ചെന്നൈ: പോയസ് ഗാർഡനിൽ മുന്മുഖ്യമന്ത്രി ജയലളിതയുടെ വീടായ വേദനിലയത്തിലാണ് തോഴി ശശികലയുടെ താമസം. 2011ൽ ജയലളിതയെ വിഷം കൊടുത്തുകൊല്ലാൻ ശ്രമിച്ചെന്ന ആരോപണം ശശികലയ്ക്ക് നേരെ ഉയർന്നു. അന്ന് ജയലളിത അവരെ വേദനിലയത്തിൽ നിന്നും പുറത്താക്കി. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിചാരണ സമയത്ത് വീണ്ടും ജയയുടെ അടുത്ത് കൂടി. ഒരിക്കൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയ ശശികലയോട് അണ്ണാ ഡിഎംകെ നേതാക്കളും അണികളും കൃത്യമായ അകലം പാലിച്ചിരുന്നു. എന്നാൽ ജയയും 73 ദിവസത്തെ ആശുപത്രി വാസവും മരണവും ശശികലയെ വീണ്ടും നേതാവാക്കി.

ഇന്ന് തമിഴകത്തെ നയിക്കുകയാണ് ശശികല. മുഖ്യമന്ത്രി പനീർശെൽവമാണെങ്കിലും തീരുമാനമെല്ലാം ശശികല എടുക്കുന്നു. പിന്നിൽ നിന്ന് ചരട് വലിക്ക് ഭർത്താവ് നടരാജനുമുണ്ട്. ജയലളിതയുടെ മരണത്തിലെ വിവാദങ്ങൾ ശശികലയുടെ ഇടപെടലുകൾ കുറക്കുന്നില്ല. പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അവരെത്തുമെന്ന് തന്നെയാണ് നേതാക്കൾ പറയുന്നത്. എന്നാൽ അണികൾ തൃപ്തരുമല്ല. പക്ഷേ ഭരണത്തിന് ഇനുംയ നാലരക്കൊല്ലം ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ എല്ലാം ശശികല നേരെയാക്കി തമിഴകത്തെ നേതാവാകുമെന്ന് തന്നെയാണ് അണ്ണാ ഡിഎംകെ നേതാക്കളുടെ പ്രതീക്ഷ. വേദനിലയിലേക്ക് എഐ.എ.ഡി.എം.കെ. പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും ഒഴുക്കാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പാർട്ടി ജില്ലാ സെക്രട്ടറിമാർ പ്രവർത്തകർക്കൊപ്പം ഇവിടെ എത്തുന്നു.

ശശികലയെ പാർട്ടി ജനറൽ സെക്രട്ടറിയാക്കാനുള്ള അണിയറ പ്രവർത്തനങ്ങൾക്ക് ഭർത്താവ് നടരാജനാണ് ചുക്കാൻ പിടിക്കുന്നതെന്നാണറിയുന്നത്. അണ്ണാദുരൈ, എം.ജി.ആർ., ജയലളിത, ശശികല എന്നിവരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകൾ കഴിഞ്ഞദിവസങ്ങളിൽ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൽ ശശികലയെ ജയലളിതയേക്കാളും വലുതായി ചിത്രീകരിച്ചത് പല പാർട്ടിപ്രവർത്തകരെയും കുപിതരാക്കി. പോസ്റ്ററിൽ ശശികലയുടെ മുഖത്ത് കരിതേച്ചുകൊണ്ടാണ് പലയിടത്തും പ്രതിഷേധം അരങ്ങേറിയത്. ജയലളിതയേക്കാൾ വലുതായി ശശികലയെ ചിത്രീകരിക്കരുതെന്ന് ഈ പശ്ചാത്തലത്തിൽ വേദനിലയത്തിൽനിന്ന് നിർദേശമുണ്ടായതായി സൂചനയുണ്ട്.

