തിരുവനന്തപുരം: ഭരത് അവാർഡ് ജേതാവും സാമൂഹിക പരിഷ്‌കർത്താവുമായ നടൻ പ്രേംജിയുടെ ഭാര്യ ആര്യ പ്രേംജി (99) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിങ്കളാഴ്‌ച്ച രാവിലെയായിരുന്നു അന്ത്യം.

സ്‌കൂൾ വിദ്യാഭ്യാസം പോലും ലഭിക്കാതെ കൗമാരത്തിൽ തന്നെ കല്ല്യാണം കഴിക്കേണ്ടി വന്ന ആര്യയ്ക്ക് 15ാം വയസിൽ തന്നെ വിധവയാവേണ്ടി വന്നു. വിധവയെന്ന നിലയിൽ വലിയ അടിച്ചമർത്തലുകൾ നേരിടേണ്ടി വന്ന ആര്യ പിന്നീട് തന്റെ മുപ്പതാം വയസ്സിൽ പ്രേംജിയെ വിവാഹം ചെയ്തു. വിധവാ വിവാഹം നിഷിധമായിരുന്ന ആ കാലത്ത് നമ്പൂതിരി സമുദായത്തിൽ വലിയ വിപ്ലവം സൃഷ്ടിച്ച സംഭവമായിരുന്നു ഇത്.

സമുദായത്തിലെ അനാചരങ്ങൾക്കെതിരെ വിടി ഭട്ടതിരിപ്പാടും, ഇ.എം.എസ് നമ്പൂതിരിപ്പാടും, എം.ആർ.ബിയും യോഗക്ഷേമസഭയിലൂടെ ശബ്ദിക്കുകയും, വിധവകളെ വിവാഹം ചെയ്ത് വിപ്ലവം സൃഷ്ടിക്കുകയും ചെയ്തപ്പോൾ ആ മാതൃക പിന്തുടർന്നാണ് പ്രേംജി ആര്യയെ വിവാഹം ചെയ്യുന്നത്. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ഉൾപ്പെടെയുള്ള നാടകങ്ങളിലൂടെ നടനെന്ന നിലയിൽ പേരെടുത്ത പ്രേംജി പിന്നീട് സിനിമയിൽ നിലയുറപ്പിച്ചപ്പോഴും, ഭരത് അവാർഡ് ജേതാവ് വരെ ആയപ്പോഴും ആര്യ താങ്ങും തണലുമായി ഒപ്പമുണ്ടായിരുന്നു.

ആര്യ പ്രേംജിയുടെ ജീവിതത്തെ അധികരിച്ച് മകനും മാദ്ധ്യമപ്രവർത്തകനുമായ നീലൻ തയ്യാറാക്കിയ അമ്മ എന്ന ഡോക്യുമെന്ററിക് ഈ വർഷത്തെ ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് സാമൂഹിക അസമത്വത്തിനെതിരെ പോരാടിയ ആര്യ 1964 മുതലുള്ള അഞ്ച് വർഷം തൃശ്ശൂർ മുൻസിപ്പാലിറ്റിയിൽ കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്.