സിഡ്നി: ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിൽ രണ്ടിന്നിങ്സിലും ശതകം നേടിയ ഓസ്ട്രേലിയൻ ബാറ്റർ ഉസ്മാൻ ഖവാജയ്ക്ക് ക്രിക്കറ്റ് ലോകത്തിന്റെ നിറഞ്ഞ കയ്യടി. സിഡ്നിയിൽ പുരോഗമിക്കുന്ന നാലാം ആഷസ് ടെസ്റ്റിലാണ് ഇരു ഇന്നിങ്സുകളിലും 35കാരനായ ഖവാജ സെഞ്ചുറി അടിച്ചെടുത്തത്.

സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്ക് മേൽക്കൈ സമ്മാനിച്ചത് ഖവാജയുടെ ബാറ്റിംഗായിരുന്നു. ആദ്യ ഇന്നിങ്സിൽ 137 റൺസ് നേടിയ താരം രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 101* നേടി. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ചരിത്രത്തിൽ മൂന്നാം തവണ മാത്രമാണ് ഒരു ബാറ്റ്‌സ്മാൻ രണ്ടിന്നിങ്സിലും സെഞ്ചുറി നേടുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ മുൻ നായകൻ റിക്കി പോണ്ടിംഗാണ് സിഡ്നിയിൽ ഒരു ടെസ്റ്റിൽ രണ്ട് ശതകം നേടിയ അവസാനക്കാരൻ.

സിഡ്നിയിൽ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടുന്ന മൂന്നാമത്തെ ബാറ്ററായിരിക്കുകയാണ് ഖവാജ. 1968/69ൽ വെസ്റ്റിൻഡീസിനെതിരേ ഡഗ് വാൾട്ടേഴ്സാണ് ഈ ഗ്രൗണ്ടിൽ ആദ്യമായി രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയത്. 2005/06 ലാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരേ റിക്കി പോണ്ടിങ്ങും ഈ നേട്ടം സ്വന്തമാക്കി.

തകർപ്പൻ സെഞ്ചുറികളിൽ വലിയ പ്രശംസയാണ് ഉസ്മാൻ ഖവാജയെ തേടിയെത്തിയത്. ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ, ഇതിഹാസ സ്പിന്നർ ഷെയ്ൻ വോൺ, ഇന്ത്യൻ മുൻതാരം വസീം ജാഫർ തുടങ്ങിയവർ അഭിനന്ദനവുമായി രംഗത്തെത്തി.

2019 ഓഗസ്റ്റിലായിരുന്നു വെള്ളക്കുപ്പായത്തിൽ ഉസ്മാൻ ഖവാജ ഇതിന് മുമ്പ് ഓസ്ട്രേലിയയെ പ്രതിനിധീകരിച്ചത്. സിഡ്നി ടെസ്റ്റിന് മുമ്പ് ട്രാവിസ് ഹെഡ് കോവിഡ് ബാധിതനായതോടെയാണ് ഉസ്മാൻ ഖവാജ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയത്.

ആഷസ് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് അടുക്കുകയാണ്. ഓസ്‌ട്രേലിയ ഉയർത്തിയ 388 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് നാലാം ദിനം കളി നിർത്തുമ്പോൾ 11 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 30 റൺസെന്ന നിലയിലാണ്.

ഓപ്പണർമാരായ സാക് ക്രൗളി (32 പന്തിൽ 22), ഹസീബ് ഹമീദ് (34 പന്തിൽ 8) എന്നിവർ ക്രീസിൽ. ഒരു ദിവസത്തെ കളിയും 10 വിക്കറ്റും ബാക്കിനിൽക്കെ ഇംഗ്ലണ്ടിന് വിജയത്തിലേക്ക് 358 റൺസ് കൂടി വേണം. പരമ്പരയിലെ ആദ്യ മൂന്നു ടെസ്റ്റുകളും ജയിച്ച ഓസ്‌ട്രേലിയ പരമ്പര ഉറപ്പാക്കിക്കഴിഞ്ഞു.

രണ്ടാം ഇന്നിങ്‌സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 265 റൺസുമായി ഓസ്‌ട്രേലിയ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തതോടെയാണ് ഇംഗ്ലണ്ടിനു മുന്നിൽ 388 റൺസ് വിജയലക്ഷ്യമുയർന്നത്. തുടർച്ചയായ രണ്ടാം ഇന്നിങ്‌സിലും സെഞ്ചുറിയുമായി തിളങ്ങിയ ഉസ്മാൻ ഖവാജയാണ് ഓസീസ് ഇന്നിങ്‌സിന്റെ നട്ടെല്ല്. 138 പന്തുകൾ നേരിട്ട ഖവാജ 10 ഫോറും രണ്ടു സിക്‌സും സഹിതം 101 റൺസുമായി പുറത്താകാതെ നിന്നു. കാമറൂൺ ഗ്രീൻ അർധസെഞ്ചുറി (74) നേടി.

ഒന്നാം ഇന്നിങ്‌സിലും സെഞ്ചുറി നേടിയ ഉസ്മാൻ ഖവാജയായിരുന്നു ഓസീസിന്റെ ടോപ് സ്‌കോറർ. 260 പന്തുകൾ നേരിട്ട ഖവാജ 13 ഫോറുകൾ സഹിതം 137 റൺസാണ് ഒന്നാം ഇന്നിങ്‌സിൽ നേടിയത്. രണ്ടാം ഇന്നിങ്‌സിൽ 86 റൺസിനിടെ നാലു വിക്കറ്റ് നഷ്ടമാക്കി തകർന്ന ഓസീസിനെ കാമറൂൺ ഗ്രീനിനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് ഖവാജ കരകയറ്റിയത്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 184 റൺസ്. ഗ്രീൻ 122 പന്തിൽ ഏഴു ഫോറും ഒരു സിക്‌സും സഹിതമാണ് 74 റൺസെടുത്തത്.

മാർക്കസ് ഹാരിസ് (27), ഡേവിഡ് വാർണർ (3), മാർനസ് ലബുഷെയ്ൻ 29), സ്റ്റീവ് സ്മിത്ത് (23), അലക്‌സ് കാരി (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഓസീസിന് നഷ്ടമായ ആറിൽ നാലു വിക്കറ്റും ജാക്ക് ലീച്ച് സ്വന്തമാക്കി. മാർക്ക് വുഡിനാണ് രണ്ട് വിക്കറ്റ്.