അണികളുടെ വികാരം കണ്ടില്ലെന്ന് നടിച്ചാണ് വേദനിലയത്തിലേക്ക് നേതാക്കൾ കൂട്ടത്തോടെ എത്തുന്നത്. ശശികലയെ കാണുകയാണ് ലക്ഷ്യം. അമ്മയ്കക് പിന്തുണ അറിയിക്കുക. ജയലളിതയോട് കാട്ടിയെ അതേ വികാരം ശശികലയ്ക്കും ലഭിക്കുന്നു. കൈകൂപ്പിയും കാലിൽ തൊട്ട് വണങ്ങിയും നേതാക്കൾ. ഭരണകാര്യങ്ങൾ ചർച്ച ചെയ്യാൻ മന്ത്രമാരെത്തുന്നു. അതുകൊണ്ട് തന്നെ വേദനിലയത്തിലേക്കുള്ള വഴിയിൽ വർദാ ചുഴിക്കാറ്റ് കടപുഴക്കിയ മരങ്ങൾ വെട്ടിമാറ്റി നേതാക്കൾക്കും മന്ത്രിമാർക്കും വഴി സുഗമമാക്കാനുള്ള പെടാപ്പാടിലായിരുന്നു പൊലീസും നഗരസഭാ ജീവനക്കാരും. പാർട്ടി ജനറൽ സെക്രട്ടറിസ്ഥാനം ഏറ്റെടുക്കണമെന്ന്, ജയലളിതയുടെ കൂട്ടുകാരി വി.കെ. ശശികലയോട് അഭ്യർത്ഥിക്കാനാണ് പ്രവർത്തകരും നേതാക്കളുമെത്തുന്നത്.

ജയലളിതയുള്ളപ്പോൾ വേദനിലയത്തിന്റെ വാതിലുകൾ ഇങ്ങനെ പാർട്ടിപ്രവർത്തകർക്കായി തുറക്കാറില്ല. പക്ഷേ, ശശികലയ്ക്ക് പാർട്ടി തന്റെ കൂടെയാണെന്ന് തെളിയിക്കേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ അണികൾക്കും പ്രവർത്തകർക്കും എപ്പോഴുമെത്താം. ഏവരേയും സ്വീകരിക്കാൻ തയ്യാറായി അമ്മ മുമ്പിൽ തന്നെയുണ്ടാകും. എന്നാൽ മാദ്ധ്യമപ്രവർത്തകർക്ക് വേദനിലയത്തിലേക്ക് പ്രവേശനമില്ല. പക്ഷേ, നേതാക്കളെയും പ്രവർത്തകരെയും ശശികല കാണുന്ന ഫോട്ടോകൾ പാർട്ടി ഓഫീസിൽനിന്ന് യഥാസമയം മാദ്ധ്യമങ്ങളുടെ ഓഫീസുകളിലേക്ക് വന്നുകൊണ്ടിരിക്കുന്നു. സിപിഐ. മുൻ സംസ്ഥാന സെക്രട്ടറി ഡി. പാണ്ഡ്യനും ബുധനാഴ്ച വേദനിലയത്തിലെത്തി ശശികലയെ കണ്ടു.

ജനറൽസെക്രട്ടറിസ്ഥാനം ഏറ്റെടുക്കാൻ ശശികല തയ്യാറെടുത്തുകഴിഞ്ഞെന്നാണ് പാർട്ടിവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എ.ഐ.എ.ഡി.എം.കെ.യിലെ 49 എംപി.മാരോടും (ലോക്സഭയിൽ 37-ഉം രാജ്യസഭയിൽ 12-ഉം എംപി.മാരാണ് പാർട്ടിക്കുള്ളത് ) ചെന്നൈയിൽത്തന്നെ തങ്ങാൻ ശശികല ആവശ്യപ്പെട്ടിട്ടുണ്ടെന്നാണറിയുന്നത്. ക്രിസ്മസിന് മുമ്പുതന്നെ പാർട്ടി ജനറൽ കൗൺസിൽ വിളിക്കുമെന്നും ശശികല പാർട്ടിയുടെ തലപ്പത്തേക്ക് ഔപചാരികമായി എത്തുമെന്നുമാണ് പാർട്ടിവൃത്തങ്ങൾ പറയുന്നത്.

മന്നാർഗുഡി മാഫിയയെന്ന് അറിയപ്പെടുന്ന ശശികലയുടെ കുടുംബത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുമ്പോഴാണ് ഈ നീക്കങ്ങൾ.