കഴിഞ്ഞ കുറച്ച്ദിവസങ്ങളായി സ്ത്രീകളുടെ കാലുകളാണ് സൈബർ ലോകത്തെ ചർച്ചാ വിഷയം. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ പ്രശസ്തതയായ നടി അനശ്വര രാജന് നേരെയുണ്ടായ സൈബർ ആക്രമണത്തെ തുടർന്നാണ് സ്ത്രീകളുടെ കാലുകൾ ചർച്ചയാകുന്നത്. ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി അനശ്വര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് പലരേയും പ്രകോപിപ്പിച്ചത്. അനശ്വരയുടെ വസ്ത്രത്തിന് ഇറക്കം കുറഞ്ഞതാണ് സദാചാര ആങ്ങളമാരുടെ അപ്രീതി പിടിച്ചുപറ്റിയത്. ‘പതിനെട്ട് വയസാകാൻ കാത്തിരിക്കുയായിരുന്നു ഇറക്കം കുറഞ്ഞ വസ്ത്രമിടാൻ' എന്നെല്ലാം പറഞ്ഞുകൊണ്ടാണ് സൈബർ ആക്രമണം. ഇപ്പോഴിതാ, തനിക്കെതിരെ നടന്ന സൈബർ ആക്രമണങ്ങളെ കുറിച്ച് താരം തന്നെ വിശദീകരിക്കുന്നു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നും തനിക്കുണ്ടായ അനുഭവമെന്തെന്നും എല്ലാം താരം വ്യക്തമാക്കുന്നത്.

ഫോട്ടോഗ്രാഫർ ചിത്രങ്ങൾ അയച്ചു തന്നപ്പോൾ തനിക്ക് അത് ഒത്തിരി ഇഷ്ടപ്പെട്ടെന്നും അതിനാലാണ് സോഷ്യൽ മീഡിയയിൽ അത് പങ്ക് വെച്ചതെന്നും അനശ്വര പറയുന്നു. തുടർന്ന് കുറച്ചു കമന്റുകൾ വായിച്ചപ്പോൾ അവരുടെ മാനസികാവസ്ഥ എനിക്ക് മനസിലായിരുന്നു. ആദ്യം അവഗണിക്കാൻ തീരുമാനിച്ചതായിരുന്നു, അത് ശരിയാവില്ലെന്ന് പിന്നീടാണ് മനസ്സിലായത്.കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് മനസ്സിലായപ്പോഴാണ്ത ഞാൻ പ്രതികരിക്കുവാൻ തീരുമാനിച്ചത്. അത് വളരെ ആവശ്യമാണെന്ന് തോന്നിയെന്നും അനശ്വര രാജൻ പറയുന്നു. ഇത് എന്നെ വൈകാരികമായി ബാധിച്ചില്ല, പക്ഷേ നമ്മൾ ഇപ്പോഴും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പുരോഗമന കേരളത്തിലാണോ എന്ന് ആലോചിച്ചുപോയി. നെഗറ്റീവ് അഭിപ്രായങ്ങളുണ്ടാകുമെന്ന് തനിക്ക് അറിയാമെന്നും എന്നാൽ ഇത്രയ്ക്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും അനശ്വര പറയുന്നു.

‘എന്റെ ഫോട്ടോകളിൽ അഭിപ്രായമിട്ടവരുടെ സഹോദരിമാരെയും അയൽവാസികളെയും കുറിച്ച് ഞാൻ ചിന്തിച്ചു. അവർ ഇഷ്ടപ്പെടുന്ന വസ്ത്രങ്ങൾ ധരിക്കാൻ അവർ ആഗ്രഹിക്കുന്നില്ലേ? സംസ്‌കാരത്തിന്റെയും ധാർമ്മികതയുടെയും പേരിൽ ഈ ആളുകൾ അവരെ അടിച്ചമർത്തില്ലേ?' അവൾ ചോദിക്കുന്നു. എന്നെപ്പോലുള്ള എല്ലാ പെൺകുട്ടികൾക്കും വേണ്ടിയാണ് ഞാൻ മറുപടി നൽകിയത്.' ‘മോശം കമന്റിട്ടവരുടെ കണ്ണിന്റെ കുഴപ്പമാണിത്. അവരെയാണ് ബോധവത്കരിക്കേണ്ടത്. എന്റ മാതാപിതാക്കൾ, കുടുംബം, അയൽക്കാർ, സഹപാഠികൾ ഇവർക്കൊന്നും യാതൊരു പ്രശ്നവുമില്ല. ചില കമന്റുകൾ ഞാൻ അച്ഛനെ വായിച്ചു കേൾപ്പിച്ചു. അടുത്ത തവണ കുറച്ചു കൂടി ഇറക്കം കുറഞ്ഞ വസ്ത്രം വാങ്ങി തരാമെന്നാണ് അച്ഛൻ പറഞ്ഞത്'– അനശ്വര പറഞ്ഞു.

