ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ഏകദിന-ട്വന്റി 20 ക്യാപ്റ്റൻ എം എസ് ധോണിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. ഹൈന്ദവ വിശ്വാസങ്ങളിൽ മുറിവേൽപ്പിച്ചുവെന്ന പരാതിയിലാണ് ക്യാപ്റ്റൻ കൂളിനെതിരെ വാറന്റ്.

ഒരു ബിസിനസ് മാഗസിന്റെ പുറംപേജിൽ വിഷ്ണു ഭഗവാന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ അനന്തപൂർ കോടതിയുടേതാണ് ഉത്തരവ്. ബിസിനസ് ടുഡേ എന്നമാഗസിന്റെ കവർഫോട്ടോ ആയതാണ് ധോണിയെ വിവാദത്തിലാക്കിയത്.

2013ലായിരുന്നു സംഭവം. കൈകളിൽ കൊക്കക്കോള, ലെയ്‌സ്, ബൂസ്റ്റ്, മൊബൈൽ തുടങ്ങിയ വസ്തുക്കൾ പിടിച്ച നിലയിലായിരുന്നു ധോണി. തുടർന്ന് ഐ.പി.സി 295, 34 എന്നീ വകുപ്പുകൾ ചുമത്തി ധോണിക്ക് എതിരെ ജയകുമാർ ഹിരേമാത് എന്ന സാമൂഹിക പ്രവർത്തകനാണ് കോടതിയെ സമീപിച്ചത്.

ഇന്ത്യൻ ടീമിന്റെ പര്യടനത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയയിലാണിപ്പോൾ ധോണി. ജനുവരി 31നേ ഇന്ത്യയുടെ പര്യടനം പൂർത്തിയാകൂ. അതിനുശേഷമേ ധോണി ഇന്ത്യയിൽ തിരിച്ചെത്തൂ. ഫെബ്രുവരി 25നകം ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യാനാണു കോടതി ഉത്തരവ്.

ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുമ്പോൾ പ്രശസ്ത താരങ്ങൾ അതിന്റെ പുറകിലുള്ള പ്രശ്‌നങ്ങളെക്കുറിച്ചും ചിന്തിക്കണമെന്നും പണത്തിനു വേണ്ടി എന്തു കോപ്രായവും കെട്ടുന്ന പ്രവണത കൂടി വരികയാണെന്നും കർണാടക ഹൈക്കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.