പിയോറിയ ബ്രാഡ്‌ലി യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് പ്രഫസർ ബ്രിൽ ഡിറമിറസ് (63) , സ്‌കൂൾസ് ഇൻഫർമേഷൻ ടെക്‌നോളജി ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്യുന്ന ഭർത്താവ് റമിറസ് ബാറൻ (63) എന്നിവരാണു കൊല്ലപ്പെട്ടത്. ഒക്ടോബർ 24 ന് ആണ് സംഭവം. മൃതദേഹങ്ങൾ ഒക്ടോബർ 30നു അന്നവാൻ സ്പൂൺ റിവറിൽ നിന്നും കണ്ടെടുക്കുകയായിരുന്നു.

ഇരുവരേയും കൊലപ്പെടുത്തിയത് മകൻ ഓസെ റമിറസ് (21) ആണെന്നു പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിനു മുൻപു തന്നെ മകൻ പൊലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് 3 മില്യൻ ഡോളറിന്റെ ജാമ്യം അനുവദിച്ചു.

ജോലി കഴിഞ്ഞു വീട്ടിൽ എത്തി ഉറങ്ങുകയായിരുന്ന മാതാപിതാക്കളുടെ മുഖത്തു പെപ്പർ സ്‌പ്രേ പ്രയോഗിച്ച ശേഷം ആദ്യം പിതാവിനേയും പിന്നീട് മാതാവിനേയും നിരവധി തവണ കുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയതിനു ശേഷം തുണിയിൽ പൊതിഞ്ഞ മൃതദേഹങ്ങൾ പിതാവിന്റെ എസ്യുവിയിൽ കൊണ്ടുപോയി 50 മൈൽ ദൂരെയുള്ള പാലത്തിൽ നിന്നും നദിയിലേക്കു തള്ളിയിടുകയായിരുന്നുവെന്നാണ് പ്രതി മൊഴി നൽകിയതെന്ന് സ്റ്റേറ്റ് അറ്റോർണി സേവ് കെന്നി പറഞ്ഞു.

മാതാപിതാക്കളുടെ ശല്യം സഹിക്കാനാവാത്തതാണ് കൊല ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പ്രതി പറഞ്ഞു. ഈ സംഭവം അറിഞ്ഞിട്ടും മറച്ചുവച്ച ഒസെയുടെ സുഹൃത്ത് മാത്യു റോബർട്ടിനേയും പൊലീസ് അറസ്റ്റ് ചെയ്തു.