മുംബൈ: ബോളിവുഡ് നടി അനുഷ്‌ക ശർമ്മയും കുടുംബവും മുംബൈ വിട്ടു. ഡിസംബർ മാസം 12ന് ഇറ്റലിയിൽ വച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയും അനുഷ്‌കയും തമ്മിൽ വിവാഹം കഴിക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് അനുഷ്‌കയുടെ യാത്ര. കോഹ്ലിയുടെ ബാല്യകാല കോച്ച് രാജ്കുമാർ ശർമ്മ അവധിക്ക് അപേക്ഷിച്ചതും വിവാഹവാർത്തക്ക് ബലം നൽകുന്നുണ്ട്. മുംബൈയിലെ ഛത്രപതി ശിവാജി ടെർമിനലിൽ നിന്നും അനുഷ്‌കയും മാതാപിതാക്കളും സഹോദരനും മാധ്യമങ്ങളുടെ ക്യാമറയിൽ പെട്ടത്.

വർഷങ്ങളായി അടുപ്പത്തിലായിരുന്ന ഇരുവരും 2015 ൽ വേർപിരിഞ്ഞതായി വാർത്തകൾ വന്നുവെങ്കിലും വീണ്ടും ഒരുമിക്കുകയായിരുന്നു. കോഹ്ലിയുടെ മോശം ഫോമിനെ തുടർന്ന് അനുഷ്‌കക്കെതിരെ വിമർശനങ്ങൾ ഉണ്ടായപ്പോൾ കോഹ്ലി തന്നെ അനുഷ്‌ക്കയ്ക്ക് വേണ്ടി രംഗത്തെത്തിയിരുന്നു. ഇന്ത്യാ ടുഡേയുടെ റിപ്പോർട്ട് പ്രകാരം ഈ മാസം തന്നെ ഇരുവരും വിവാഹിതരാവുമെന്നാണ് വിവരം.

ഈ മാസം രണ്ടാം വാരം ഏതെങ്കിലും ദിവസമായിരിക്കും വിവാഹം നടക്കുക. കോഹ്ലിയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിവാഹത്തിൽ പങ്കെടുക്കാൻ ഇറ്റലിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തതായും റിപ്പോർട്ടുണ്ട്. മിലാനിലായിരിക്കും വിവാഹം നടക്കുക. വിവാഹത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളൊന്നും തന്നെ പങ്കെടുത്തേക്കില്ല. ഇവർക്ക് വേണ്ടി ഇന്ത്യയിൽ പിന്നീട് വിരുന്നൊരുക്കും.

ക്രിക്കറ്റ് താരങ്ങൾക്കായി ഡിസംബർ 21ന് മുംബൈയിൽ വിവാഹസത്ക്കാരം നടത്തുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അനുഷ്‌കയ്ക്കായി പ്രമുഖ ഫാഷൻ ഡിസൈനർ സബ്യസാചി മുഖർജി പ്രത്യേക വിവാഹ വസ്ത്രം ഒരുക്കിയ എന്നും ഇതിനായി അവർ അനുഷ്‌കയുടെ വീട്ടിൽ എത്തി എന്നും സൂചനയുണ്ട്. എന്നാൽ അനുഷ്‌കയോട് അടുത്ത വൃത്തങ്ങൾ വാർത്ത നിഷേധിച്ചു. അതിനിടെയാണ് യാത്രയുടെ വിവരങ്ങൾ പുറത്തു വരുന്നത്.