അലക്‌സാണ്ടര്‍ സഹോദരങ്ങള്‍ കുറ്റക്കാര്‍: സെക്‌സ് ട്രാഫിക്കിംഗ് കേസില്‍ മാന്‍ഹട്ടന്‍ കോടതിയുടെ വിധി

Update: 2026-03-10 15:04 GMT

ന്യൂയോര്‍ക് :പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്‌സാണ്ടര്‍ സഹോദരങ്ങള്‍ ലൈംഗിക അതിക്രമം, സെക്‌സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളില്‍ കുറ്റക്കാരാണെന്ന് മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതി ഇന്ന് (തിങ്കളാഴ്ച) വിധിച്ചു. ടാല്‍ അലക്‌സാണ്ടര്‍, ഓറന്‍ അലക്‌സാണ്ടര്‍, അലോണ്‍ അലക്‌സാണ്ടര്‍ എന്നിവര്‍ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടു.

ഏകദേശം 20 വര്‍ഷത്തോളം നീണ്ടുനിന്ന ലൈംഗിക ചൂഷണവും സ്ത്രീകളെയും പെണ്‍കുട്ടികളെയും കടത്തിയതുമായ ക്രിമിനല്‍ ഗൂഢാലോചന.അഞ്ചാഴ്ച നീണ്ട വിചാരണയ്ക്ക് ശേഷം ജൂറി ഇവരെ കുറ്റക്കാരായി പ്രഖ്യാപിച്ചു. ഇവര്‍ക്ക് ജീവപര്യന്തം തടവ് വരെ ലഭിക്കാന്‍ സാധ്യതയുണ്ട്.

ഇരകളായ സ്ത്രീകള്‍ക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതായും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതായും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു.ഓഗസ്റ്റ് 6-ന് ജഡ്ജി വലേരി ഇ. കാപ്രോണി ശിക്ഷ പ്രസ്താവിക്കും.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ അറുപതോളം സ്ത്രീകളെ ഇവര്‍ ഇരയാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖരായ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ചായിരുന്നു ഇവരുടെ ചൂഷണം. ഈ വിധി നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലെ വലിയ വിജയമാണെന്ന് ഇരകള്‍ പ്രതികരിച്ചു.

Similar News