ന്യൂഡൽഹി: 500,1000 നോട്ടുകൾ അസാധുവാക്കിയതിന്റെ മറവിൽ വൻ അഴിമതി നടന്നെന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. നോട്ട് പിൻവലിക്കൽ നടത്തിയത് രാജ്യത്തെ പത്ത് പ്രമുഖ വ്യവസായ പ്രമുഖരെ സഹായിക്കാൻ വേണ്ടിയാണെന്ന് കെജ്രിവാൾ ആരോപിച്ചു. ഇതിലൂടെ എട്ട് ലക്ഷം കോടിയുടെ ആനുകൂല്യം ഈ വ്യവസായികൾക്ക് ലഭിച്ചെന്നും അദ്ദേഹം ആരോപിച്ചു. സഹാറയും അദാനിയും അടക്കമുള്ളവർവാണ് ഇവരെന്നം കെജ്രിവാൾ ആരോപിച്ചു.

മോദിയുടെ നോട്ട് നിരോധത്തിലൂടെ ജനങ്ങൾ ദുരിതക്കയത്തിലാണെന്ന് കെജ്രിവാൾ വ്യക്തമാക്കി. 11 ദിവസം കഴിഞ്ഞിട്ടും ഇതിൽ നിന്നും കരകയറാനോ ചെറിയൊരു ആശ്വാസത്തിനുള്ള വക നൽകാനോ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല. ബാങ്കിന് മുന്നിൽ പൊരിവെയിലത്ത് ക്യൂവിൽ നിൽക്കുന്നത് ദേശസ്‌നേഹമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ് ഇക്കൂട്ടർ. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം നേരിടുന്ന ഏറ്റവും വലിയ അഴിമതിയാണ് ഇതിനു പിന്നിലെന്ന് കെജ്രിവാൾ വ്യക്തമാക്കി.

ബിജെപിയുടേയും കേന്ദ്രസർക്കാരിന്റേയും അടുത്ത ആളുകൾക്ക് നോട്ട് റദ്ദാക്കലിനെപ്പറ്റി നേരത്തെ വിവരം ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുകൾ അസാധുവാക്കിയതായി പ്രഖ്യാപിക്കും മുൻപേ തന്നെ ബിജെപിയുടെ സുഹൃത്തുകൾക്ക് ഇതേപ്പറ്റി കൃത്യമായ വിവരം ലഭിച്ചുവെന്നും ഫേസ്‌ബുക്കിൽ നടത്തിയ ലൈവിൽ കെജ്രിവാൾ ആരോപിച്ചു. ഖജനാവിൽ അല്ല, പാവപ്പെട്ടവരുടെ കൊച്ചു സമ്പാദ്യങ്ങളിലാണ് നോട്ടുകൾ പിൻവലിച്ചതിലൂടെ മോദിയുടെ സർജിക്കൽ സ്‌ട്രൈക്ക് നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. സ്വിസ് ബാങ്കിൽ നിക്ഷേപിക്കപ്പെട്ട പ്രമുഖരുടെ പേരുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതേക്കുറിച്ച് എന്തുകൊണ്ടാണ് കേന്ദ്രസർക്കാർ നടപടി കൈക്കൊള്ളാത്തതെന്നും കെജ്രിവാൾ ചോദിച്ചു.

അതിനിടെ നോട്ട് നിരോധനം കാർഷിക മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കെ ഗുജറാത്തിൽ റോഡ് ഉപരോധവുമായി കർഷകർ തെരുവിലിറങ്ങി. പ്രതിഷേധ സൂചകമായി കർഷകർ തങ്ങളുടെ കാർഷിക ഉൽപന്നങ്ങൾ കളക്ടറേറ്റിന് മുന്നിൽ ഉപേക്ഷിച്ചു. സമരത്തിൽ ഗുജറാത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള പതിനായിരക്കണക്കിന് കർഷകർ പങ്കെടുത്തു.

സഹകരണസ്ഥാപനങ്ങൾ 500,1000 രൂപ നോട്ടുകൾ മാറ്റിനൽകുന്നത് തടയുകയും ഉപഭോക്താവിന് അക്കൗണ്ടിലെ പണം പിൻവലിക്കുന്നതിന് വിലക്ക് ഏർപെടുത്തുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് റോഡ് ഉപരോധം. പഞ്ചസാര, പച്ചക്കറി, തുടങ്ങിയ കാർഷിക ഉത്പന്നങ്ങൾ കർഷകർ ട്രാകടറുകളിൽ എത്തിച്ച് കളക്ടറുടെ ഓഫീസിന് മുന്നിൽ ഉപേക്ഷിച്ചു. വിളവെടുക്കുന്ന ഉൽപ്പന്നങ്ങൾ വിൽക്കാനാവാത്തതിനാലാണ് വിളകൾ ഇത്തരത്തിൽ ഉപേക്ഷിച്ച് പ്രതിഷേധിച്ചത്.

സഹകരണസംഘങ്ങൾ വ്യാപകമായി കള്ളപ്പണം സൂക്ഷിക്കുന്നു എന്ന ബിജെപി നേതാക്കൾ പ്രചാരണം നടത്തുമ്പോളാണ് സഹകരണസംഘങ്ങളുടെ പ്രാധാന്യം വിളിച്ചോതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തിലെ കർഷകർ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നത്. ആറ് ലക്ഷം അക്കൗണ്ടുകളാണ് ഗുജറാത്തിൽ കർഷകർക്ക് ജില്ലാ സഹകരണസംഘങ്ങളിലായി ഉള്ളത്. ഇവയിലൊന്നും 500,1000 രൂപ നോട്ടുകൾ സ്വീകരിക്കുകയോ, തങ്ങളുടെ അക്കൗണ്ടിലുള്ള പണം പിൻവലിക്കാനോ സാധിക്കുന്നില്ല.

ഗുജറാത്തിൽ സഹകരണസംഘങ്ങൾ കർഷകരുമായി ഇഴചേർന്നാണ് പ്രവർത്തിക്കുന്നത്. കർഷകർ വിളകൾ വിൽക്കുന്നതും പണമിടപാടുകൾ നടത്തുന്നതും സഹകരണസംഘങ്ങൾ മുഖേനയാണ്. ദക്ഷിണ ഗുജറാത്തിൽ 22000 ചന്തകളാണ് കർഷകരുടെ ഉത്പന്നങ്ങൾ വാങ്ങാനായി പ്രവർത്തിക്കുന്നത്. ഇവയ്‌ക്കൊന്നും ആർബിഐ നിർദ്ദേശം മൂലം ഇപ്പോൾ പണം ലഭിക്കാതായി. 12 പഞ്ചസാര മില്ലകളും ഈ പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്.