മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണിൽ മുംബൈ ഇന്ത്യൻസ് ഒരു മത്സരത്തിൽപ്പോലും അർജുൻ ടെൻഡുൽക്കർക്ക് അവസരം നൽകാതിരുന്നത് ആരാധകർക്ക് ഇടയിൽ ചർച്ചയായിരുന്നു. അർജുനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്ത് വന്നിരുന്നു. അതിനിടെ എന്തുകൊണ്ടാണ് അർജുന് അവസരം നൽകാതിരുന്നത് എന്ന് കഴിഞ്ഞ ദിവസം മുംബൈ ബൗളിങ് കോച്ച് ഷെയ്ൻ ബോണ്ട് വ്യക്തമാക്കുകയും ചെയ്തു.

എന്നാൽ അർജുൻ ടെണ്ടുൽക്കറെ വെറുതെ വിടണമെന്നും സച്ചിന്റെ മകനെന്നത് താരത്തിന് ഒരേസമയം ഗുണവും ദോഷവുമാണെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽദേവ് അഭിപ്രായപ്പെട്ടു. അദ്ദേഹത്തെ സ്വന്തം ശൈലിയിൽ ക്രിക്കറ്റ് കളിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ഒരു പയ്യൻ മാത്രമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. 'അൺ കട്ട്' യൂട്യൂബ് ചാനലിനോട് സംസാരിക്കവേയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയനായകൻ തന്റെ അഭിപ്രായം പറഞ്ഞത്.

''എന്തിനാണ് നിങ്ങൾ അദ്ദേഹത്തെ കുറിച്ച് സംസാരിക്കുന്നത്. സച്ചിൻ ടെണ്ടുൽക്കറുടെ മകനായതുകൊണ്ടാണല്ലോ നിങ്ങൾ അദ്ദേഹത്തെ കുറിച്ച് സംസാരിക്കുന്നത്. അദ്ദേഹത്തെ സച്ചിനുമായി താരതമ്യം ചെയ്യരുത്. അദ്ദേഹം സ്വന്തം നിലയിൽ ക്രിക്കറ്റ് കളിക്കട്ടെ. ബാറ്റിങ് ഇതിഹാസം ഡോൺബ്രാഡ്മാനെ കുറിച്ച് ഒരു കാര്യം പറയട്ടെ. സമ്മർദം താങ്ങാനാകാതെ അദ്ദേഹത്തിന്റെ മകൻ ബ്രാഡ്മാനെന്ന സർനൈം തന്നെ മാറ്റി. കാരണം എല്ലാവരും അദ്ദേഹം ബ്രാഡ്മാനെ പോലെയാകുമെന്ന് പ്രതീക്ഷിക്കുകയായിരുന്നു' കപിൽ ദേവ് ചൂണ്ടിക്കാട്ടി. സച്ചിനെ മഹാതാരത്തെ പോലെയാകാൻ അദ്ദേഹത്തോട് പറയാൻ നാം ആരാണെന്നും അദ്ദേഹം ചോദിച്ചു

അർജുൻ ടെൻഡുൽക്കറുടെ മേൽ സമ്മർദം നൽകരുത്. അവൻ ചെറിയൊരു കുട്ടിയാണ്. ഇതിഹാസ താരമായ സച്ചിൻ പിതാവാണ് എന്ന് കരുതി അർജുന്റെ കാര്യത്തിൽ അഭിപ്രായം പറയാൻ നമ്മളാരാണ്. സ്വന്തം പ്രകടനം കാഴ്ചവെക്കുക എന്നുമാത്രമേ അർജുനോട് പറയാനുള്ളൂ. ഒന്നും തെളിയിക്കേണ്ടതില്ല. സച്ചിന്റെ 50 ശതമാനമെങ്കിലുമായാൽപ്പോലും അതിനേക്കാൾ വലിയ കാര്യമില്ല. സച്ചിൻ മഹാനായ താരമാണ് എന്നതിനാൽ മകനിലും ആ പ്രതീക്ഷ വന്നുചേരുകയാണ്' എന്നും കപിൽ പറഞ്ഞു.

രണ്ട് സീസണുകളായി മുംബൈ ഇന്ത്യൻസ് സ്‌ക്വാഡിനൊപ്പമുണ്ടെങ്കിലും 22കാരനായ അർജുൻ ടെൻഡുൽക്കറിന് ഇതുവരെ അരങ്ങേറ്റത്തിന് ടീം അവസരം നൽകിയിട്ടില്ല. ഇത്തവണ ഐപിഎൽ താരലേലത്തിൽ 30 ലക്ഷത്തിനാണ് അർജുനെ മുംബൈ ഇന്ത്യൻസിലെത്തിയത്. ഇടം കൈയൻ ഫാസ്റ്റ് ബോളറായാണ് അർജുൻ ടീമിലെത്തിയത്. മൂന്നു വർഷമാണ് കരാർ കാലാവധി. മുംബൈക്ക് വേണ്ടി ആഭ്യന്തര മത്സരങ്ങൾ മാത്രമാണ് താരം കളിച്ചിട്ടുള്ളത്.