ചരിത്ര വിജയത്തിലേക്ക് ജൂലിയാന സ്ട്രാറ്റന്‍; ഇല്ലിനോയിസ് സെനറ്റ് പ്രൈമറിയില്‍ ഉജ്ജ്വല വിജയം

Update: 2026-03-18 14:40 GMT

ഷിക്കാഗോ: ഇല്ലിനോയിസ് ലഫ്റ്റനന്റ് ഗവര്‍ണര്‍ ജൂലിയാന സ്ട്രാറ്റന്‍ യു.എസ് സെനറ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയില്‍ ഉജ്ജ്വല വിജയം നേടി. അതിശക്തമായ പോരാട്ടം നടന്ന തിരഞ്ഞെടുപ്പില്‍ പ്രമുഖ സ്ഥാനാര്‍ത്ഥി രാജ കൃഷ്ണമൂര്‍ത്തിയെ പരാജയപ്പെടുത്തിയാണ് സ്ട്രാറ്റന്‍ നേട്ടം കൈവരിച്ചത്. ഇതോടെ അമേരിക്കന്‍ സെനറ്റിലെത്തുന്ന ആറാമത്തെ കറുത്തവര്‍ഗക്കാരിയായ വനിതയാകാന്‍ സ്ട്രാറ്റന് വഴിതെളിഞ്ഞു.

ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്സ്‌കറുടെ ശക്തമായ പിന്തുണയാണ് സ്ട്രാറ്റന്റെ വിജയത്തില്‍ നിര്‍ണ്ണായകമായത്. പ്രിറ്റ്സ്‌കറുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന 'ഇല്ലിനോയിസ് ഫ്യൂച്ചര്‍ പാക്' (Illinois Future PAC) ഏകദേശം 11.8 ദശലക്ഷം ഡോളറാണ് സ്ട്രാറ്റന്റെ പ്രചാരണത്തിനായി ചിലവഴിച്ചത്. സെനറ്റര്‍ ടാമി ഡക്ക്വര്‍ത്ത്, മുന്‍ സെനറ്റര്‍ കരോള്‍ മോസ്ലി ബ്രൗണ്‍ എന്നിവരും സ്ട്രാറ്റനെ പിന്തുണച്ചിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ കുടിയേറ്റ നയങ്ങളെച്ചൊല്ലിയും കോര്‍പ്പറേറ്റ് ഫണ്ടിംഗിനെച്ചൊല്ലിയും സ്ട്രാറ്റനും രാജ കൃഷ്ണമൂര്‍ത്തിയും തമ്മില്‍ കടുത്ത വാക്‌പോര് നടന്നിരുന്നു. കറുത്തവര്‍ഗക്കാരുടെ വോട്ടുകള്‍ ഭിന്നിക്കപ്പെടുമെന്ന ആശങ്ക നിലനിന്നിരുന്നെങ്കിലും സ്ട്രാറ്റന്‍ അത് മറികടന്നു.

നവംബറില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്‍ ചെയര്‍മാന്‍ ഡോണ്‍ ട്രേസിയാണ് സ്ട്രാറ്റന്റെ എതിരാളി. ഡെമോക്രാറ്റുകള്‍ക്ക് വലിയ സ്വാധീനമുള്ള ഇല്ലിനോയിസില്‍ സ്ട്രാറ്റന്‍ വിജയിക്കാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. നിലവിലെ സെനറ്റര്‍ ഡിക് ഡര്‍ബിന്റെ പിന്‍ഗാമിയായാകും സ്ട്രാറ്റന്‍ സഭയിലെത്തുക.

Similar News