ചിക്കാഗോയില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Update: 2025-09-13 12:41 GMT

ഷിക്കാഗോ: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ ഫെഡറല്‍ ഏജന്‍സിയുടെ നടപടിക്കിടെ, ICE (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഷിക്കാഗോയ്ക്ക് സമീപം ഫ്രാങ്ക്‌ലിന്‍ പാര്‍ക്കിലാണ് സംഭവം.

വാഹനം തടഞ്ഞ ഉദ്യോഗസ്ഥരെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. കൊല്ലപ്പെട്ടയാളെ സില്‍വേറിയോ വില്ലേഗാസ്-ഗോണ്‍സാലെസ് എന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ നിയമപരമായി യു.എസില്‍ താമസിക്കുന്ന ആളല്ലെന്ന് ICE വക്താവ് വ്യക്തമാക്കി.

വാഹനം ഓടിച്ച് പോകുന്നതിനിടെ ഇയാള്‍ ഒരു ICE ഉദ്യോഗസ്ഥനെ വലിച്ചിഴച്ചു. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥന്‍ ചികിത്സയിലാണ്. തങ്ങളുടെ ഉദ്യോഗസ്ഥന്‍ പരിശീലനമനുസരിച്ച് ശരിയായ രീതിയിലാണ് പ്രവര്‍ത്തിച്ചതെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി അസിസ്റ്റന്റ് സെക്രട്ടറി ട്രിസിയ മക്ലഗ്ലിന്‍ അറിയിച്ചു. നിലവില്‍ 'ഓപ്പറേഷന്‍ മിഡ്വേ ബ്ലിറ്റ്സ്' എന്ന പേരില്‍ ഷിക്കാഗോ മേഖലയില്‍ ICE വ്യാപകമായ പരിശോധനകള്‍ നടത്തുന്നുണ്ട്.

അതേസമയം, സംഭവത്തെക്കുറിച്ച് പൂര്‍ണ്ണമായ അന്വേഷണം വേണമെന്ന് ഇല്ലിനോയിസ് ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്സ്‌കര്‍ ആവശ്യപ്പെട്ടു. ICE-ന്റെ വര്‍ദ്ധിച്ചുവരുന്ന ആക്രമണോത്സുകമായ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് സുരക്ഷ നല്‍കുന്നില്ലെന്ന് ഇമ്മിഗ്രന്റ് ആന്‍ഡ് റെഫ്യൂജി റൈറ്റ്‌സ് കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ലോറന്‍സ് ബെനിറ്റോ പറഞ്ഞു.

Similar News