മുംബൈ: ബോളിവുഡിനെ പിടിച്ചു കുലുക്കിയ മീ ടൂ വിവാദം ദക്ഷിണേന്ത്യൻ സിനിമയെയും പിടിച്ചുകുലുക്കി തുടങ്ങിയിട്ടുണ്ട്. അത്തരമൊരു തുറന്നു പറച്ചിലിൽ ഒടുവിൽ കുടുങ്ങിയത് മലയാളം നടൻ മുകേഷായിരുന്നു. ടെസ്സ് ജോസഫിന്റെ വെളിപ്പെടുത്തൽ അദ്ദേഹത്തെ ശരിക്കും വെട്ടിലാക്കി. ഈ തുറന്നു പറച്ചിലിൽ കുടുങ്ങിയത് മുതിർന്ന നടൻ നാനാ പടേക്കറും ഉണ്ടായിരുന്നു. തനുശ്രീദത്ത തുടങ്ങിവെച്ച മീടൂ ക്യാമ്പയിൻ ദക്ഷിണേന്ത്യയേയും എരിപൊരി കൊള്ളിക്കുമ്പോൾ തെന്നിന്ത്യൻ സിനിമകളിൽ നിന്നും നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് ധനുഷ് നായകനായ അനേകനിലെ നായിക അമെയ്‌രാ ദസ്തൂറും രംഗത്തെത്തി.

ഒരു സിനിമയിലെ ഇഴുകിചേർന്നുള്ള രംഗത്തിനിടെ നായകനും സംവിധായകനും മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം. ഇവർ പ്രബലരായതിനാൽ പേരു പറയാൻ വിസമ്മതിച്ചു കൊണ്ടാണ് നടിയുടെ വെളിപ്പെടുത്തൽ. ഒരു ദേശീയമാധ്യമം നടത്തിയ ഇ മെയിൽ അഭിമുഖത്തിലാണ് നടി താൻ നേരിട്ട ദുരനുഭവം വിളിച്ചു പറഞ്ഞത്. കാസ്റ്റിങ് കൗച്ചിംഗിന്റെ എന്തെങ്കിലൂം അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ബോളിവുഡിൽ നിന്നോ ദക്ഷിണേന്ത്യയിൽ നിന്നോ കാസ്റ്റിങ് കൗച്ചിംഗിന് വിധേയമായിട്ടില്ലെങ്കിലും രണ്ടു സിനിമാരംഗത്ത് നിന്നും അപമാനത്തിന് ഇരയായിട്ടുണ്ടെന്ന് താരം പറഞ്ഞു.

അവർ ആരാണെന്നും എന്താണ് ചെയ്തതെന്നും അവർക്ക് തന്നെ അറിയാം. എന്നാൽ മാറ്റത്തിന്റെ തരംഗം ആഞ്ഞടിക്കുമ്പോൾ ഈ പദവിക്ക് അവരുടെ പ്രവർത്തിയിൽ നിന്നും അവരെ രക്ഷിക്കാൻ കഴിയില്ലെന്നേ തനിക്ക് ഇപ്പോൾ പറയാനാകു. സിനിമയിലെ അതിശക്തരായതിനാൽ അവരുടെ പേര് പറയാനുള്ള ധൈര്യമില്ലെന്നും സുരക്ഷിതത്വം തോന്നാത്തിടത്തോളം കാലം അവർക്കു നേരെ വിരൽ ചൂണ്ടാൻ തനിക്കാവില്ലെന്നും നടി പറയുന്നു.

ഒരു സിനിമയിലെ പാട്ടു രംഗത്ത് ആ നടൻ തന്നിലേക്ക് ഇഴുകിചേരുന്നെന്നും അതിനിടയിൽ തന്നെ ഈ സിനിമയിൽ നായികയായി കിട്ടിയതിൽ ഏറെ സന്തോഷിക്കുന്നെന്ന് ചെവിയിൽ പറഞ്ഞു. ഉടൻ തന്നെ അയാളെ തള്ളിമാറ്റിയശേഷം പിന്നീട് മിണ്ടാൻ പോലും കൂട്ടാക്കിയില്ല. എന്നാൽ അതിന് തനിക്ക് നേരിടേണ്ടി വന്നത് മോശം അനുഭവമാണ്. അത് കാര്യമാക്കേണ്ടെന്നും ശ്രദ്ധിക്കേണ്ടെന്നുമായിരുന്നു സംവിധായകൻ പറഞ്ഞത്.

സെറ്റിലേക്ക് വളരെ നേരത്തേ വിളിക്കപ്പെടുക മണിക്കൂറുകളോളം തന്റെ ഷോട്ടിനായി കാത്തിരിക്കേണ്ടി വരിക പോലെയുള്ള ദുരനുഭവമായിരുന്നു പിന്നീട്. ഒരു ദിവസം 18 മണിക്കൂർ വരെ കാത്തിരിക്കേണ്ടി വന്നു. അന്ന് 4-5 മണിക്കൂർ ഉറങ്ങാൻ കിട്ടുന്നത് പോലും ഭാഗ്യമായിരുന്നെന്നും ഇവർ പറയുന്നു. പിന്നീട് നടനെ അവഗണിച്ചതിന് അമെയ്‌രയ്ക്ക് നടനോട് മാപ്പു പറയേണ്ടി വന്നു. മറ്റൊരു സിനിമയുടെ സെറ്റിൽ ഓരോ ദിവസവും സംവിധായകൻ തന്നോട് അലറുകയും യാചിക്കുകയും ചെയ്യുമായിരുന്നു.

ചില ദിവസങ്ങളിൽ നന്നേ പുലർച്ചേ സെറ്റിലേക്ക് വിളിക്കപ്പെട്ടു. 12-13 മണിക്കുറുകൾ വാനിറ്റി വാനിൽ കാത്തിരുത്തിയ ശേഷം അസിസ്റ്റന്റ് ഡറയക്ടറെ കൊണ്ടു പറയിച്ചു ഇന്നു ഷൂട്ട് ചെയ്യാൻ പോകുന്നില്ലെന്ന്. ഈ സിനിമയിലേക്ക് എടുത്തത് തന്നെ അയാളുടെ മഹത്വമാണെന്നും പറയിച്ചു. 16 ാം വയസ്സിൽ മോഡലിംഗിലൂടെ രംഗത്ത് വന്ന അമെയ്‌ര ധനുഷ് നായകനായ അനേകനിലെ നായികയായിരുന്നു. സുന്ദീപ് കിഷൻ നായകനായ മനസുക്കു നിച്ചിന്തി, രാജ് തരുൺ നായകനായ രാജു ഗുഡു എന്നീ തെലുങ്കു സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

2013 ൽ പ്രതീക് ബാബ്ബർ നായകനായ ഇഷാക്ക് എന്ന ബോളിവുഡ് സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ച അമെയ്‌ര ഇമ്രാൻഹഷ്മി നായകനായ മിസ്റ്റർ എക്സ്, സെയ്ഫ് അലി ഖാന്റെ കാലാകാന്തി, ജാക്കിചാനും സോനുസൂദും നായകന്മാരായ കുംഗ് ഫൂ യോഗ തുടങ്ങി സിനിമകളിലും അഭിനയിച്ചു.