ലണ്ടൻ: പരിക്ക് മൂലം ഇന്ത്യക്കെതിരായ ഏകദിന പരമ്പരയും ഐ പി എല്ലും നഷ്ടമായ ഇംഗ്ലണ്ട് പേസർ ജോഫ്ര അർച്ചർക്ക് ന്യൂസിലന്റിനെതിരായ ടെസ്റ്റ് പരമ്പരയും നഷ്ടമാവും. കൈവിരലിലെ പരിക്കിന് ശാസ്ത്രക്രിക്ക് വിധേയനായ ആർച്ചർ കൗണ്ടി ക്രിക്കറ്റിൽ കളിച്ച് തിരിച്ചുവരവിനുള്ള ഒരുക്കത്തിലായിരുന്നു. എന്നാൽ കൗണ്ടിയിൽ സസെക്‌സിനായി പന്തെറിയുന്നതിനിടെ കൈമുട്ടിൽ വീണ്ടും വേദന അനുഭവപ്പെട്ട ആർച്ചർ മത്സരം പൂർത്തിയാക്കാനാവാതെ മടങ്ങി. ന്യൂസിലന്റിനെതിരെ നടക്കുന്ന രണ്ട് ടെസ്റ്റുകൾ അടങ്ങിയ പരമ്പരയിൽ ആർച്ചർ കളിക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും വ്യക്തമാക്കി.

ജനുവരിയിൽ വീട്ടിലെ അക്വേറിയം വൃത്തിയാക്കുമ്പോൾ താഴെ വീണ് പൊട്ടിയപ്പോഴാണ് ആർച്ചറുടെ കൈവിരലിൽ കുപ്പിച്ചില്ല് തറച്ചുകയറി പരിക്കേറ്റത്. എന്നാൽ വേദന കാര്യമാക്കാതെ ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റിലും അഞ്ച് ടി20 മത്സരങ്ങളിലും പന്തെറിഞ്ഞ ആർച്ചർ വേദന കലശലായതോടെ ഏകദിന പരമ്പരയിൽ പന്തെറിയാൻ കാത്തുനിൽക്കാതെ ഇംഗ്ലണ്ടിലെക്ക് മടങ്ങിയിരുന്നു.

കൈവിരലിൽ തറച്ചുകയറിയ കുപ്പിച്ചില്ല് നീക്കം ചെയ്യാൻ മാർച്ചിൽ ശസ്ത്രക്രിയക്ക് വിധേയനായ ആർച്ചർ ഐപിഎല്ലിൽ കളിക്കുമെന്ന് ആദ്യം വാർത്തകൾ വന്നെങ്കിലും ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് ഇത് നിഷേധിച്ചു. ഓഗസ്റ്റിൽ ഇന്ത്യക്കെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്ക് മുന്നോടിയായി പരിശീലനം പുനരാരംഭിച്ച ആർച്ചർ സസെക്‌സിനായി കളിച്ച് വീണ്ടും ഫോമിലാവാനുള്ള തയ്യാറെടുപ്പിലായിരുന്നു. 2018 സെപ്റ്റംബറിനുശേഷം ആദ്യമായാണ് ആർച്ചർ സസെക്‌സിനായി പന്തെറിയുന്നത്.

ആർച്ചറുടെ കൈമുട്ടിലെ പരിക്ക് ഗുരുതരമാണോ എന്ന് വിശദമായ പരിശോധനകൾക്ക് ശേഷമേ വ്യക്തമാവു. 2020 ജൂണിൽ ദക്ഷിണാഫ്രികക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെയും വലതു കൈമുട്ടിലെ പരിക്ക് ആർച്ചറെ അലട്ടിയിരുന്നു. തുടർന്ന് പരമ്പരയിലെ മൂന്ന് ടെസ്റ്റുകളിൽ ആർച്ചർക്ക് വിശ്രമം അനുവദിക്കുകയായിരുന്നു