ഫ്ലോറിഡയില്‍ അപകടം: ഇന്ത്യന്‍ ട്രക്ക് ഡ്രൈവര്‍ നാടുകടത്തല്‍ ഭീഷണിയില്‍

Update: 2025-08-19 10:56 GMT

മിയാമി: ഫ്‌ലോറിഡയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തെ തുടര്‍ന്ന് 2018-ല്‍ അനധികൃതമായി യുഎസിലേക്ക് പ്രവേശിച്ച ഇന്ത്യന്‍ പൗരന്‍ ഹര്‍ജിന്ദര്‍ സിംഗ് നാടുകടത്തല്‍ ഭീഷണി നേരിടുന്നു. ഓഗസ്റ്റ് 12-ന് ഫ്‌ലോറിഡ ടേണ്‍പൈക്കില്‍ വെച്ച് സിംഗ് തന്റെ ട്രക്ക് അപകടകരമായ രീതിയില്‍ യു-ടേണ്‍ എടുത്തതാണ് ദുരന്തത്തിന് കാരണമായതെന്ന് ഫ്‌ലോറിഡ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹൈവേ സേഫ്റ്റി ആന്‍ഡ് മോട്ടോര്‍ വെഹിക്കിള്‍സ് (FLHSMV) അറിയിച്ചു.

അപകടത്തില്‍ ഒരു മിനിവാനിലെ മൂന്ന് യാത്രക്കാര്‍ മരിച്ചു. സിംഗിനെതിരെ നരഹത്യ കുറ്റം ചുമത്തിയിട്ടുണ്ട്. കൂടാതെ, ഇമിഗ്രേഷന്‍ നിയമലംഘനങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് FLHSMV എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവ് കെര്‍ണര്‍ പറഞ്ഞു.

സിംഗിന്റെ ക്രിമിനല്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇയാളെ നാടുകടത്തുമെന്ന് കെര്‍ണര്‍ വ്യക്തമാക്കി. 2018-ല്‍ അനധികൃതമായി യുഎസിലേക്ക് കടന്ന സിംഗ്, തനിക്കെതിരായ നടപടികള്‍ നേരിട്ടുകൊണ്ട് കാലിഫോര്‍ണിയയില്‍ നിന്ന് കൊമേഴ്സ്യല്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടിയിരുന്നു. അനധികൃത കുടിയേറ്റക്കാര്‍ക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഈ സംഭവം പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്.

Similar News