ഹൈദരാബാദ്: ബാങ്ക് വായ്പകൾ തിരിച്ചടക്കാതെ ലണ്ടനിലേക്ക് മുങ്ങിയ മദ്യവ്യവസായി വിജയ് മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ഹൈദരാബാദ് മെട്രോ പൊളിറ്റൻ കോടതിയാണ് വഞ്ചനാക്കുറ്റത്തിൽ വാറണ്ട് പുറപ്പെടുവിച്ചത്.

കിങ്ഫിഷർ എയർലൈൻസ് ചീഫ് ഫിനാൻഷ്യൽ ഓഫിസർ എ. രഘുനാഥിനും വാറണ്ടുണ്ട്. ഏപ്രിൽ 13ന് മല്യയെ ഹാജരാക്കാൻ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. ബംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജി.എം.ആർ ഗ്രൂപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മല്യക്കെതിരായ കോടതി നടപടി.

കിങ്ഫിഷർ എയർലൈൻസ് വഞ്ചിച്ചെന്നും ചെക്കിൽ പണമുണ്ടായിരുന്നില്ലെന്നും കമ്പനി പരാതിയിൽ വ്യക്തമാക്കി. മല്യക്കെതിരെ 11 പരാതികളാണ് ജി.എം.ആർ കമ്പനി പരാതി നൽകിയിരിക്കുന്നത്. അതിനിടെ, ബ്രിട്ടനിലെ മാദ്ധ്യമങ്ങൾക്കെതിരെ വിജയ് മല്യ രംഗത്തെത്തി. തന്നെ വേട്ടയാടുകയാണെന്നും തിരഞ്ഞു നടക്കുന്ന അവർ നോക്കേണ്ട സ്ഥലത്ത് നോക്കുന്നില്ലെന്നും ട്വിറ്ററിൽ പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കില്ലെന്നാണു മല്യയുടെ നിലപാട്.

മാർച്ച് രണ്ടിനാണ് ബ്രിട്ടനിലേക്കു മല്യ പറന്നത്. ദുരൂഹതകൾ നിറഞ്ഞ വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര ബിസിനസുകാരനായ തനിക്ക് പലപ്പോഴും ഇന്ത്യക്കു പുറത്തേക്ക് സഞ്ചരിക്കേണ്ടി വരുമെന്നും താൻ ഒളിച്ചോടിയതല്ലെന്നും ഇന്ത്യൻ നിയമത്തെ ബഹുമാനിക്കുന്നുണ്ടെന്നും മല്യ ട്വീറ്റ് ചെയ്തിരുന്നു.