്ചടക്കി. അതോടെ, 2-1 എന്ന നിലയിലായി കളി. നാലാം സെറ്റിൽ ജോക്കോവിച്ച് തിരിച്ചുവന്നു. 6-3. ഇതോടെ കളി അഞ്ചാം സെറ്റിലേക്ക് നീണ്ടു.

24ാം ഗ്രാൻഡ്സ്ലാമും എട്ടാം വിംബിൾഡൺ കിരീടവും മോഹിച്ച് കലാശപ്പോരിൽ റാക്കറ്റേന്തിയ ജോക്കോവിച്ചിന് അൽക്കാരസിന്റെ പ്രതിഭയെ തലകുലുക്കി സമ്മതിക്കേണ്ടി വന്നു. സെർബിയൻ താരത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും. നേരത്തേ ഫ്രഞ്ച് ഓപ്പണിൽ മുത്തമിട്ടതോടെ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം നേടുന്ന പുരുഷതാരമായി ജോക്കോ മാറിയിരുന്നു. ഒരു ഗ്രാൻഡ്സ്ലാം കൂടി നേടാനായാൽ ടെന്നീസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ഗ്ലാൻഡ്സ്ലാം നേടിയ മാർഗരറ്റ് കോർട്ടിന്റെ റെക്കോഡിനൊപ്പം ജോക്കോയ്ക്കെത്താനാകുമായിരുന്നു.

35ാം ഗ്രാൻസ്ലാം ഫൈനൽ കളിച്ച ജോക്കോവിച്ചിന്റെ എതിരാളിക്ക് വെറും ഇരുപത് വയസ് മാത്രമാണ് പ്രായം.കഴിഞ്ഞ വർഷം യുഎസ് ഓപ്പണിലൂടെ കന്നി ഗ്രാൻസ്ലാം കിരീടം ചൂടിയ അൽകാരിസിന്റെ രണ്ടാം ഗ്രാൻസ്ലാം കിരീടമാണിത്. ലോക റാങ്കിങ്ങിൽ അൽകാരസ് ഒന്നാം സ്ഥാനത്തും ജോക്കോവിച്ച് രണ്ടാം സ്ഥാനത്തുമാണ്.

ഫ്രഞ്ച് ഓപ്പൺ സെമിയിൽ ഇരുവരും നേർക്കുനേരെ എത്തിയപ്പോൾ സമ്മർദത്തിൽ തകർന്നടിഞ്ഞ അൽകാരസിനെയാണ് കണ്ടത്. ആ തോൽവിക്ക് നദാലിന്റെ പിൻഗാമി കണക്കുതീർത്തു. ഇതോടെ, പുൽകോർട്ടിലെ കിരീടം 13 വർഷത്തിന് ശേഷം സ്‌പെയിനിലേയ്‌ക്കെത്തി. 36കാരൻ ജോക്കോവിച്ചിനെ വെല്ലുവിളിക്കാൻ പോന്ന പ്രകടനം പുറത്തെടുക്കാൻ ഇതുവരെ ഒരു യുവതാരത്തിനും കഴിഞ്ഞിരുന്നില്ല. പത്തുവർഷമായുള്ള സെന്റർകോർട്ടിലെ നൊവാക് ജോക്കോവിച്ചിന്റെ ആധിപത്യമാണ് അൽക്കാരസ് അവസാനിപ്പിച്ചത്.