ആലപ്പുഴ: പട്ടണത്തിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ പെയിൻിങ് എക്സിബിഷനു കേരള ബജറ്റിൽ രണ്ടു കോടി രൂപ അനുവദിച്ചിരിക്കുന്നത് പട്ടണത്തിലെ ചിത്ര, ശില്പ കലാകാരന്മാർക്ക് പുർണമായും പ്രയോജനപ്പെടുന്ന രീതിയിൽ വിനിയോഗിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നു തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ (ടിആർഎ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ ആവശ്യപ്പെട്ടു. 2021 ജനുവരി 15-ന് ധനകാര്യമന്ത്രി ഡോ. ടി.എം.തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തിലാണ് തുക അനുവദിച്ചിട്ടുള്ളത്.

വീട്ടുമതിലുകളും പൊതുയിടങ്ങളും കലാരൂപങ്ങളിലൂടെ മനോഹരമാക്കുന്നതിനുള്ള പദ്ധതികളാണ് ആവിഷ്‌ക്കരിക്കേണ്ടത്. ചുവരെഴുത്തും പോസ്റ്ററൊട്ടിക്കലും മൂലം മലീമസ്സമായിക്കിടക്കുന്ന മതിലുകൾ നയനമനോഹരവും വിനോദസഞ്ചാരികൾക്ക് ആകർഷകവുമാകുന്നതുമായ രീതിയിൽ ആർട്ടേരിയകളാക്കാം. ഇതിനായി സൗജന്യമായി ലഭ്യമാകുന്ന വിശാലമായ മതിലുകൾ ഓരോരോ ചിത്രകലാകാരന്മാർക്കായി അവരുടെ കല അവതരിപ്പിക്കുന്നതിനായി നല്കാം. പറ്റുന്നയിടങ്ങളിൽ ശില്പങ്ങളും സ്ഥാപിക്കാം. ബന്ധപ്പെട്ട വീട്ടുകാരും സ്ഥാപനങ്ങളും പരിപാലനം ഏറ്റെടുക്കണം. അങ്ങനെയായാൽ ഏതാനും വർഷങ്ങൾ അവ മങ്ങാതെ തൈളിമയോടെ നിലനില്ക്കും. മൂന്നു വർഷമെങ്കിലും കാഴ്ചയാകത്തക്ക രീതിയിൽ പോസ്റ്റർ പതിപ്പിക്കാതെയും പായൽ പിടിക്കാതെയും ശ്രദ്ധിക്കേണ്ടതുണ്ട്.

മതിലുകളും ചുവരുകളും ചിത്രങ്ങളിലൂടെ ബഹുവർണാഭമാക്കുന്ന വിഷയം അവതരിപ്പിച്ച് കൊച്ചി-മുസിരിസ് ബിനാലെ 2021 ഡയറക്ടർ ബോസ് കൃഷ്ണമാചാരി, ക്യൂറേറ്റർ ശുഭിഗി റാവു എന്നിവർക്ക് കത്തുകളും അയച്ചു.