ചെങ്ങന്നൂര്‍ അസോസിയേഷന്‍' ഫിലഡല്‍ഫിയയ്ക്ക് വര്‍ണ്ണോജ്വല തുടക്കം

Update: 2025-06-25 14:40 GMT

ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയുടെ വിവിധ ഭാഗങ്ങളില്‍ അധിവസിക്കുന്ന ചെങ്ങന്നൂര്‍ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന 'ചെങ്ങന്നൂര്‍ അസോസിയേഷന്റെ' (CAP) പ്രവര്‍ത്തനോല്‍ഘാടനം ജൂണ്‍ 21-ാം തീയതി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ കാസ്സി റെസ്റ്റോറന്റില്‍വച്ച് വര്‍ണ്ണോജ്വലമായി നടത്തപ്പെട്ടു.

ഷിബു വര്‍ഗീസ് കൊച്ചുമoത്തിന്റ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, ഫിലാഡല്‍ഫിയ മലയാളികള്‍ക്ക് സുപരിചിതനും, ഫിലഡല്‍ഫിയയിലെ സീനിയര്‍ വൈദീകനുമായ ഫാദര്‍ ചാക്കോ പുന്നുസ്, നിറഞ്ഞ സദ്ദസ്സിനെ സാക്ഷ്യമാക്കി പ്രാത്ഥനയോടുകൂടി, ഭദ്രദീപം തെളിയിച്ചുകൊണ്ട് ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. ആലപ്പുഴ ജില്ലയില്‍ ഉള്‍പ്പെട്ട ചെങ്ങന്നൂര്‍ എന്ന പട്ടണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, അതിന്റെ ചരിത്രത്തെക്കുറിച്ചും, അമേരിക്കയില്‍ ചെങ്ങന്നൂര്‍ നിവാസികളുടെ കൂട്ടായ്മകളുടെ ആവശ്യകതയെയും, പ്രാധാന്യത്തെയും കുറിച്ചും പുന്നൂസ് അച്ചന്‍ വളരെ വിശദമായി വ്യക്തമാക്കി. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള ചെങ്ങന്നൂര്‍ നിവാസികള്‍ എല്ലാവരും ഒത്തുചേരുന്ന ഒരു വലിയ കൂട്ടായ്മയായി ഭാവിയില്‍ ഇത് വളര്‍ന്നു പന്തലിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. പ്രോഗ്രാമിന്റെ MC ആയി രാജു ശങ്കരത്തില്‍ പരിപാടിയുടെ മാറ്റു കൂട്ടി.

ജോര്‍ജ് കുര്യന്‍, ബെന്നി മാത്യു, സതീഷ് കുരുവിള, കോശി ഡാനിയേല്‍, സക്കറിയ തോമസ്, ജോസ് സക്കറിയാ, ജെസ്സി മാത്യു, വര്‍ഗീസ് ജോണ്‍, തോമസ് സാമുവല്‍, അനില്‍ ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

ചെങ്ങന്നൂര്‍ അസോസിയേഷന്‍ വനിതാ വിഭാഗത്തിന്റെ ഉത്ഘാടനവും തദവസ്സരത്തില്‍ നടത്തപ്പെട്ടു. ജെസ്സി മാത്യു, മിനി കോശി , സുനു വര്‍ഗീസ്. ആനി സക്കറിയാ എന്നിവരെ വനിതാ കോര്‍ഡിനേറ്റര്‍സ് ആയി യോഗം തിരഞ്ഞെടുത്തു. മാത്യൂസ് ടി വര്‍ഗീസ്, ജോയല്‍ സതീഷ്, ഏഞ്ചലിന മാത്യു എന്നിവരുടെ നേതൃത്വത്തില്‍ യൂത്ത് വിംഗ് കോര്‍ഡിനേറ്റേഴ്സ് ടീമും രൂപംകൊണ്ടു. അസോസിയേഷന്‍ സെക്രട്ടറി ഷിബു മാത്യു നന്ദിപ്രകാശനം നടത്തി.

അനാവശ്യമായ പണപ്പിരിവുകള്‍ ഒഴിവാക്കി, ഓരോമാസവും എല്ലാവരും ഒന്നിച്ചു കൂടി സൗഹൃദം പങ്കിടുന്ന ഒരു സൗഹൃദ മീററിംഗ്' എന്ന രീതിയില്‍ പരിപാടികള്‍ ക്രമീകരിക്കുവാന്‍ യോഗത്തില്‍ ധാരണയായി. ഉത്ഘാടന സമ്മേളനത്തിന്റെ വന്‍ വിജയം ചെങ്ങന്നൂര്‍ നിവാസികളായ ഏവരുടെയും ആത്മാര്‍ത്ഥമായ കൂട്ടായ പ്രവര്‍ത്തനത്തിന്റെ പരിണിത ഫലമാണെന്ന് ഏവരും ഒന്നടങ്കം വിലയിരുത്തി. വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണത്തോടുകൂടി യോഗം മംഗളമായി പര്യവസാനിച്ചു.

Tags:    

Similar News