ന്യൂഡൽഹി: അഴിമതി വിരുദ്ധ ബ്യൂറോ മേധാവി മുകേഷ് കുമാർ മീണയ്‌ക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മീണയ്ക്ക് ഹവാല ഇടപാടുകളിൽ പങ്കുണ്ടെന്നു കാട്ടിയാണ് ആഭ്യന്തരമന്ത്രാലയത്തിന് രഹസ്യകത്തയച്ചത്.

മുഖ്യമന്ത്രിയും ലഫ്. ഗവർണറും തമ്മിൽ അധികാര വടംവലി നിലനിൽക്കുന്ന ഡൽഹിയിൽ ഇവർ നിയമിച്ച ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കവും തുടരുകയാണ്. അഴിമതി വിരുദ്ധ ബ്യൂറോയുടെ തലവനായി സർക്കാർ നിയമിച്ച എസ് എസ് യാദവും ലഫ്.ഗവർണർ നിയമിച്ച മുകേഷ് കുമാർ മീണയും തമ്മിലുള്ള തർക്കംവീണ്ടും രൂക്ഷമായി.

ഡൽഹി പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ട കേസിന്റെ എഫ്‌ഐആർ മുകേഷ് കുമാർ മീണ കൈക്കലാക്കാൻ ശ്രമിക്കുന്നുവെന്നുകാട്ടി വിജിലൻസ് ഡയറക്ടർക്ക് എസ്.എസ് യാദവ് കഴിഞ്ഞ ദിവസം കത്തയച്ചിരിന്നു. കേസിന്റെ എഫ്‌ഐആർ തരാൻ കഴിയില്ലെന്ന് അറിയിച്ച തന്നെ മീണ ഭീഷണിപ്പെടുത്തിയെന്നും യാദവ് ആരോപിച്ചു.

ഇതിനു പിന്നാലെയാണ് മുകേഷ് കുമാർ മീണ അഴിമതി ഇടപാടുകളിൽ പങ്കാളിയാണെന്നുകാട്ടി മുഖ്യമന്ത്രി ആഭ്യന്തരമന്ത്രാലത്തിന് കത്തയച്ചത്. കർട്ടൻ വാങ്ങിച്ചതിലുള്ള അഴിമതിയിലും ഹവാല ഇടപാടിലും മീണയ്ക്ക് പങ്കുണ്ടെന്നാണ് കത്ത്. കത്തിനുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ മറുപടിക്കു കാത്തിരിക്കുകയാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. അഴിമതി വിരുദ്ധ ബ്യൂറോയുടെ അദ്ധ്യക്ഷനായി മീനയെ നിയമിച്ചതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.