- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഈ വിപ്ലവം രാജ്യമാകെ പടരും; ഇന്ത്യയിൽ മുഴുവൻ അധികാരത്തിലെത്തും; ആപ്പിന്റെ രാഷ്ട്രീയം സ്നേഹത്തിന്റേത്; യാഥാർത്ഥ്യമാക്കുന്നത് അംബേദ്കറിന്റേയും ഭഗത് സിംഗിന്റേയും സ്വപ്നമെന്ന് കെജ്രിവാൾ
ന്യൂഡൽഹി: രാജ്യത്തെമ്പാടും ആം ആദ്മി പാർട്ടി അധികാരത്തിലെത്തുമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി തലവനുമായ അരവിന്ദ് കെജ്രിവാൾ. പ്രതിപക്ഷ പാർട്ടികൾ തന്നെ അപമാനിച്ചുവെന്നും ഇവർക്ക് സ്‌നേഹത്തിന്റെ ഭാഷയിലാണ് മറുപടി നൽകിയതെന്നും കെജ്രിവാൾ പറഞ്ഞു. സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് ആം ആദ്മി പാർട്ടിയുടേതെന്നും അദ്ദേഹം പറഞ്ഞു.
അംബേദ്കറും ഭഗത്സിംഗും കണ്ട സ്വപ്നമാണ് ആം ആദ്മി പാർട്ടി അധികാരത്തിൽ എത്തുമ്പോൾ യാഥാർത്ഥ്യമാകുന്നത്. ആം ആദ്മി പാർട്ടി വളരെ ചെറിയൊരു പാർട്ടിയായിരുന്നു. താൻ ഭീകരവാദിയെന്ന് അവർ കുറ്റപ്പെടുത്തി. എന്നാൽ ജനം അത് തള്ളിക്കളഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രി ചരൺ ജിത്ത് സിങ് ഛന്നിയെ തോൽപ്പിച്ചത് മൊബൈൽ റിപ്പയർ ചെയ്യുന്ന കടയുടമയാണെന്ന് കെജ്രിവാൾ ചൂണ്ടിക്കാട്ടി. സ്ത്രീകളെയും യുവാക്കളെയും തന്റെ പാർട്ടിയിലേക്ക് ക്ഷണിച്ച അദ്ദേഹം സാധാരണക്കാരുടെ ഒന്നിച്ചു നിൽക്കാൻ ആഹ്വാനം ചെയ്യുകയും ജനങ്ങളുടെ വിശ്വാസം തകർക്കില്ലെന്നും പറഞ്ഞു
താൻ തീവ്രവാദിയാണെന്ന കുപ്രചരണം പഞ്ചാബിലെ ജനങ്ങൾ വിലയ്ക്കെടുത്തില്ല. പഞ്ചാബിൽ ഭരണകക്ഷിയായ കോൺഗ്രസിനെ തകർത്ത് ഡൽഹിക്ക് ശേഷം രണ്ടാമിടം സ്വന്തമാക്കിയ പശ്ചാത്തലത്തിലായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.
പഞ്ചാബിൽ തോറ്റ ഛന്നി, സിദ്ധു, മജീതിയ എന്നിവരെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു തനിക്കെതിരെ നടന്ന ആരോപണങ്ങൾക്ക് നേരെ കെജ്രിവാൾ പ്രതികരിച്ചത്.'കെജ്രിവാൾ ഒരു തീവ്രവാദിയല്ല, രാജ്യത്തിന്റെ പുത്രനാണ്, യഥാർത്ഥ രാജ്യസ്നേഹിയാണ്'. തനിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന എതിരാളികളുടെ ആരോപണം പഞ്ചാബിലെ ജനങ്ങൾ വിശ്വസിച്ചില്ല. തെരഞ്ഞെടുപ്പ് ഫലങ്ങൾ അത് തെളിയിച്ചു കഴിഞ്ഞെന്ന് കെജ്രിവാൾ പറഞ്ഞു. ജനങ്ങളെ പലവിധത്തിൽ ദ്രോഹിക്കുന്ന മറ്റ് പാർട്ടികളാണ് തീവ്രവാദികളെന്നും അവരെ ജനങ്ങൾ തിരിച്ചറിഞ്ഞെന്നും കെജ്രിവാൾ ആഞ്ഞടിച്ചു.
അംബേദ്കറും ഭഗത് സിംഗും കണ്ട സ്വപ്നമാണ് ആം ആദ്മി പാർട്ടി അധികാരത്തിൽ എത്തുമ്പോൾ യാഥാർത്ഥ്യമാകുന്നത്. ആം ആദ്മി പാർട്ടി വളരെ ചെറിയൊരു പാർട്ടിയായിരുന്നു. എന്നാൽ ഇത്രയും വലിയ ഭൂരിപക്ഷം ലഭിച്ചതിൽ ഞങ്ങൾ അതിശയത്തിലാണ്. എന്നാൽ ഈ നേട്ടത്തിൽ ഞങ്ങൾ അഹങ്കരിക്കില്ല, എഎപി ഭരണത്തിൽ എത്തുന്നതോടു കൂടി അടിസ്ഥാന സാഹചര്യങ്ങൾ ഉയർന്ന നിലവാരത്തിലേക്ക് എത്തും. പഞ്ചാബിൽ ഇനി ആരും പട്ടിണി കിടക്കേണ്ടി വരില്ല, എല്ലാവർക്കും തുല്യ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
ഇനി പഞ്ചാബിൽ വിപ്ലവങ്ങൾക്ക് സമയമായി. അനീതികൾക്കെതിരെയാണ് നിങ്ങൾ എങ്കിൽ എഎപിയിൽ ചേരുക. എഎപി വെറുമൊരു പാർട്ടിയല്ല. ഇത് ഒരു വിപ്ലവത്തിന്റെ പേരാണ്. ആദ്യം ഡൽഹിയിൽ എഎപി വിപ്ലവം സൃഷ്ടിച്ചു, ഇനി പഞ്ചാബിൽ എഎപി ഭരണത്തിന്റെ പ്രതിഭലനങ്ങൾ ഉയരും. പിന്നീട് ഈ വിപ്ലവം രാജ്യമൊട്ടാകെ വ്യാപിക്കും, അദ്ദേഹം പറഞ്ഞു.
പഞ്ചാബിൽ വോട്ടെണ്ണൽ തുടരുമ്പോൾ ആം ആദ്മി പാർട്ടി 117 സീറ്റുകളിൽ 92 ഇടത്ത് മുന്നേറ്റം തുടരുന്നു. കോൺഗ്രസ് 18 സീറ്റുകളിൽ മാത്രമായി ചുരുങ്ങി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ഭഗവന്ത് മൻ ലീഡ് 50,768 ഉയർത്തിയാണ് വിജയം നേടിയത്. അദ്ദേഹം മുഖ്യമന്ത്രിയാകുമെന്ന് എഎപി നേതാവ് മനീഷ് സിസോദിയ സ്ഥിരീകരിച്ചു. ഭഗവന്ത് മനിന്റെ ചിത്രം പങ്കുവച്ചാണ് അരവിന്ദ് കെജ്രിവാൾ വിജയം സോഷ്യൽ മീഡിയയിൽ ആഘോഷിച്ചത്. തന്റെ സത്യപ്രതിജ്ഞ രാജ്ഭവനിലല്ല പകരം ഭഗത് സിംഗിന്റെ ഗ്രാമത്തിൽ വച്ചായിരിക്കുമെന്നുമെന്ന ആദ്യ പ്രഖ്യാപനം ഭഗവന്ത് മാൻ നടത്തിക്കഴിഞ്ഞു.




