ന്യൂഡൽഹി: ഒഴിവുകളുണ്ടായിട്ടും ജഡ്ജിമാരെ നിയമിക്കാത്തതിൽ കേന്ദ്രസർക്കാരിനെതിരെ സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം. കൊളീജിയം സമർപിച്ച ജഡ്ജിമാരുടെ പട്ടികയ്ക്ക് മുകളിൽ അടയിരുന്ന് ഇതിനെതിരെ ഉത്തരവിറക്കാൻ കോടതിയെ നിർബന്ധിപ്പിക്കരുതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ടിഎസ് താക്കൂർ അധ്യക്ഷനായ ബഞ്ച് താക്കീത് നൽകി. സുപ്രിം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് നിയമകമ്മിഷൻ സുപ്രിംകോടതയിൽ നൽകിയ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തിയത്.

നിലവിൽ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരുടെ സ്ഥലംമാറ്റമോ, നിയമനമോ നടക്കുന്നില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ കുറച്ച് ജഡ്ജിമാർ സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിരുന്നു. പക്ഷെ അതിന്റെ തുടർപവർത്തനങ്ങളൊന്നും പിന്നീടുണ്ടായില്ല. ഇത് കോടതിയെയും കോടതി ജോലികളെയും കുറിച്ച് മോശമായ കാഴ്ചപ്പാടാണുണ്ടാക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. രാജ്യത്ത് 43 ശതമാനം ജഡ്ജിമാരുടെ ഒഴിവുകളാണ് നിലനിൽക്കുന്നത്. ഇതേ അവസരത്തിൽ തന്നെ 40 ലക്ഷത്തോളം കേസുകൾ വിവിധ കോടതികളിലായി തീർപ്പുകൽപ്പിക്കാതെ കിടക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ജഡ്ജിമാരില്ലാതെ കോടതികൾ അടച്ചിടേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങളെ എത്തിക്കരുത്. എവിടെയാണ് സ്ഥലമാറ്റത്തിന് അപേക്ഷിച്ച ഫയലുകൾ? സർക്കാരിന് ചില ഉത്തരവാദിത്തങ്ങളുണ്ട്. പട്ടികയിലെ പേരുകളിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് തിരിച്ചയക്കൂ. കൊളീജിയം അതിൽ ഉചിതമായ തീരുമാനമെടുക്കും. അറ്റോണി ജനറൽ മുകുൾ രോഹത്ഗിയോടാണ് ചീഫ് ജസ്റ്റീസ് ടിഎസ് താക്കൂർ പറഞ്ഞു.

ജഡ്ജിമാരുടെ നിയമനം സുപ്രീംകോടതി കൊളീജിയത്തിൽ നിന്നും മാറ്റി ജുഡീഷ്യൽ നിയമന കമ്മിഷന് വിടാനുള്ള നീക്കം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. തുടർന്ന് ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് സുപ്രീംകോടതിയും കേന്ദ്ര സർക്കാരും പലതവണ നേർക്കുനേർ ഏറ്റു മുട്ടിയിരുന്നു.