കണ്ണൂർ: സ്വർണ്ണ കടത്തും മയക്കുമരുന്ന് കേസിലേയും അന്വേഷണം കണ്ണൂർ ക്രിക്കറ്റ് അസോസിയേഷനേയും പിടിച്ചുലയ്ക്കുന്നു. കണ്ണൂർ ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറി അനസ് വിപിയാണ് ബിനീഷി കോടിയേരിയുടെ ബിസിനസ് പങ്കാളിയായ അനസ് വലിയപറമ്പത്ത് എന്നാണ് സൂചന. ഇതോടെ സെക്രട്ടറിയായി അതിവിശ്വസ്തനെ ബിനീഷ് എത്തിച്ചെന്നും വ്യക്തമാകുകയാണ്. ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ അനസ് വലിയപറമ്പത്തിനേയും പുറത്താക്കണമെന്നാണ് ആവശ്യം. എന്നാൽ കെസിഎ ഇക്കാര്യത്തിൽ മൗനം തുടരുകാണ്.

കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ ജനറൽ ബോഡിയിലെ അംഗങ്ങളാണ് ബിനീഷും അനസും. കണ്ണൂർ സെക്രട്ടറിയായി അനസും കണ്ണൂരിൽ നിന്നുള്ള കെസിഎ മെമ്പറായി ബിനീഷും സംഘടനയിൽ എത്തി. കണ്ണൂർ സെക്രട്ടറിയായി അനസിനെ നിയോഗിച്ചത് ബിനീഷാണ്. എപ്പോൾ വണമെങ്കിലും ബിനീഷിന് മാറികൊടുക്കാമെന്ന ഉറപ്പും കൊടുത്തു. ടിസി മാത്യുവിനെതിരേയും മറ്റും അതിവേഗ നടപടിയെടുത്ത കെസിഎ ഈ രണ്ടു പേർക്കെതിരേയും നടപടി എടുത്തില്ല. ഈ ആഴ്ചയിൽ കണ്ണൂർ അസോസിയേഷൻ ജനറൽ ബോഡി ചേരുന്നുണ്ട്. ഈ യോഗം മാറ്റി വയ്ക്കാനും അനസ് നീക്കം നടത്തുന്നുണ്ട്. യോഗത്തിൽ വിമർശനങ്ങൾ ഉയരാൻ സാധ്യയുള്ളതു കൊണ്ടാണ് ഇത്.

ബിനീഷിന്റെ ഉടമസ്ഥതയിൽ ബെംഗളൂരുവിൽ പ്രവർത്തിച്ചിരുന്ന ബീ ക്യാപിറ്റൽസ് ഫോറെക്‌സ് ട്രേഡിങ് കമ്പനിയുടെ സാമ്പത്തിക ഉറവിടവും ഇഡി അന്വേഷിക്കുകയാണ്. 2015 ജൂൺ 15നു ധർമടം സ്വദേശി അനസ് വലിയപറമ്പത്തുമായി ചേർന്നു ബിനീഷ് ആരംഭിച്ച കമ്പനി, വാർഷിക റിപ്പോർട്ട് സമർപ്പിച്ചിരുന്നില്ല. ഇതു ചൂണ്ടിക്കാട്ടി രജിസ്റ്റ്രാർ ഓഫ് കമ്പനീസ് സ്ഥാപനത്തിന്റെ പ്രവർത്തനം മരവിപ്പിക്കുകയായിരുന്നു. നിക്ഷേപകരെയും ഇടപാടുകളെയും സംബന്ധിച്ച വിവരങ്ങൾ മറച്ചുവയ്ക്കാനാണു വാർഷിക റിപ്പോർട്ട് ഫയൽ ചെയ്യാതിരുന്നതെന്നാണു വിവരം. ഈ കമ്പനിയുടെ പേരിൽ അനസും സംശയ നിഴലിലാണ്.

ബി കാപിറ്റൽ ഫിനാൻഷ്യൽ സർവീസ് പ്രൈവറ്റ് ലിമിറ്റഡ് ധനകാര്യ കൺസൽട്ടൻസി സ്ഥാപനമായാണ് ആരംഭിച്ചത്. 2മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫയേഴ്സിൽ ബി കാപിറ്റൽ ഫിനാൻഷ്യൽ സർവീസ് ബെംഗളൂരു ദൂരവാണി നഗറിൽ പ്രവർത്തിക്കുന്നതായാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒരുലക്ഷം രൂപവീതം മൂലധനത്തിൽ ബിനീഷ് കോടിയേരിയും അനസ് വലയിപറമ്പത്ത് എന്നയാളും ചേർന്നാണ് കമ്പനി രജിസ്റ്റർ ചെയ്തതെന്ന തെളിവുകൾ പുറത്തുവന്നു. രേഖകളിൽ രണ്ടുപേരും ഡയറക്ടർമാരാണ്. മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫയേഴ്സിന്റെ വെബ്സൈറ്റിലെ വിവരങ്ങളനുസരിച്ച് 2015 ജൂൺ എട്ടിനാണ് കമ്പനി രജിസ്റ്റർചെയ്യുന്നത്.

2015-ലാണ് ബിനീഷ് കോടിയേരിയുടെ സാമ്പത്തികസഹായത്തോടെ മയക്കുമരുന്ന് വിതരണക്കേസ് പ്രതി മുഹമ്മദ് അനൂപ് കമ്മനഹള്ളിയിൽ റെസ്റ്റോറന്റ് തുടങ്ങുന്നത്. ഇതാണ് കമ്പനിയെപ്പറ്റി ആരോപണമുയരാൻ കാരണം. ഇതേ അനസ് വലിയപറമ്പത്ത് കേരളാ ക്രിക്കറ്റ് അസോസിയേഷനിൽ എത്തിയത് ദുരൂഹമാണെന്നാണ് ഉയരുന്ന ആരോപണം. ക്രിക്കറ്റിലെ മറ്റൊരു ഉന്നതനും അനൂപ് മുഹമ്മദിന് പണം നൽകിയതായി സൂചനയുണ്ട്. അതിനിടെ ഇരുവരേയും ബിസിസിഐ ജോയിന്റ് സെക്രട്ടറിയായ ജയേഷ് ജോർജ് പിന്തുണയ്ക്കുന്നുവെന്ന ആരോപണവും പുറത്തു വന്നു കഴിഞ്ഞു.

സ്വർണ്ണ കടത്ത് കേസിൽ പറഞ്ഞു കേൾക്കുന്ന റമീസുമായി അനസിന് അടുത്ത ബന്ധമുണ്ടെന്ന ആരോപണവും സജീവമാണ്. അതുകൊണ്ട് തന്നെ അടിയന്തര നടപടി വേണമെന്നാണ് ഉയരുന്ന ആവശ്യം.