ഒരു മാസം മുൻപ് മമ്മൂക്കയുടെ ശബ്ദത്തിൽ ഒരു ഫോൺകോൾ വന്നു. കളിയാക്കാൻ വേണ്ടി കൂട്ടുകാർ ആരെങ്കിലും ഒപ്പിച്ച പണിയാകുമെന്ന് കരുതി. സാക്ഷാൽ മമ്മൂട്ടി തന്നെയാണെന്ന് അറിഞ്ഞപ്പോൾ ആദ്യം ഞെട്ടി. കുറെ നേരം കഴിഞ്ഞാണ് അമ്പരപ്പ് മാറിയത്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ പരോൾ എന്ന ചിത്രത്തിൽ ഗാനമെഴുതി ആലപിക്കാൻ അവസരം ലഭിച്ച സന്തോഷത്തിലാണ് അരിസ്‌റ്റോ സുരേഷ്.

ആക്ഷൻ ഹീറോ ബിജുവിലെ ഹിറ്റ് ഗാനത്തിന് ശേഷമാണ് അരിസ്റ്റോ സുരേഷ് വീണ്ടും മറ്റൊരു തകർപ്പൻ ഗാനവുമായി എത്തുന്നത്. മമ്മൂട്ടി നായകനായി എത്തുന്ന പരോൾ എന്ന ചിത്രത്തിലാണ് അരിസ്റ്റോ സുരേഷ് വീണ്ടും ഗാനം ആലപിക്കുന്നത്. പരോൾ കാലം നല്ലൊരു പരോൾ കാലം, ഇരുമ്പഴിക്കൂടിനും കിടിലൻ മതിലിനും മത്താപ്പു വിരിയണ ചേലളിയാ....' എന്ന് തുടങ്ങുന്ന ഗാനമാണ് സുരേഷ് ചിത്രത്തിന് വേണ്ടി ആലപിച്ചത്.

മമ്മൂട്ടിയുടെ കഥാപാത്രത്തിനൊപ്പം ജയിലിൽ കഴിയുന്ന സഹ തടവുകാരനായി സുരേഷ് ഈ ചിത്രത്തിൽ വേഷമിടുന്നു. സുരേഷിനൊപ്പം പാട്ടിന് മമ്മൂട്ടിയും ചുവടുവെയ്ക്കുന്നുണ്ട്. ചിത്രത്തിന് വേണ്ടി പാട്ട് എഴുതണമെന്നും അത് പാടണമെന്നും മമ്മൂട്ടി പറഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും സുരേഷ് പറയുന്നു.

ഗാനത്തിന്റെ സന്ദർഭം സംവിധായകൻ പറഞ്ഞുകൊടുത്തതിന് ശേഷം നിമിഷ നേരം കൊണ്ടാണ് സുരേഷ് പാട്ടെഴുതിയത്. അപ്പോൾ മനസിൽ തോന്നിയ വരികൾ പാടിയപ്പോൾ സംഗീത സംവിധായകൻ ശരത് അത് ഒരു മാറ്റവും വരുത്താതെ സിനിമയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു. പരോൾ എന്ന് തുടങ്ങുന്ന പാട്ട് പാടിയ ശേഷം മമ്മൂട്ടി തന്നെയാണ് സുരേഷിനോട് ചിത്രത്തിന്റെ പേര് പരോൾ എന്നാക്കാം എന്ന് പറഞ്ഞത്.

പരസ്യ സംവിധായകൻ ശരത് സന്ദിത്താണ് പരോൾ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ നായികയായി മിയ അഭിനയിക്കുന്ന ചിത്രത്തിന് അജിത് പൂജപ്പുരയാണ് തിരക്കഥ ഒരുക്കുന്നത്.