ന്യൂഡൽഹി: രണ്ട് ദിവസം നീണ്ട അനിശ്ചിതത്വത്തിനും മാരത്തോൺ ചർച്ചകൾക്കുമൊടുവിൽ മുതിർന്ന നേതാവ് അശോക് ഗെഹ് ലോട്ടിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് തീരുമാനം. രാജസ്ഥാനിലെ പി.സി.സി അധ്യക്ഷനും കോൺഗ്രസിന്റെ തീപ്പൊരി നേതാവുമായ 41കാരനായ സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രിയാകും. സച്ചിൻ പൈലറ്റ് രാജസ്ഥാൻ പി.സി.സി അധ്യക്ഷനായും തുടരും. ഇരുവർക്കുമൊപ്പം വാർത്താസമ്മേളനം നടത്തി രാജസ്ഥാനിലെ എഐസിസി നിരീക്ഷകനായ കെ.സി. വേണുഗോപാലാണ് മുഖ്യമന്ത്രി ആരെന്ന തീരുമാനം പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശമുന്നയിച്ച എഐസിസി ജനറൽ സെക്രട്ടറി അശോക് ഗഹ്‌ലോത്തും പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റുമായി ഇന്ന് വീണ്ടും രാഹുൽ നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. നേരത്തെ ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കാൻ വിസമ്മതിച്ച പൈലറ്റിനെ നേതാക്കൾ ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശമുന്നയിച്ച ഇരുവരും ഇന്ന് വീണ്ടും പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിലാണ് അന്തിമ തീരുമാനമുണ്ടായത്. കൂടിക്കാഴ്ചയിൽ തീരുമാനമായതിനെ സൂചിപ്പിച്ച് രാജസ്ഥാനിലെ ഐക്യത്തിന്റെ വർണം എന്ന പേരിൽ രാഹുൽ ഗഹ്ലോത്തിനും പൈലറ്റിനും ഒപ്പമുള്ള ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

ഇതിന് പിന്നാലെ രാഹുലിന്റെ വസതിക്കുമുന്നിൽ സച്ചിൻ പൈലറ്റ് അനുകൂലികൾ ആഹ്ലാദപ്രകടനം നടത്തിയിരുന്നു. അതേത്തുടർന്ന് സച്ചിൻ മുഖ്യമന്ത്രിയാകുമെന്ന തരത്തിൽ സൂചനകൾ വന്നിരുന്നു. എന്നാൽ നിർണ്ണായക ചർച്ചകൾക്കൊടുവിൽ മുതിർന്ന നേതാവായ അശോക് ഗെഹ് ലോട്ടിനെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് തിരഞ്ഞെടുക്കുക ആയിരുന്നു. സച്ചിൻ പൈലറ്റിന് ഉപമുഖ്യമന്ത്രി സ്ഥാനവും നൽകി.
രാജസ്ഥാനിലേക്ക് നിരീക്ഷകനായി പോയ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കെ.സി വേണുഗോപാലാണ് തീരുമാനം എഐസിസി ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചത്.2019 ൽ ലോക്‌സഭ തിരഞ്ഞെടുപ്പ് വരാനിരിക്കെ അനുഭവസമ്പത്തുള്ളവരെ മുഖ്യമന്ത്രിയാക്കുന്നതു ഗുണം ചെയ്യുമെന്നാണു രാഹുൽ ഗാന്ധിയുടെ വിലയിരുത്തൽ.

