കൊച്ചി: മോഡലിനെ രണ്ട് ദിവസം തടവിൽ പാർപ്പിച്ച് കൂട്ടമാനഭംഗം ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ആലപ്പുഴ ആറാട്ടുപുഴ പുത്തൻപറമ്പിൽ വീട്ടിൽ സലീംകുമാറിനെയാണ് (33) ഇൻഫോപാർക്ക് പൊലീസ് അറസ്റ്റു ചെയ്തത്. മലപ്പുറം സ്വദേശിനിയായ 27കാരിയാണ് പരാതിക്കാരി.

ഡിസംബർ ഒന്ന്, രണ്ട് തീയതികളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാക്കനാട് ഫോട്ടോഷൂട്ടിനായി എത്തിയ മോഡലായ യുവതിക്ക് പരിചയക്കാരനായ സലിംകുമാറാണ് താമസിക്കാൻ ലോഡ്ജ് ശരിയാക്കി നൽകിയത്.

സലിംകുമാർ വിളിച്ചിട്ടാണ് കാക്കനാട് ഇടച്ചിറയിലുള്ള ക്രിസ്റ്റീന റെസിഡൻസിയിൽ യുവതി എത്തിയത്. അവിടെവെച്ച് ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി സലിംകുമാർ, ഷെമീർ, അജ്മൽ എന്നിവർ ലോഡ്ജ് ഉടമയുടെ ഒത്താശയോടെ തടവിൽപാർപ്പിച്ച് കൂട്ടമാനഭംഗത്തിന് ഇരയാക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

ഹോട്ടൽ ഉടമ ക്രിസ്റ്റീനയെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. സംഭവത്തിൽ ഇന്നലെ വൈകീട്ട് യുവതിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തി. യുവതിക്ക് ഒരു കുഞ്ഞുണ്ട്. ഭർത്താവുമായി വേറിട്ടാണ് താമസം. കൂട്ടുപ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി ഇൻഫോപാർക്ക് പൊലീസ് അറിയിച്ചു.