- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെജ്രിവാളിന് ഇപ്പോൾ മാദ്ധ്യമങ്ങളോട് കടുത്ത അലർജി; ഡൽഹി സർക്കാറിനെ വിമർശിക്കുന്ന മാദ്ധ്യമ വാർത്തകൾക്കെതിരെ മാനനഷ്ടത്തിന് കേസ് നൽകാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ച് സർക്കുലർ; എതിർപ്പുമായി കോൺഗ്രസും ബിജെപിയും
ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിന്റെ കാലത്ത് ഏറ്റവും അധികം മാദ്ധ്യമപരിലാളന കിട്ടയ പാർട്ടി ഏതാണെന്ന് ചോദിച്ചാൽ സംശയമില്ലാതെ പറയാൻ സാധിക്കുക അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി എന്നായിരുന്നു. കോൺഗ്രസിന്റെയും ബിജെപിയുടെയും ഭരണത്തിൽ മനംമടുത്ത ജനങ്ങളുടെ ഇംഗിതത്തിന് ഒപ്പമായിരുന്നു അന്ന് മാദ്ധ്യമങ്ങൾ. എന്നാൽ, ഉൾപ്പാർട്ടി തർക്കം

ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിന്റെ കാലത്ത് ഏറ്റവും അധികം മാദ്ധ്യമപരിലാളന കിട്ടയ പാർട്ടി ഏതാണെന്ന് ചോദിച്ചാൽ സംശയമില്ലാതെ പറയാൻ സാധിക്കുക അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി എന്നായിരുന്നു. കോൺഗ്രസിന്റെയും ബിജെപിയുടെയും ഭരണത്തിൽ മനംമടുത്ത ജനങ്ങളുടെ ഇംഗിതത്തിന് ഒപ്പമായിരുന്നു അന്ന് മാദ്ധ്യമങ്ങൾ. എന്നാൽ, ഉൾപ്പാർട്ടി തർക്കം രൂക്ഷമായി യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും ആപ്പ് പുറത്താക്കിയതോടെ മാദ്ധ്യമങ്ങളും നിലപാട് മാറ്റ്. ഇപ്പോൾ സർക്കാറിനെതിരെ നിരന്തരം വാർത്തകൾ നൽകുകയാണ് മാദ്ധ്യമങ്ങൾ. ഇതിനെ പ്രതിരോധിക്കാൻ കെജ്രിവാൾ കണ്ടെത്തിയ വഴി ഒടുവിൽ വിവാദമായി.
ഡൽഹി സർക്കാരിനേയും മുഖ്യമന്ത്രിയേയും മോശമായി ചിത്രീകരിക്കുന്ന തരത്തിൽ വാർത്തകൾ നൽകുന്ന മാദ്ധ്യമങ്ങൾക്കെതിരെ മാനനഷ്ടത്തിന് കേസ് നൽകണമെന്ന് നിർദേശിച്ചിരിക്കയാണ് ഡൽഹി മുഖ്യമന്ത്രി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർക്ക് നൽകിയ സർക്കുലർ വിവാദമായി. സർക്കുലറിനെതിരെ കോൺഗ്രസും ബിജെപിയും രംഗത്തെത്തി. എല്ലാ വാർത്താ ചാനലുകളെയും സൂക്ഷ്മമായി നിരീക്ഷിച്ച് സർക്കാറിനെയും മന്ത്രിമാരെയും അപകീർത്തിപ്പെടുത്തുന്ന മാദ്ധ്യമങ്ങൾക്കെതിരെ കേസ് നൽകാനാണ് സർക്കാർ നിർദ്ദേശം. നേരത്തെ ഡൽഹി സർക്കാരിനെ തകർക്കാൻ മാദ്ധ്യമങ്ങൾ ശ്രമിക്കുകയാണെന്ന് നേരത്തെ കേജ്‌രിവാൾ ആരോപിച്ചിരുന്നു.
സർക്കാരിന്റെ പ്രവർത്തനങ്ങളെ മോശമായി ചിത്രീകരിക്കുകയോ, മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയോ ചെയ്താൽ അതിനെതിരെ ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകാനാണ് ഉദ്യോഗസ്ഥരോട് കേജ്‌രിവാൾ നിർദ്ദേശിച്ചത്. വാർത്ത പ്രസിദ്ധീകരിച്ച മാദ്ധ്യമത്തിന്റെ പേര്, വാർത്തയിലെ വസ്തുതാപരമായ തെറ്റ്, ആരോപണങ്ങൾ എന്തൊക്കെ തുടങ്ങിയ വിവരങ്ങളും അടങ്ങിയ പരാതി ആയിരിക്കണം നൽകേണ്ടത്.
ഇങ്ങനെ ലഭിക്കുന്ന പരാതിയിൽ കർശന നടപടി എടുക്കുമെന്നും സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. പരാതി ലഭിച്ചു കഴിഞ്ഞാൽ പ്രിൻസിപ്പൽ സെക്രട്ടറി അത് പരിശോധിക്കുകയും പ്രോസിക്യൂഷൻ ഡയറക്ടറുടെ അഭിപ്രായം തേടിയ ശേഷം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499/500 വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കും. പ്രസിദ്ധീകരിക്കപ്പെട്ട വാർത്ത അപകീർത്തിപരമാണെന്നാണ് ഡയറക്ടറുടെ അഭിപ്രായമെങ്കിൽ പരാതി നിയമമന്ത്രാലയത്തിന് കൈമാറുകയും തുടർന്ന് ക്രിമിനൽ കേസ് എടുക്കാനുമാണ് സർക്കുലുറിൽ നിർദ്ദേശിച്ചിരിക്കുന്നത്.
അതേസമയം, കേജ്‌രിവാളിന്റെ പുതിയ ഉത്തരവ് പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള കടുത്ത വിമർശനത്തിന് ഇടയാക്കി. കെജ്‌രിവാൾ കാപട്യക്കാരനാണെന്നും ജനാധിപത്യ വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും കോൺഗ്രസും ബിജെപിയും ആരോപിച്ചു. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളും മറ്റും മാദ്ധ്യമങ്ങൾ തുറന്നു കാട്ടുന്‌പോൾ കേജ്‌രിവാൾ അതിനെ എതിർക്കുകയാണ്. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണ് കോൺഗ്രസ് വക്താവ് പി.സി.ചാക്കോ പറഞ്ഞു. എപ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്ന കേജ്‌രിവാൾ, മറ്റുള്ളവർ അഭിപ്രായമോ വിമർശനമോ ഉന്നയിക്കരുതെന്നാണ് ആഗ്രഹിക്കുന്നതെന്ന് ബിജെപി വക്താവ് ജി.വി.എൽ നരസിംഹ റാവു പറഞ്ഞു. മാദ്ധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റം എന്നാണ് സിപിഐ നേതാവ് ഡി.രാജ കെജ്രിവാളിന്റെ നടപടിയെ വിശേഷിപ്പിച്ചത്.