പി.സി.സി അധ്യക്ഷൻ എന്ന നിലയിൽ സച്ചിൻ പൈലറ്റ് രാജസ്ഥാനിൽ നടത്തിയ അത്യുജ്വല പ്രകടനമാണ് രാജസ്താനിൽ കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ചത്. അതുകൊണ്ട് തന്നെ അവസാന നിമിഷം മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ഗെഹ്‌ലോട്ട് രംഗത്ത് എത്തിയത് സച്ചിനെ സംബന്ധിച്ചിടത്തോളം ദഹിക്കാത്ത ഒന്നായിരുന്നു. ഇതോടെ നാല് വർഷം പാർട്ടിയെ ചലനാത്മകമാക്കുകയും വിജയത്തിലേക്ക് നയിക്കുകയും ചെയ്തിട്ട് അവസാന നിമിഷം ഗഹ്ലോത്തിനെ മുഖ്യമന്ത്രിയാക്കുന്നത് ശരിയല്ല എന്ന നിലപാടാണ് പൈലറ്റ് സ്വീകരിച്ചത്. ഇതോടെ സച്ചിൻ പൈലറ്റ് കോൺഗ്രസ് ഹൈക്കമാൻഡിനെ പ്രതിഷേധം അറിയിക്കുക ആയിരുന്നു. വ്യാഴാഴ്ച നടന്ന ചർച്ചയിൽ മുഖ്യമന്ത്രിയാൻ ധാരണയായതിനെ തുടർന്ന് മുഖ്യമന്ത്രിയാകാൻ ജയ്പൂരിലേക്ക് തിരിച്ച ഗഹ്ലോത്തിനെ തിരിച്ചു വിളിച്ച് രാഹുൽ ഗാന്ധിയുടെ മധ്യസ്ഥതയിൽ ചർച്ച നടത്തുക ആയികുന്നു.

മുൻപ് രണ്ട് വട്ടം രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്ന അശോക് ഗെഹ്‌ലോട്ട് 2013 ൽ കോൺഗ്രസ് വൻ തോൽവി ഏറ്റുവാങ്ങിയ ശേഷം രണ്ട് വർഷം മുമ്പാണ് ഗഹ്ലോട്ടിനെ രാഹുൽ ദേശീയ രാഷ് ട്രീയത്തിലേക്ക് കൊണ്ടുവന്നത്. ഗുജറാത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറായിട്ടായിരുന്നു ആദ്യ ദൗത്യം. അവിടെ ഭരണത്തിലെത്താനായില്ലെങ്കിലും മികച്ച പ്രകടനം പാർട്ടിക്ക് കാഴ്ചവെക്കാനായതിൽ ഗെഹ്ലോട്ടിന്റെ തന്ത്രങ്ങൾക്ക് നിർണായക പങ്കുണ്ടായിരുന്നു. അതിന് ശേഷം അദ്ദേഹം എഐസിസി ജനറൽ സെക്രട്ടറിമാരിൽ ഏറ്റവും പ്രധാനപ്പെട്ട സംഘടനാ ചുമതലയും ഗഹ്ലോട്ടിന് നൽകി. രാജസ്ഥാനിൽ പക്ഷേ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗഹ്ലോട്ട് താത്പര്യം പ്രകടിപ്പിച്ചു. അതോടെ രണ്ട് പേരും മത്സരിക്കട്ടെ എന്ന ധാരണയിൽ ഹൈക്കമാൻഡ് എത്തുകയായിരുന്നു.

മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമൽനാഥിനെ ഇന്നലെ രാത്രി തിരഞ്ഞെടുത്തിരുന്നു. രാത്രി വൈകി ഭോപ്പാലിൽ നടന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിലായിരുന്നു പ്രഖ്യാപനം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടത്തിയ മാരത്തൺ ചർച്ചകൾക്കു ശേഷമാണ് കമൽനാഥിനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാവില്ല. മുഖ്യമന്ത്രി സ്ഥാനത്തിനായി ശക്തമായി രംഗത്തുണ്ടായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ദേശീയ രാഷ്ട്രീയത്തിൽ സജീവമാകുമെന്നാണ് വിവരം. കമൽനാഥിനെ മുഖ്യമന്ത്രിയാക്കണമെന്ന് നിയമസഭാകക്ഷി യോഗത്തിൽ ഭൂരിഭാഗം എംഎൽഎമാരും അഭിപ്രായപ്പെട്ടിരുന്നു.