50 വര്‍ഷത്തിനിടെ ആദ്യമായി അമേരിക്കയിലെ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്

Update: 2025-08-27 11:56 GMT

വാഷിംഗ്ടണ്‍ ഡിസി: കഴിഞ്ഞ 50 വര്‍ഷത്തിനിടെ ആദ്യമായി അമേരിക്കയിലെ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഇതിനിടെ, യുഎസിലെ രണ്ടാമത്തെ വലിയ കുടിയേറ്റ സമൂഹമായി ഇന്ത്യക്കാര്‍ മാറി. പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം, 2025 ജനുവരിയില്‍ 53.3 ദശലക്ഷമായിരുന്ന കുടിയേറ്റക്കാരുടെ എണ്ണം ജൂണ്‍ മാസത്തില്‍ 51.9 ദശലക്ഷമായി കുറഞ്ഞു.

അമേരിക്കയിലെ ആകെ കുടിയേറ്റക്കാരില്‍ 22% വരുന്ന 11 ദശലക്ഷത്തിലധികം ആളുകളുമായി മെക്‌സിക്കോ ഇപ്പോഴും ഒന്നാം സ്ഥാനത്തുണ്ട്. എന്നാല്‍ 2010 മുതല്‍ അവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

3.2 ദശലക്ഷം ആളുകളുമായി (മൊത്തം കുടിയേറ്റക്കാരുടെ 6%) ഇന്ത്യ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. 3 ദശലക്ഷം ആളുകളുള്ള (6%) ചൈന മൂന്നാം സ്ഥാനത്തും, 2.1 ദശലക്ഷം ആളുകളുള്ള (4%) ഫിലിപ്പീന്‍സ് നാലാം സ്ഥാനത്തും, 1.7 ദശലക്ഷം ആളുകളുള്ള (3%) ക്യൂബ അഞ്ചാം സ്ഥാനത്തുമുണ്ട്.

അഭയാര്‍ത്ഥി അപേക്ഷകളില്‍ ജോ ബൈഡന്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളും, കുടിയേറ്റം ലക്ഷ്യമിട്ടുള്ള ട്രംപിന്റെ 181 എക്‌സിക്യൂട്ടീവ് നടപടികളും ഈ കുറവിന് കാരണമായെന്ന് പ്യൂ ഗവേഷകര്‍ വിലയിരുത്തി. സര്‍വേ പ്രതികരണ നിരക്കിലെ കുറവും കണക്കുകളെ ബാധിച്ചിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ 8,100-ല്‍ അധികം ആളുകളെ അവരുടെ മാതൃരാജ്യം അല്ലാത്ത മറ്റ് രാജ്യങ്ങളിലേക്ക് നാടുകടത്തിയതായി 'ദി ഗാര്‍ഡിയന്‍' നടത്തിയ മറ്റൊരു വിശകലനത്തില്‍ പറയുന്നു. ഇതിനിടെ, 55 ദശലക്ഷത്തിലധികം വിദേശ പൗരന്മാരുടെ വിസ രേഖകള്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധിക്കുന്നുണ്ട്.

Similar News