ലോകത്തിന് എന്നും സാങ്കേതികവിസ്മയം തീർത്തിട്ടുള്ള ആപ്പിൾ, ഒരിക്കൽ കൂടി വിപണിയെ വിസ്മയിപ്പിക്കാനെത്തുകയാണ്. നാളെ നടക്കുന്ന ചടങ്ങിൽ ഐപാഡിന്റെ ഏറ്റവും പുതിയ മോഡലുകളായ ഐപാഡ് പ്രോയും ഐപാഡ് മിനിയും ആപ്പിൾ ഔദ്യോഗികമായി അവതരിപ്പിക്കും. കൂടാതെ ആപ്പിൾ ടിവി' യും സ്വർണം പൂശിയ വാച്ചുമായിട്ടാണ്് ഇത്തവണ യുവതലമുറയെ ഞെട്ടിക്കാൻ ആപ്പിൾ എത്തുന്നത്. ഐപാഡ് പ്രോയുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ വലിയ സ്‌ക്രീൻ തന്നെയാണ്. പ്രഷർ സെൻസിറ്റിവിറ്റി അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ ബ്ലൂടൂത്ത് സാങ്കേതിക വിദ്യയും ഐ പാഡ് 6 പ്ലസിനെ വ്യത്യസ്തമാക്കും. ഐ പാഡ് പ്ലസിന് ആപ്പിൾ ഇട്ടിരിക്കുന്ന വില ആയിരം ഡോളറാണ്. 12.9 ഇഞ്ചാണ് സ്‌ക്രീനിന്റെ വലിപ്പം. ടാപ്ടുപേ, എൻ.എഫ്.സി, പരിഷ്‌കരിച്ചതും മികച്ചവാർന്നതുമായ ടച്ച് സ്‌ക്രീൻ, യു.എസ്.ബിസി ഇൻപുട്ട് എന്നിവയാണ് ഐപാഡ് പ്ലസിന്റെ പ്രത്യേകതകൾ. 7mm മാത്രം കനമുള്ള ഐപാഡിന് ഭാരം 700 ഗ്രാം ആണ്. 2k റെസല്യൂഷനും 11000 Mah ബാറ്ററിയും മറ്റ് പ്രത്യേകതകളാണ്. അടുത്തിടെ തന്നെ വിപണിയിലെത്തിക്കാൻ ശ്രമിക്കുന്ന പുതിയ 'ഐഫോൺ 6s'ൽ ആപ്പിൾ റിസ്റ്റ് വാച്ചിലും പുതിയ മാക്‌ബുക്കിലും ലഭ്യമായിട്ടുള്ള ഫോഴ്‌സ് ടച്ച് സൗകര്യം ഉണ്ടായിരിക്കുമെന്ന സൂചനയും കമ്പനി നൽകുന്നുണ്ട്. ആപ്പിൾ പരിചയപ്പെടുത്തിയ സ്പിളിറ്റ് സ്‌ക്രീൻ മൾട്ടീടാസ്‌കിങ് ഐപാഡ് എയറിലും സാധ്യമകുമെങ്കിലും അതിന്റെ പൂർണ്ണത ഐപാഡ് പ്രോയിലാകും കൈവരിക്കാനാകുക എന്നാണു പറയുന്നത്. ആപ്പിൾ ഉപകരണങ്ങൾക്ക് ആദ്യമായി ആണു സ്‌റ്റൈലസ് ലഭ്യമാക്കുന്നതും ഇതിലാണ്. മെക്രോസോഫ്റ്റിന്റെ സർഫസ് പ്രോ ഇറങ്ങിയപ്പോൾ മുതൽ ഐപാഡ് പ്രോയെപ്പറ്റിയുള്ള വാർത്തകൾ വന്നിരുന്നു. പക്ഷെ ഐപാഡ് പ്രോയ്ക്ക് ഐഒസ് ആണു ഓപ്പറേറ്റിങ് സിസ്റ്റമെങ്കിൽ സർഫസ് പ്രോയ്ക്ക് ഒരു വെല്ലുവിളിയാകില്ല. എന്നാൽ കുറച്ചുകൂടെ വലിയ സ്‌ക്രീനിൽ പണിയെടുക്കാൻ താത്പര്യമുള്ള ഐപാഡ് ഉപയോഗിക്കുന്നവരെ ലക്ഷ്യം വച്ചാണ് ഐപാഡ് പ്രോയുടെ വരവ്. ഓൺലൈനുകളിൽ കൂടി ഐപാഡ് പ്രോയുടെ ചിത്രങ്ങൾ ലീക്കായിട്ടുണ്ടെങ്കിലും കമ്പനി അംഗീകരിക്കാൻ തയ്യാറായിട്ടില്ല. മാദ്ധ്യമങ്ങളിൽ കൂടി പ്രചരിക്കുന്ന വാർത്തകൾ ശരിയാണെങ്കിൽ ' ഐപാഡ് എയർ 2' വിനെക്കാളും മികച്ചതാണെന്നാണ് ടെക്കികളുടെ വിലയിരുത്തൽ.

