മൂംബൈ: അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പ് ഓഹരികളുടെ വിപണിമൂല്യത്തിൽ 1000ശതമാനത്തിലേറെ വർധന. ഇതോടെ കമ്പനികളുടെ മൊത്തം മൂല്യം മാർച്ചിലെ 733 കോടി രൂപയിൽനിന്ന് 7,866 കോടിയായി ഉയർന്നു. റിലയൻസ് ഇൻഫ്രസ്ട്രക്ചർ, റിലയൻസ് പവർ, റിലയൻസ് ക്യാപിറ്റൽ എന്നിവയുടെ മൂല്യം 20 വ്യാപാരദിനംകൊണ്ട് 100ശതമാനത്തിലേറെ ഉയരുകയുംചെയ്തു.റിലയൻസ് പവറിന്റെ വിപണിമൂല്യം 4,446 കോടിയായും റിലയൻസ് ഇൻഫ്രസ്‌കട്ചറിന്റെ മൂല്യം 2,767 കോടിയായും റിലയൻസ് ക്യാപിറ്റലിന്റെ മൂല്യം 653 കോടി രൂപയായുമാണ് ഉയർന്നത്.

അടുത്തയിടെയണ്ടായ സംഭവവികാസങ്ങളാണ് കനത്ത ബാധ്യതയുള്ള ഈ കമ്പനികളുടെ ഓഹരി വിലയിൽ വർധനവിന് ഇടയാക്കിയത്. പ്രൊമോട്ടർ ഗ്രൂപ്പിൽനിന്നും വി എസ്എഫ്ഐ ഹോൾഡിങ്സിൽനിന്നും 550 കോടി രൂപ സമാഹരിക്കുമെന്ന് റിലയൻസ് ഇൻഫ്ര ഈയിടെ പ്രഖ്യാപിച്ചിരുന്നു.റിലയൻസ് പവർ പ്രിഫറൻഷ്യൽ ഓഹരികൾ പുറത്തിറക്കമെന്ന് പ്രഖ്യാപിച്ചതാണ് മറ്റൊരുകാരണം. 1,325 കോടി രൂപയുടെ കടബാധ്യത ഓഹരിയാക്കിമാറ്റാൻ റിലയൻസ് ഇൻഫ്രസ്ട്രക്ചറും തീരുമാനിച്ചിരുന്നു.

ആസ്തികൾ പണമാക്കിമാറ്റാനുള്ള തയ്യാറെടുപ്പിലാണ് റിലയൻസ് ക്യാപിറ്റലും റിലയൻസ് ഹോം ഫിനാൻസും. 2,887 കോടി രൂപ ഇതിലൂടെ സമാഹരിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. റിലയൻസ് ക്യാപിറ്റലിന്റെ കടബാധ്യത 11,000 കോടി രൂപയായി കുറയ്ക്കാൻ ഇതിലൂടെ കഴിയും. ഇക്കാരണങ്ങളാണ് റിലയൻസ് ഗ്രൂപ്പിന്റെ കമ്പനികളുടെ വിപണിമൂല്യത്തിൽ വർധനവുണ്ടാക്കിയത്.

മൂല്യം ഉയർന്നതിലൂടെ 50 ലക്ഷത്തോളം റീട്ടെയിൽ നിക്ഷേപകർക്ക് നേട്ടമുണ്ടാക്കാനായി. റിലയൻസ് പവറിന് 33 ലക്ഷവും റിലയൻസ് ഇൻഫ്രക്ക് 9 ലക്ഷവും റിലയൻസ് ക്യാപിറ്റലിന് 8 ലക്ഷവും റീട്ടെയിൽ ഓഹരി ഉടമകളാണുള്ളത്.