കൊച്ചി; ഓൺലൈൻ മാധ്യമങ്ങളിലെ ചലച്ചിത്ര നിരൂപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി യുവനടി അപർണബാലമുരളി. സെക്കന്റ് ക്ലാസ് യാത്രയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന അപർണ മഹേഷിന്റെ പ്രതീകാരത്തിലൂടെയാണ് സിനിമയിൽ ചുവടറുപ്പിക്കുന്നത്. കാമുകി എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണാർഥം എറണാകുളം പ്രസ്‌ക്ലബ്ബിൽ മാധ്യമങ്ങളോട് സംസാരിക്കുകവെയായിരുന്നു അപർണയുടെ വിമർശനം 

ഓൺലൈൻ മാധ്യമങ്ങളുടെ സിനിമ നിരൂപണം പലപ്പോഴും വ്യക്തിഹത്യക്ക് വഴിയൊരുക്കുന്നുവെന്ന് നടി അപർണ ബാലമുരളി പറഞ്ഞു. ചിത്രം പുറത്തിറങ്ങി മണിക്കൂറുകൾക്കകം സോഷ്യൽമീഡിയയിലടക്കം വരുന്ന പല നിരൂപണങ്ങളും ചിത്രത്തെ മാത്രമല്ല താരങ്ങളെയും ഹനിക്കുന്ന തരത്തിൽ മാറുന്നുണ്ടെന്നും ഇത് വേദനാജനകമാണെന്നും അപർണ പറഞ്ഞു. പലപ്പോഴും പലരും ചിത്രം കാണാതെയാണ് നിരൂപണം സോഷ്യൽ മീഡിയൽ ഇടുന്നത്.

സിനിമാ താരങ്ങളും മനുഷ്യരാണെന്ന പരിഗണന ഓൺലൈൻ വിമർശകർ നൽകാറില്ലെന്നും അപർണ കുറ്റപ്പെടുത്തി. പലരുടെയും ദീർഘനാളത്തെ പ്രയത്നത്തിന്റെ ഫലമാണ് ഒരു സിനിമ. അതിനെ കണ്ണടച്ച് വിമർശിക്കുമ്പോൾ അത് ചിത്രത്തിന്റെ കളക്ഷനെ ബാധിക്കും. ഒരേ സമയം അഷ്‌കറിന്റെയും ആസിഫിന്റെയും ചിത്രങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും അപർണ പറഞ്ഞു.

കാമുകിയിൽ നായകനായ അഷ്‌കർ അലി, നിർമ്മാതാവ് ഉമേഷ് ഉണ്ണിത്താൻ, ചിത്രത്തിൽ മറ്റ് പ്രധാന കഥാപത്രങ്ങൾ അവതരിപ്പിച്ച കാവ്യ സുരേഷ്, ഡെയ്ൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. പ്രേക്ഷകരില്ലാതെ താരങ്ങളിലെന്ന് അഷ്‌കർ പറഞ്ഞു. ചിത്രത്തിലെ കഥാപാത്രം വെല്ലുവിളി നിറഞ്ഞതായിരുന്നു. ഏറെക്കാലം ആഗ്രഹിച്ച മേഖലയിൽ എത്തിച്ചേരാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്. താരങ്ങൾ സ്‌ക്രീനിൽ ചെയ്യുന്ന കാര്യങ്ങൾ പ്രേക്ഷകർ അനുകരിക്കണമെന്ന് ഒരാളും ആഗ്രഹിക്കില്ലെന്നും അഷ്‌കർ പറഞ്ഞു.