മൂന്നിലധികം ഉൽപന്നങ്ങൾ ഒരേസമയം വിപണിയിലെത്തിക്കുന്ന ആപ്പിൾ മറ്റു കമ്പനികളോട് പ്രത്യക്ഷ മൽസരത്തിനുള്ള പുറപ്പാടിലാണ്. ഐ പാഡ് കൂടാതെ ആപ്പിൾ ടിവിയാണ് വിപണിയിലേക്ക് എത്തുക. അതിനൊടൊപ്പം ആപ്പിൾ റിസ്റ്റ് വാച്ചും വിപണിയിലെ പുതിയ അതിഥിയാണ്. നേരത്തെ തന്നെ വിപണയിൽ ഓളമുണ്ടാക്കിയ ആപ്പിൾ റിസ്റ്റ് വാച്ച് സ്വർണത്തിൽ കുളിച്ചാണ് ഇത്തവണ എത്തുന്നത്. വിലയും കുറവാണ്. പുതിയ ഐപാഡുകൾ നാളെ വിപണിയിൽ എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. മറ്റു ഉൽപന്നങ്ങൾ എത്തുന്നതിന് മുന്നോടിയായി ' ഐപാഡ് പ്രോയും' ഐപാഡ് മിനിയുമാണ് നാളെ അരങ്ങേറ്റത്തിനെത്തുന്നത്.

ടെലിവിഷൻ രംഗത്ത് വിപ്ലവം സ്ൃഷ്ടിക്കാനുള്ള തന്ത്രവുമായാണ് ആപ്പിൾ ടിവി എത്തുന്നത്. ഉപഭോക്താവിന് കാണാൻ ആഗ്രഹിക്കുന്ന പരിപാടികളുടെ പേരുകൾ നൽകിയാൽ, ആ പരിപാടികൾ എത് രാജ്യത്തെ സേവനദാതാക്കളുടെത് ആയാലും കണ്ടെത്തി നൽകുന്ന തരത്തിലാണ് ഇതിന്റെ നിർമ്മാണം. നെറ്റ്ഫിക്‌സിന്റെയും ഐട്യൂൺസിന്റെയും സഹകരണത്തോടെയാണ് ആപ്പിൾ ടെലിവിഷനുകളിൽ ഇത് പ്രവർത്തികമാക്കുന്നത്. നിലവിൽ ടിവി ഷോകൾ ഓൺലൈൻ കണ്ടെത്തി കാണുന്നതിനുള്ള പോരായ്മകൾ മനസിലാക്കിയാണ് ആപ്പിൾ ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഈ മേഖലയിൽ കടുത്ത മൽസരം നിലനിർത്തുന്ന ആമസോൺ, ഹുലു, നെറ്റ്ഫിക്‌സ് എന്നിവർ ഇടയ്ക്കിടെ കാറ്റലോഗിൽ വ്യത്യാസം വരുത്തുന്നതിനെതിരെ ഉപഭോക്താക്കൾ വിമർശനം ഉയർത്തിയിരുന്നു. ഈ അവസരം മുതലെടുത്താണ് പ്രേഷകർക്ക് ഇഷ്ടമുള്ള പരിപാടികൾ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്യം കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്. മറ്റു സേവനദാതാക്കൾ നൽകുന്നതിനേക്കാൾ മികച്ച സേവനമായിരിക്കും ആപ്പിൾ ടിവിയിലൂടെ ലഭ്യമാക്കുകയെന്ന് കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട്. പുതിയ ടച്ച് സ്‌ക്രീൻ റിമോട്ട് കൺ്‌ട്രോളും വയർലസ് ഗെയിംപാഡുകളും ഐപാഡ് പ്രോയുടേയും ആപ്പിൾ ടിവിയുടെയും പ്രത്യേകതകളാണ്. ടിവി ഗെയിമേഴ്‌സിനെ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. നാലാം തലമുറ ശ്രേണിയിൽ പെട്ട ആപ്പിൾ ടിവി ഏറ്റവും അത്യാധുനിക സാങ്കേതികവിദ്യയുടെ മികവിലാണ് സെപ്റ്റംബർ 9ന് സാൻഫ്രാൻസിസ്‌കോയിൽ നടക്കുന്ന ചടങ്ങിൽ ലോകത്തിനു മുമ്പിൽ പ്രത്യക്ഷപ്പെടുക. അടുത്ത തലമുറ ആപ്പിൾ ടിവികൾ പൂർണമായും യൂണിവേഴ്‌സൽ സിരി കൺട്രോൾ അടിസ്ഥാനത്തിലായിരിക്കുമെന്ന സൂചനയും കമ്പനി നൽകുന്നുണ്ട്. ആപ്പിളിന്റെ ഏറ്റവും വില കൂടിയ ഉൽപന്നമായിരിക്കില്ല ഈ മോഡൽ എന്നാണ് അറിയുന്നത്. നിലവിൽ 79 അമേരിക്കൻ ഡോളർ മാത്രം വിലയുള്ള ബോക്‌സിനെ അപേക്ഷിച്ച് ഇരട്ടിയിലധികം വിലയാകും ഈ മോഡലിനെന്നതു ഉപയോക്താക്കളിൽ അൽപം ആശങ്ക ഉളവാക്കിയിട്ടുണ്ട്. എന്നാൽ ഇതിലെ നൂതന ഫീച്ചറുകൾ പുതിയ ഉപയോക്താക്കളെയും ആകർഷിക്കുമെന്നു തന്നെയാണു ആപ്പിളിന്റെ പ്രതീക്ഷ.

പുതിയ ഐപാഡിന്റെയും ടിവിയുടേയും റിസ്റ്റ് വാച്ചിന്റെയും വരവ് പ്രഖ്യാപിച്ചാലും ഒക്ടോബർ മുതലായിരിക്കും ഓർഡറുകൾ സ്വീകരിക്കുക. ഒക്ടോബറിൽ ഓർഡറുകൾ സ്വീകരിച്ച് നവംബറിൽ ഉപഭോക്താക്കൾക്ക് എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. മാക്‌ബുക്ക് ലാപ്‌ടോപ്പ് ബേസിക് വിലയായ 1000 ഡോളറാണ് ആദ്യഘട്ടത്തിൽ ഗാഡ്ജറ്റിന് നൽകിയിരിക്കുന്നതെങ്കിലും ഐപാഡ് പ്രോ വിപണിയിൽ താരമാകുമെന്നാണ് പ്രതീക്ഷ.ആപ്പിൾ ടിവി ആപ്പിൾ സിരി, ആപ്പ് സ്‌റ്റോർ എന്നിവയിലേക്കുള്ള വാതിലുകളും ഇവ തുറക്കുന്നുവെന്നത് പുതിയ ടിവി ബോക്‌സിന്റെ ഏറ്റവും വലിയ സവിശേഷതയായി കണക്കാക്കപ്പെടുന്നു. ഇനിയും സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകൾ അനുസരിച്ച് ഏകദേശം 199 അമേരിക്കൻ ഡോളറാണ് ഇതിന്റെ വില.