വിവാദത്തിന് പിന്നാലെ അനശ്വരക്ക് പിന്തുണയുമായി മലയാളത്തിലെ നായികമാർ രംഗത്തെത്തിയിരുന്നു. സദാചാര വാദികൾക്ക് അനശ്വര തന്നെ തക്ക മറുപടിയും നൽകിയിരുന്നു. ‘ഞാൻ എന്തു ചെയ്യുന്നുവെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്റെ പ്രവൃത്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നത് എന്തിനെന്നോർത്ത് നിങ്ങൾ ആശങ്കപ്പെടുക' എന്നാണ് അനശ്വര പ്രതികരിച്ചത്. അനശ്വരയെ പിന്തുണച്ച് റിമ കല്ലിങ്കൽ, അഹാന കൃഷ്ണ, അനാർക്കലി മരിക്കാർ എന്നീ നടിമാരും ഗായിക അഭയ ഹിരൺമയിയുമാണ് കാലുകാണിച്ചുകൊണ്ടുള്ള തങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെ നസ്രിയ നസീമും എത്തി. അനശ്വരയ്ക്കും അനശ്വരയോടൊപ്പം നിന്നവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് താനും തന്റെ കാലുകൾ സമർപ്പിക്കുന്നു എന്ന് പറഞ്ഞ് നടൻ ഹരീഷ് പേരടിയും ഒരു ചിത്രം പോസ്റ്റ് ചെയ്തു.

അനശ്വരയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആദ്യമെത്തിയത് റിമയായിരുന്നു. കാൽമുട്ടിന് മുകളിൽ ഇറക്കമുള്ള വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് റിമ അനശ്വരയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. ‘അത്ഭുതം സ്ത്രീകൾക്കും കാലുകളുണ്ട്' എന്നാണ് മോണോക്കിനി ധരിച്ച ചിത്രം പങ്കുവച്ച് റിമ കുറിച്ചത് കാൽമുട്ട് വരെ ഇറക്കമുള്ള വസ്ത്രം ധരിച്ചുകൊണ്ടുള്ള തങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചാണ് അഹാനയും അനാർക്കലിയും പ്രതിഷേധം രേഖപ്പെടുത്തിയത്. ഞങ്ങളുടെ വസ്ത്രധാരണം നിങ്ങളുടെ ബിസിനസ്സല്ല എന്നാണ് അനാർക്കലി പോസ്റ്റിൽ പറയുന്നത്.

സാരിയുടുക്കും, ചിലപ്പോ സ്വിം സൂട്ടിടും, അതിൽ നിങ്ങൾക്കെന്തു കാര്യം എന്നാണ് നടി അഹാന കൃഷ്ണ സൈബർ ലോകത്തെ സദാചാര കമ്മിറ്റിക്കാരോട് ചോദിച്ചത്. ഞാൻ എന്ത് ധരിക്കുന്നു എന്നോ മറ്റുള്ളവർ എന്ത് ധരിക്കുന്നു എന്നോ ഉള്ളത് നിങ്ങളുടെ കാര്യമല്ലെന്നും, നിങ്ങളുടെ കാര്യങ്ങൾ മാത്രമാണ് നിങ്ങളുടെ കാര്യങ്ങളെന്നും അഹാന പറയുന്നു. തന്റെ വസ്ത്രത്തിലേക്കല്ല, നിങ്ങളുടെ ചിന്തകളിലേക്കാണ് നോട്ടം ആവശ്യമെന്നും അഹാന കുറിച്ചു.