ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി

Update: 2026-04-06 14:10 GMT

ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍, ടെക്‌സസ്: ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ഒരാഴ്ച നീണ്ടുനിന്ന വിശുദ്ധ വാര കര്‍മ്മങ്ങള്‍ ഈസ്റ്റര്‍ ദിനത്തില്‍ സമുചിതമായ ആഘോഷങ്ങളോടെ സമാപിച്ചു. ഇടവകാംഗങ്ങളുടെ വലിയ പങ്കാളിത്തത്തോടെ നടന്ന ശുശ്രൂഷകള്‍ വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും ഉജ്ജ്വല സാക്ഷ്യമായി മാറി.

യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ സന്തോഷത്തില്‍ ഊന്നിയായിരുന്നു ഈസ്റ്റര്‍ ആഘോഷങ്ങള്‍. പ്രത്യാശയുടെയും പുതിയ ജീവന്റെയും മരണത്തിന്മേലുള്ള വിജയത്തിന്റെയും സന്ദേശങ്ങള്‍ വിശ്വാസികള്‍ക്കിടയില്‍ പങ്കുവെക്കപ്പെട്ടു. 'മിശിഹാ ഉയിര്‍ത്തെഴുന്നേറ്റു! സത്യമായും അവന്‍ ഉയിര്‍ത്തെഴുന്നേറ്റു!' എന്ന ആശംസകളോടെ വിശ്വാസികള്‍ പരസ്പരം സ്‌നേഹവും ഈസ്റ്റര്‍ മംഗളങ്ങളും കൈമാറി.

ഈസ്റ്റര്‍ സന്ദേശം നല്‍കിക്കൊണ്ട് ബിഷപ്പ് ഡോ. ഫിലിപ്പോസ് മാര്‍ സ്റ്റേഫാനോസ് സംസാരിച്ചു. യേശുക്രിസ്തുവിന്റെ ജീവിതവും മരണവും പുനരുത്ഥാനവും കേവലം ഒരു കെട്ടുകഥയല്ല, മറിച്ച് ചരിത്രപരമായ യാഥാര്‍ത്ഥ്യവും ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന സത്യവുമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റില്ലെങ്കില്‍ നമ്മുടെ വിശ്വാസം വ്യര്‍ത്ഥമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാപത്തെയും മരണത്തെയും ജയിച്ച ക്രിസ്തുവിന്റെ പുനരുത്ഥാനം കൃപയുടെ ഉറവിടമാണെന്നും സഭയുടെ നിലനില്‍പ്പും പ്രബോധനങ്ങളും ഈ സത്യത്തില്‍ അധിഷ്ഠിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിസ്തുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും മനുഷ്യത്വം ദൈവകൃപയാല്‍ രൂപാന്തരപ്പെട്ടുവെന്നും നമ്മള്‍ ദൈവമക്കളായി ഉയര്‍ത്തപ്പെട്ടുവെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. ജീവിതത്തിലെ സാമ്പത്തികമോ, കുടുംബപരമോ, ഔദ്യോഗികമോ ആയ ഏതു പ്രതിസന്ധികളിലും ദൈവകൃപയുടെ സാന്നിധ്യം അനിവാര്യമാണ്. പാപവും ബലഹീനതകളും നിറഞ്ഞ മനുഷ്യജീവിതത്തില്‍ യഥാര്‍ത്ഥ സന്തോഷവും ശാന്തിയും നല്‍കാന്‍ ക്രിസ്തുവിനു മാത്രമേ സാധിക്കൂ എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പുനരുത്ഥാന സന്ദേശം വിശ്വാസികളുടെ ആത്മീയവും ധാര്‍മ്മികവുമായ ജീവിതത്തെ സ്വാധീനിക്കണമെന്നും ആധുനിക ലോകത്ത് അര്‍ത്ഥവത്തായ രീതിയില്‍ ജീവിക്കാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വിശുദ്ധ കുര്‍ബാനയിലുള്ള പങ്കാളിത്തം ദുഃഖത്തിന്റെയല്ല, മറിച്ച് ഉത്ഥിതനായ ക്രിസ്തുവുമായുള്ള സംഗമത്തിന്റെ സന്തോഷമാണ് നല്‍കേണ്ടതെന്നും ബിഷപ്പ് പറഞ്ഞു.

ശനിയാഴ്ച രാത്രി 7:00 മണിക്ക് ആരംഭിച്ച തിരുക്കര്‍മ്മങ്ങളില്‍ പ്രത്യേക ഈസ്റ്റര്‍ ശുശ്രൂഷകള്‍, ഭക്തിനിര്‍ഭരമായ റാസ (പ്രദക്ഷിണം), സ്‌നേഹവിരുന്ന് എന്നിവ ഉള്‍പ്പെട്ടിരുന്നു. വികാരി ഫാ. ബിന്നി ഫിലിപ്പിന്റെ നേതൃത്വത്തില്‍ സെക്രട്ടറി സാലു സാമുവല്‍, ട്രസ്റ്റി ഗീവര്‍ഗീസ് ജോര്‍ജ്, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, ഇടവക കമ്മിറ്റി എന്നിവര്‍ വിശുദ്ധ വാര ആഘോഷങ്ങള്‍ക്ക് ക്രമീകരണങ്ങള്‍ ഒരുക്കി.

വിശ്വാസികളുടെ സജീവ പങ്കാളിത്തം കൊണ്ട് ഈ വര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ആത്മീയ ചൈതന്യം നിറഞ്ഞതും അവിസ്മരണീയവുമായ ഒന്നായി മാറി.

Similar News