ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ട്വന്റി 20 ടൂർണമെന്റിന്റെ മത്സരക്രമം പുറത്തുവിട്ടു. ഈ മാസം 27ന് യുഎഇയിൽ തുടങ്ങുന്ന ടൂർണമെന്റിൽ ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടായിരിക്കും മത്സരങ്ങൾ നടത്തുക. ദുബായിയും ഷാർജയുമാണ് മത്സരങ്ങൾക്ക് വേദിയാവുക. സെപ്റ്റംബർ 11നാണ് ഏഷ്യ കപ്പ് ഫൈനൽ.

ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തലവൻ കൂടിയായ ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് മത്സരക്രമം ഔദ്യോഗികമായി പുറത്തിറക്കിയത്. ഏഷ്യ കപ്പ് പോരാട്ടങ്ങൾ ട്വന്റി20 ലോകകപ്പിനുള്ള തയ്യാറെടുപ്പാണെന്ന് ബിസിസിഐ സെക്രട്ടറി ജയ്ഷാ പ്രതികരിച്ചു.

ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് ടീമുകളാണ് ഏഷ്യ കപ്പിനുള്ളത്. യുഎഇ, കുവൈത്ത്, സിംഗപ്പൂർ, ഹോങ്കോങ് ടീമുകളിലൊന്നും യോഗ്യതാ മത്സരങ്ങൾക്കു ശേഷം ഏഷ്യ കപ്പിന്റെ ഭാഗമാകും. രാഷ്ട്രീയ സാഹചര്യങ്ങളെ തുടർന്നാണ് മത്സരങ്ങൾ ശ്രീലങ്കയിൽനിന്നു യുഎഇയിലേക്കു മാറ്റിയത്. ഇന്ത്യയും പാക്കിസ്ഥാനും ബി ഗ്രൂപ്പിലാണ്. യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ഒരു ടീം കൂടി ഈ ഗ്രൂപ്പിലുണ്ടാകും. ഗ്രൂപ്പ് ബിയിൽ ശ്രീലങ്കയും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും കളിക്കും.

ആദ്യ മത്സരം ഓഗസ്റ്റ് 27ന് ആതിഥേയരായ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ്. ഓഗസ്റ്റ് 28നാണ് ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടം. ദുബായിലാണു മത്സരം നടക്കുക. 30ന് ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ മത്സരം നടക്കും.31ന് ദുബായിൽ രണ്ടാം മത്സരത്തിൽ ഇന്ത്യ യോഗ്യതാ റൗണ്ട് ജയിച്ചെത്തുന്ന ടീമിനെ നേരിടും.

പ്രാഥമിക റൗണ്ടുകൾക്ക് ശേഷം സെപ്റ്റംബർ മൂന്നിന് തുടങ്ങുന്ന സൂപ്പർ ഫോർ റൗണ്ടിൽ ആദ്യ മത്സരത്തിൽ ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്താക്കാരും രണ്ടാം സ്ഥാനക്കാരും തമ്മിൽ ഏറ്റുമുട്ടും. നാലിന് എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും ഏറ്റുമുട്ടും. ആറിന് എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും തമ്മിൽ മത്സരിക്കും.

ഏഴിന് എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും തമ്മിലുള്ള പോരാട്ടം നടക്കും. എട്ടിന് എ ഗ്രൂപ്പിലെ ഒന്നാ സ്ഥാനക്കാരും ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും തമ്മിൽ മത്സരിക്കും. ഒമ്പതിന് ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും തമ്മിൽ മത്സരിക്കും.

11ന് സൂപ്പർ ഫോറിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടുന്നവർ തമ്മിൽ കിരീടപ്പോരാട്ടത്തിൽ മത്സരിക്കും. ഫൈനലിന് മുമ്പ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ രണ്ട് തവണ വീതം തമ്മിൽ മത്സരിക്കുന്ന രിതിയിലാണ് മത്സരക്രമം.

ഇന്ത്യയിൽ സ്റ്റാർ സ്‌പോർട്‌സാണ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുക. പാക്കിസ്ഥാനിൽ പി ടിവിയും ടെൻ സ്‌പോർട്‌സിലുമാണ് മത്സരം കാണാനാകുക. ബംഗ്ലാദേശിൽ ഗസ്സി ടിവിയിൽ മത്സരങ്ങൾ കാണാം.യുഎഇ അടക്കമുള്ള മിഡിൽ ഈസ്റ്റിൽ ഒഎസ്എൻ സ്‌പോർട്‌സാണ് മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുക. പ്രാദേശിക സമയം 6 മണിക്ക്(ഇന്ത്യൻ സമയം 7.30) ആയിരിക്കും എല്ലാ മത്സരങ്ങളും.